ഉണ്ണി മുകുന്ദന്റെ സിക്സ് പാക്ക് മരുന്ന് കുത്തി വെച്ച് ഉണ്ടാക്കിയതോ?; ട്രെയിനർക്ക് പറയാനുള്ളത് ഇതാണ്
കൊച്ചി: മാർക്കോയെന്ന സിനിമയിൽ നായകനായ ഉണ്ണി മുകുന്ദന്റെ ഫൈറ്റ് സീനിനൊപ്പം തന്നെ പ്രശംസിക്കപ്പെട്ട മറ്റൊരു കാര്യം നടന്റെ ബോഡിയാണ്. സിനിമയ്ക്കായി സിക്സ് പാക്ക് ശരീരമാണ് ഉണ്ണി ഉണ്ടാക്കിയെടുത്തത്. കഠിനമായ വ്യായാമ മുറകൾ ഇതിനായി താരം ചെയ്തിരുന്നു. എന്നാൽ കുറഞ്ഞ സമയത്ത് അദ്ദേഹത്തിന് ഇത്തരമൊരു ബോഡി ലഭിച്ചത് മരുന്ന് കുത്തിവെച്ചിട്ടാണെന്നായിരുന്നു ചിലരുടെ ആക്ഷേപം. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഉണ്ണിയുടെ ബോഡി ബിൽഡർ ആയിരുന്ന ബിജോയ്. ഫിൽമി ബീറ്റ് മലയത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ഏകദേശം 16 -17 വയസ് മുതൽ ട്രെയിനിങ് തുടങ്ങിയ ആളാണ് ഉണ്ണി മുകുന്ദൻ. അത്രയും വർഷങ്ങളായി ട്രെയിൻ ചെയ്യുകയാണ്. ഇപ്പോൾ 37 വയസായി. അതുകൊണ്ട് തന്നെ ബോഡി ചെയ്ഞ്ച് ചെയ്യാൻ അധികം സമയം വേണ്ട. പുള്ളീടേത് അനുസരണയുള്ള ബോഡിയാണ്. അതുകൊണ്ടാണ് ഇത്രയും വേഗത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ കഴിഞ്ഞത്. അതോടൊപ്പം തന്നെ ഡയറ്റിലും ശ്രദ്ധിച്ചു. ബോഡി ബിൽഡർക്ക് കൊടുക്കുന്ന ഡയറ്റാണ് കൊടുത്തത്.

കാർബ്സ് കുറച്ചു, പ്രോട്ടീൻ കൂട്ടി, ഫാറ്റ് സീറോ ആക്കി, അതിനനുസരിച്ചുള്ള ട്രെയിനിങ്ങും കൊടുത്തു. ശരീരത്തിലെ ഫാറ്റ് കുറക്കുകയായിരുന്നു പ്രധാനം. പുള്ളിയുടെ ഡിമാന്റും അത് തന്നെയായിരുന്നു. മാർക്കോ ഷൂട്ടിങ് തുടങ്ങിയപ്പോൾ തന്നെ ട്രെയിനിങ്ങും തുടങ്ങിയിരുന്നു.ഒരു ഘട്ടമായപ്പോൾ പുള്ളിക്ക് ഫാറ്റ് പോകുന്നില്ലെന്ന് തോന്നി. അങ്ങനെയാണ് എന്നെ സമീപിക്കുന്നത്. 25 ദിവസത്തെ ട്രെയിനിങ് കൊണ്ടാണ് മാറ്റം ഉണ്ടായത്.
ഞാൻ ഉണ്ണിയോട് പറഞ്ഞിരുന്നു, ഞാൻ തരുന്ന ഡയറ്റ് അല്ലാതെ പുറത്ത് നിന്ന് ഒന്നും കുറക്കരുതെന്ന്. 2 സമയത്ത് ചിക്കൻ, 2 നേരം മുട്ട, ഡ്രൈഫ്രൂട്ട്സ്, ഫ്രൂട്ട്സ് ഒക്കെ ഡയറ്റിൽ ഉൾപ്പെടുത്തി. ഫിസിക്കൽ ആക്റ്റിവിറ്റി കൂടുതലായതിനാൽ തന്നെ പുള്ളിക്ക് വിശക്കും. ഷൂട്ടിനിടയിൽ തന്നെ ഭക്ഷണം കൊടുക്കാൻ പരമാവധി ശ്രമിക്കും.ആ സമയത്ത് പുള്ളി സീറോ കാർബ്സ് ആയിരുന്നു.
ആബ്സിന് ക്ലാരിറ്റി വരാൻ വെള്ളവും നിയന്ത്രിക്കണമായിരുന്നു. അതിനാൽ ദാഹിക്കുമ്പോൾ ഓറഞ്ച് അല്ലി സിപ് ചെയ്യാൻ പറയും. ഉണ്ണിയുടെ കൂടെ തന്നെ ഒരാൾ നാരങ്ങയും പിടിച്ച് നിൽക്കുമായിരുന്നു. പുള്ളി ഷൂട്ടിനിടയിൽ നാലഞ്ച് ഓറഞ്ച് വാരിയെടുക്കും. എന്നാൽ ഞാൻ പിടിച്ചുവാങ്ങും, ഒന്ന് മതിയെന്ന് പറയും. പുള്ളി ആത്മാർത്ഥമായിട്ടാണ് ഇതൊക്കെ ചെയ്തിരുന്നത്.
മാർക്കോ എന്ന ക്യാരക്ടറിന് സിക്സ് പാക്ക് വേണമൊന്നുമില്ല. പക്ഷെ പുള്ളിയുടെ തീരുമാനമായിരുന്നു. മറ്റ് താരങ്ങൾ ആയിരുന്നെങ്കിൽ പുള്ളിയുടെ അത്രയും കഷ്ടപ്പെടുമായിരുന്നെന്ന് തോന്നുന്നില്ല. സെറ്റിൽ ഉണ്ണിയുടെ കൂടെ എപ്പോഴും ഞാൻ ഉണ്ടാകുമായിരുന്നു. ഉണ്ണി കഴിക്കുന്നത് തന്നെയാണ് ഞാനും കഴിക്കുക. ഷൂട്ട് കഴിഞ്ഞപ്പോൾ ഉണ്ണി ഐസ്ക്രീം ആണ് ആദ്യം കഴിച്ചത്.
ഉണ്ണിയുടെ കഠിനാധ്വാനം കണ്ട് ഞെട്ടിപ്പോയി. വളരെ നല്ല സ്വീറ്റായ വ്യക്തിയാണ്. ആരും ഇത്രയും കഷ്ടപ്പെട്ട് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. തല്ലിയിട്ട് വരാൻ പറഞ്ഞാൽ കൊന്നിട്ട് വരും എന്ന ആളാണ് ഉണ്ണി. ആദ്യ ദിവസം ഫുൾ ബോഡി വർക്കൗട്ടായിരുന്നു. ആദ്യ ദിവസം പുള്ളി കാർഡിയോ ചെയ്തത് 15 മിനിറ്റാണ്. അന്ന് നന്നായി കിതച്ചു, രണ്ടാം ദിവസം ഞാൻ 30 മിനിറ്റ് ചെയ്യുമെന്ന് പറഞ്ഞു, കൃത്യം അതുപോലെ ചെയ്തു. അത്രയും ഫോക്കസ്ഡ് ആണ് പുള്ളി. അതെന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്', ബിജോ ജോയ് പറഞ്ഞു.
ഉണ്ണി മുകുന്ദൻ മരുന്ന് കുത്തിവെച്ചതല്ലേയെന്ന വിമർശനങ്ങളോടും അദ്ദേഹം പ്രതികരിച്ചു.' ഉണ്ണി മുകുന്ദൻ യാതൊരു സ്റ്റിറോയിഡും ഉപയോഗിച്ചിട്ടില്ല. ബോഡി ബിൽഡിങിൽ സ്റ്റിറോയിഡ് യൂസ് ചെയ്യുന്നത് പതിവാണ്. പക്ഷെ ഉണ്ണി എന്നോട് ആദ്യം വന്ന് പറഞ്ഞത് യാതൊരു മരുന്നും വേണ്ട, നാച്വറലായി കളയണമെന്നാണ്. സ്റ്റിറോയിഡിന് പകരം ഫുഡ് സപ്ലിമെന്റ്സ് ആണ് പരമാവധി ഉപയോഗിച്ചത്. കൃത്യമായ ഡയറ്റ്, ഗ്ലൂട്ടമിൻ സപ്ലിമെന്റ്, ബിസിഡബ്ല്യു, മസിൽ ലോസ് വരാതിരിക്കാൻ എച്ച്എംടി ,കുറച്ച് നാച്വറൽ ഫാറ്റ്ബേൺസും, അതിനപ്പുറം ഒന്നും ഉപയോഗിച്ചിട്ടില്ല, ബിജോയ് പറഞ്ഞു.












Click it and Unblock the Notifications