ദിലീപിനെതിരെ ഇതുപോലെ അലവലാതിത്തരം എഴുതിവെച്ചാല്‍ നിനക്കും കാലം മറുപടി നല്‍കും: ശാന്തിവിള ദിനേശ്
കോടതി വിധിക്ക് മുമ്പ് ദിലീപിനെ കുറ്റവാളിയായി വിധിച്ച ചാനലുകളുടേയും സിനിമയിലെ ചില വ്യക്തികളുടേയും കെണിയില്‍ പൊതുജനം വീഴുകയായിരുന്നുവെന്ന് ശാന്തിവിള ദിനേശ്. ഇക്കാര്യം ഞാന്‍ ദിലീപിനോടും പറഞ്ഞിട്ടുണ്ട്. അല്ലാത്തെ ആളുകളെ ഞാന്‍ കുറ്റം പറയില്ല. ചാനലുകളായ ചാനലുകളെല്ലാം ഇവന്‍ തന്നെയാണ് ഇത് ചെയ്തത് എന്ന് പറയുമ്പോള്‍ ജനത്തിന് അല്ലെന്ന് പറയാന്‍ സാധിക്കുമോയെന്നും അദ്ദേഹം ചോദിക്കുന്നു.
പൊലീസുകാർ അഞ്ചെട്ട് കൊല്ലമായി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപാണ് കുറ്റം ചെയ്തതെന്ന്. പൊലീസുകാർ പറയുമ്പോള്‍ ജനവും വിശ്വസിക്കുമല്ലോ. കോടതി വിധി വരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും ചിലർ ദിലീപിനെതിരെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ ഈ പോസ്റ്റിന് അടിയിലും അവർ അത് കുറിച്ചുകൊണ്ടിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്. എന്നാല്‍ ഞാന്‍ അതിന് പുല്ലുവില മാത്രമേ കൊടുക്കുകയുള്ളുവെന്നും ലൈറ്റ്സ് ക്യാമറ ആക്ഷന്‍ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നു.

സദ്ഗുണ സമ്പന്നനായ പൾസർ സുനി എന്ന മഹാത്മാവിനെ ഒരു വലിയ ഗ്രൗണ്ടിൽ കൊണ്ടിരുത്തി റിപ്പോർട്ടർ ചാനലിനായി ഒളി ക്യാമറ എന്ന അറേഞ്ച്ഡ് ക്യാമറ തുറന്നു വച്ച് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ ഒറിജിനൽ മെമ്മറി കാർഡും അത് ചിത്രീകരിച്ച ഫോണും ഞാൻ ഭദ്രമായി സൂക്ഷിക്കുന്നു എന്ന് പറഞ്ഞ കഥ നിങ്ങളൊക്കെ കണ്ടതായിരിക്കും. നിങ്ങൾ മറക്കും, പക്ഷെ ഞാൻ അതും മറന്നിട്ടില്ല.
കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ഏതെങ്കിലും ഒരു പോലീസുകാരനോ ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നോ പീഡനത്തിന് ഇരയായി എന്ന് പറയുന്ന നടിയോ അവർക്കായി നെഞ്ചിലടിച്ച് ക്യാമറകൾക്കും ചാനലുകൾക്കും മുമ്പില്‍ അന്തി ചർച്ചയ്ക്ക് കരയുന്ന, തെറിവിളിക്കുന്ന ആണോ പെണ്ണോ ഒരാളുപോലും അതേക്കുറിച്ച് ചോദിക്കുന്നത് കണ്ടില്ല.
അവനെ പിടിച്ച് എന്തുകൊണ്ട് നിങ്ങൾ ആ ഒറിജിനൽ സിമ്മും ഒറിജിനൽ ഫോണും വാങ്ങി കോടതിയിൽ ഹാജരാക്കുന്നില്ല. അതിജീവിതയുടെ കേസ് വാദിക്കുന്നവർ ഒരക്ഷരം പറഞ്ഞോയെന്ന് നിങ്ങള്‍ ആലോചിക്കണം. ഒർജിനല്‍ കാർഡ് ദിലീപിന്റെ പക്കൽ ഉണ്ട് എന്ന് ആക്രോഷിച്ച വമ്പന്മാർ ഇവിടെ ഉണ്ടായിരുന്നല്ലോ. കാനഡയിൽ കാർഡുണ്ട്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ പിള്ളര് ഒറിജിനൽ കാർഡ് വെച്ച് പീഡന ദൃശ്യം കണ്ടു എന്നൊക്കെ വാചകം അടിച്ചവനൊക്കെ അണ്ണാക്കില്‍ പഴവും തിരുകി മിണ്ടാതെ ഇരിക്കുകയാണ്.
ആർക്കും ഒറിജിനനും ഡ്യൂപ്ലിക്കേറ്റും ഒന്നും വേണ്ട. ദിലീപിനെ ശിക്ഷിക്കുക എന്ന ഒരൊറ്റ ചിന്ത മാത്രമേ എല്ലാവർക്കുമുള്ളു. ശരിയല്ലേ? ഇങ്ങനെ ഞാൻ ചോദിക്കുമ്പോഴാണ് ഇതിന്റെ താഴെ തന്ന് ചിലർ കോവാലന്‍ എത്ര തന്നുവെന്ന കമന്റ് ഇടുന്നത്. വൃത്തികെട്ടവന്മാരെ അങ്ങനെ ചോദിക്കുക്കുയുള്ളു. ജീവിതത്തിൽ സത്യസന്ധത വേണം എന്ന് വിചാരിക്കുന്ന, കാര്യങ്ങൾ സത്യസന്ധതയോടെ കാണണം എന്ന് വിചാരിക്കുന്ന എന്നെപ്പോലുള്ള ഒരുത്തന്റെ പ്രോഗ്രാമിന്റെ താഴെ വന്നാണ് നിനക്ക് എത്ര കിട്ടി എന്ന് ചോദിക്കുന്നത്. ഞാൻ കൂടുതൽ പറഞ്ഞാൽ ചിലപ്പോൾ സൈബർ കേസാകുമെന്നും ശാന്തിവിള ദിനേശ് പറയുന്നു.
പ്രിൻസ് ആൻഡ് ഫാമിലിയുടെ ഓഡിയോ ലോഞ്ചിങ്ങിൽ ദിലീപ് പറഞ്ഞ ഒരു വാചകമുണ്ട്. എങ്ങനെ വേണമെങ്കിലും അതിനെ എടുക്കാം. കുറേ വർഷങ്ങൾ മുമ്പ് എന്നെ അടിച്ചിടാൻ വേണ്ടി കൂടെ നിന്ന ആൾക്കാരല്ലേ നിങ്ങളൊക്കെ എന്നാണ് സദസ്സിനെ നോക്കി അദ്ദേഹം ചോദിച്ചത്. ഇപ്പോൾ ഒന്ന് എഴുന്നേറ്റ് നിൽക്കാൻ നോക്കുന്ന സമയത്ത് നിങ്ങൾക്ക് എന്റെ കൂടെ നിന്നുകൂടെ എന്ന് അപേക്ഷ രൂപത്തിലും ചോദിക്കുന്നു. ഇത് കണ്ട ഒരുത്തന്‍ പറയുന്നത് സിമ്പതിക്ക് വേണ്ടിയാണ് ദിലീപ് ഇങ്ങനെ പറയുന്നതെന്നാണ്.
'ഇയാൾ നശിപ്പിച്ചവരുടെ ശാപം തീക്കനലായി പിന്നാലെ വരുമെന്ന് ഓർത്തില്ല' എന്നാണ് മറ്റൊരാളുടെ കമന്റ്. എത്ര പെട്ടെന്നാണ് ജനപ്രിയനായിരുന്ന ഒരു നടനെ കൊള്ളക്കാരനാക്കി മാറ്റുന്നത്. ഇങ്ങനെ എഴുതുന്നവരും അത് സൂക്ഷിച്ചോ. ദിലീപിനെതിരെ ഇതുപോലുള്ള അലവാലാതിത്തരം എഴുതിവെച്ചാല്‍ നിനക്കും കാലം മറുപടി തരുമെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications