'സിന്ധ്യക്ക് ബിജെപി മടുത്തു, കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു'; വൈറല്‍ ട്വീറ്റിന് പിന്നിലെ സത്യാവസ്ഥ
ദില്ലി: സമീപകാലത്ത് പാര്‍ട്ടിയോട് ഏറ്റവും വലിയ വഞ്ചന കാട്ടിയ നേതാവാരെന്ന് കോണ്‍ഗ്രസുകാരോട് ചോദിച്ചാല്‍ തെല്ലും ആലോചിക്കാതെയുള്ള അവരുടെ മറുപടി ജ്യോതിരാദിത്യ സിന്ധ്യ എന്നായിരിക്കും. അത്ര വലിയ തിരിച്ചടി കോണ്‍ഗ്രസിന് നല്‍കികൊണ്ടാണ് എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം ബിജെപിയിലേക്ക് പോയത്.
Recommended Video
22 എംഎല്‍എമാരെയും അദ്ദേഹം ബിജെപി പാളയത്തിലെത്തിച്ചതോടെ ഒന്നരമാസം മാത്രം പ്രായമാവാത്ത മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴുകുയും. ഇപ്പോള്‍ ഈ സീറ്റുകളിലടക്കം നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങള്‍ സജീവമാക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസും ബിജെപിയും കോണ്‍ഗ്രസും. ഇതിനിടയിലാണ് സിന്ധ്യ കോണ്‍ഗ്രസിലേക്ക് മടങ്ങാനൊരുക്കുന്നുവെന്ന പ്രചാരണം സമൂഹ്യമാധ്യമങ്ങളില്‍ ശക്തമായിക്കൊണ്ടിരിക്കുന്നത്.

കോണ്‍ഗ്രസിലെ തര്‍ക്കം
2018 ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ലഭിച്ചപ്പോള്‍ തുടങ്ങിയതാണ് മധ്യപ്രദേശ് കോണ്‍ഗ്രസിലെ തര്‍ക്കം. മുഖ്യമന്ത്രി സ്ഥാനത്തിനായി കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ ദിവസങ്ങളോളമാണ് അനുനയന ചര്‍ച്ചകള്‍ നീണ്ടത്.

കമല്‍നാഥിനെ
ഒടുവില്‍ പിസിസി അധ്യക്ഷനായ കമല്‍നാഥിനെ തന്നെ മുഖ്യമന്ത്രിയായി നിയമിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി തീരുമാനം ശക്തമായ തിരിച്ചടിയായെങ്കിലും തുടക്കത്തില്‍ വലിയ പ്രതികരണങ്ങള്‍ക്കൊന്നും ജ്യോതിരാദിത്യ സിന്ധ്യ തയ്യാറായില്ല. എന്നാല്‍ കമല്‍നാഥും സിന്ധ്യയും തമ്മില്‍ പിന്നീട് പലപ്പോഴും പരസ്യമായി തന്നെ ഏറ്റമുട്ടുന്നതാണ് കണ്ടത്.

പ്രക്ഷോഭത്തിനിറങ്ങും
തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍ക്കാറിനെതിരെ തെരുവില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്ന് സിന്ധ്യ വ്യക്തമാക്കി. എന്നാല്‍ അങ്ങനെയാവട്ടെ എന്നായിരുന്നു കമല്‍ നാഥിന്‍റെ പ്രതികരണം. ഏറ്റവും ഒടുവിലെ ഈ സംഭവ വികാസങ്ങളാണ് സിന്ധ്യയെ ബിജെപി പാളയത്തിലെത്തിച്ചത്.

കണ്ണും നട്ടിരുന്ന ബിജെപി
കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയ അന്ന് മുതല്‍ സര്‍ക്കാറിനെ വീഴ്ത്താന്‍ കണ്ണും നട്ടിരിക്കുന്ന ബിജെപി സിന്ധ്യ-കമല്‍നാഥ് പോരിനെ വിദഗ്ധമായി മുതലെടുക്കുകയായിരുന്നെന്നും പറയാവുന്നത്. അങ്ങനെയാണ് 22 എംഎല്‍എമാരെയും കൊണ്ട് ബിജെപിയിലേക്ക് പോയ സിന്ധ്യ കമല്‍നാഥ് സര്‍ക്കാറിനെ മറിച്ചിട്ടത്.

വൈറല്‍ പ്രചാരണം
എന്നാല്‍ ബിജെപിയിലേക്ക് പോയി രണ്ട് മാസം തികയുന്നതിന് മുമ്പ് തന്നെ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിലേക്ക് ഘര്‍വപസി (വീട്ടിലേക്കുള്ള മടക്കം) നടത്തുന്നുവെന്നാണ് സാമൂഹമാധ്യമങ്ങളിലെ, പ്രത്യേകിച്ച് ട്വിറ്ററിലെ പ്രചാരണം. ഇന്ത്യ ടിവി @ഇന്ത്യടിവി പോള്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ഇത്തരമൊരു പ്രചാരണം ആദ്യം പ്രത്യക്ഷപ്പെട്ടത്.

രാജിവെക്കും
"ഇന്ത്യ ടിവി" ന്യൂസ് ചാനലിന് സമാനമായ ഒരു ലോഗോയും മേല്‍പറഞ്ഞ ട്വിറ്റര്‍ ഹാന്‍ഡലിന്‍റെ പ്രൊഫൈൽ ചിത്രമായി കൊടുത്തിട്ടുണ്ട്. ഇതോടെ പ്രചാരണത്തിന്‍റെ ശക്തിയേറി.'ജ്യോതിരാദിത്യ സിന്ധ്യ തിങ്കളാഴ്ചയ്ക്കം ബിജെപിയില്‍ നിന്ന് രാജിവെക്കുമെന്ന് സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു' എന്നാണ് ഹിന്ദിയില്‍ പ്രചരിക്കുന്ന സന്ദേശത്തിന്‍റെ മലയാളം വിവര്‍ത്തനം.

കബളിപ്പിച്ചു
ഒന്നുകില്‍ തന്നെ മന്ത്രിയാക്കുക, അല്ലെങ്കില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അതിന്‍റെ അനന്തരഫലങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുക. അവര്‍ കാരണം എനിക്ക് ബഹുമാനക്കുറവുണ്ടായി. പ്രത്യുപകാരമായി ഒന്നും ലഭിച്ചതുമില്ല. മമ്മയും മോദിയും ഒരുമിച്ച് എന്നെ കബളിപ്പിച്ചുവെന്ന് സിന്ധ്യ പറഞ്ഞതായും പ്രചരിക്കുന്ന കുറിപ്പിലുണ്ട്.

വ്യാപകമായി പ്രചരിപ്പിച്ചു
പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം ഈ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും. വളരെ വേഗത്തില്‍ തന്നെ ട്വീറ്റിന് 10800 ല്‍ അധികം ലൈക്കുകള്‍ ലഭിക്കുകയും 2600 ലേറെ തവണ റീട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തു. ഇന്ത്യാ ടിവിയാണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെന്ന് വിശ്വാസിച്ച ആളുകള്‍ ഫേസ്ബുക്കില്‍ ട്വീറ്റ് വ്യാപകമായി പ്രചരിപ്പിച്ചു.

അടിസ്ഥാനരഹിതം
എന്നാല്‍ ഇത് തികച്ചും അടിസ്ഥാനരഹിതമായ പ്രചരമാണ് എന്നുള്ളതാണ് വസ്തുത. ഇത്തരമൊരു പ്രചാരണം നടത്തിയത് ഇന്ത്യാ ടിവിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ അല്ലെന്നും, ഇതിന് ന്യൂസ് ചാനലുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇന്ത്യാടിവി ആന്‍റി ഫേക്ക് ന്യൂസ് വാര്‍ റും വ്യക്തമാക്കുന്നത്. പ്രചരിക്കുന്ന ട്വീറ്റില്‍ "ഇന്ത്യ ടിവി" ലോഗോയ്‌ക്കൊപ്പം പ്രൊഫൈൽ ചിത്രത്തിൽ "ഫാർസി" (വ്യാജം) എന്ന വാക്കും ഉണ്ട്.

സിന്ധ്യയും ബിജെപിയും തമ്മിലുള്ള ബന്ധം
വൈറൽ ട്വീറ്റ് വ്യാജമാണെന്നും സമാനമായ നിരവധി ലേഖനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നുമാണ് സിന്ധ്യയുടെ അടുത്ത സഹായിയും പേഴ്‌സണൽ അസിസ്റ്റന്റുമായ പുരുഷോത്തം പരാശര്‍ വ്യക്തമാക്കുന്നത്. സിന്ധ്യയും ബിജെപിയും തമ്മിലുള്ള ബന്ധം ശരിയല്ലെന്ന് അവകാശപ്പെടുന്ന ചില പത്ര ക്ലിപ്പിംഗുകൾ പരാശർ മാധ്യമങ്ങള്‍ക്ക് അയച്ച് നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസിന്‍റെ പ്രചാരണം
ഇത്തരം പ്രചരണങ്ങളും വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസ് അച്ചടിച്ച് പ്രചരിപ്പിക്കുന്നതാണന്നും പരാശർ ആരോപിക്കുന്നു. മാർച്ച് 11 ന് പാർട്ടിയുടെ ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു സിന്ധ്യ ബിജെപിയിൽ ചേർന്നത്. അദ്ദേഹത്തെ ഉടന്‍ തന്നെ ബിജെപി കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications