ക്രിക്കറ്റ്: ഇന്ത്യ-പാക് യുദ്ധം
ഇന്ത്യയിലെയും പാകിസ്ഥാനിലെയും കോടിക്കണക്കായ ക്രിക്കറ്റ് ആരാധകര്‍ മാര്‍ച്ച് 13 ശനിയാഴ്ച ടെലിവിഷന് മുന്നിലായിരിക്കും. നാഷണല്‍ സ്റേഡിയത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ഇന്‍സമാം ഉള്‍ഹഖും ടോസിടാന്‍ ഇറങ്ങുമ്പോള്‍ അത് ഇന്ത്യാ-പാക് ചരിത്രത്തിലെ ഒരു പുതിയ അധ്യായമായി മാറും. ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റിലൂടെ സമാധാനത്തിന്റെ പാലം പണിയാന്‍ ശ്രമിയ്ക്കുന്നു. അതെ ക്രിക്കറ്റ് ഒരു കളി എന്നതിനപ്പുറം സമാധാനത്തിന്റെ, രാഷ്ട്രതന്ത്രജ്ഞതുയെ ദൂതായി മാറുന്ന അപൂര്‍വ നിമിഷം!!!
ഈ മത്സരത്തിലെ വിജയം ഇന്ത്യയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഗതിവിഗതികളെ വരെ മാറ്റിമറിച്ചേയ്ക്കാം എന്ന് ചില വിദഗ്ധര്‍ പ്രവചിയ്ക്കുന്നു. ഇന്ത്യ ജയിച്ചാല്‍, അതുവരെ വോട്ടു ചെയ്യാന്‍ പോകാത്ത യുവാക്കളുടെ ഒരു നീണ്ട നിര തന്നെ പോളിംഗ് ബൂത്തിലേക്ക് പോകുമെന്നാണ് ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അതിന്റെ പ്രാധാന്യം മനസ്സിലാക്കിയായിരിക്കാം വാജ്പേയിയും കൂട്ടരും തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ഇന്ത്യാ-പാക് ക്രിക്കറ്റിന്റെ തീയതി ഉറപ്പിച്ചത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടത്തെ യുദ്ധം എന്ന് വിശേഷിപ്പിയ്ക്കുന്നതിനെ വിമര്‍ശിക്കുന്നവരുണ്ട്. പത്രങ്ങളും ടെലിവിഷനും അനാവശ്യമായി ജനങ്ങള്‍ക്കിടയില്‍ ശത്രുതാമനോഭാവം വളര്‍ത്തുകയാണെന്നാണ് ആരോപണം. രണ്ടു വലിയ യുദ്ധങ്ങളും കാര്‍ഗിലും കശ്മീരും എല്ലാം ചേരുമ്പോള്‍ ഈ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടത്തിന് യുദ്ധമെന്നല്ലാതെ മറ്റെന്ത് വിശേഷണമാണ് നല്കുക?ഇരുരാജ്യങ്ങളിലെയും കോടിക്കണക്കിന് ജനങ്ങള്‍ മാര്‍ച്ച് 13 ശനിയാഴ്ച ടെലിവിഷന് മുന്നില്‍ തങ്ങളുടെ രാജ്യത്തിന്റെ വിജയത്തിന് വേണ്ടിയായിരിക്കും പ്രാര്‍ത്ഥിയ്ക്കുക.
ക്രിക്കറ്റ് ഭ്രാന്തിന് പേരുകേട്ട രണ്ടു രാജ്യങ്ങളിലെയും ആരാധകരും സര്‍ക്കാരും ആകാംക്ഷയോടെ കളിയെ ഉറ്റുനോക്കുന്നു. 15 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ നിന്ന് ഒരു ക്രിക്കറ്റ് ടീം അതിര്‍ത്തികടന്ന് പാകിസ്ഥാനിലേക്ക് യാത്രചെയ്യുന്നത്.
കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ എ ടീമിനോടേറ്റ പരാജയത്തിന്റെ ദുസ്വപ്നങ്ങളില്‍ നിന്നും ഇന്ത്യന്‍ ടീം ഉണര്‍ന്നുകഴിഞ്ഞിട്ടുണ്ടാവണം. ലാഹോറില്‍ നടന്ന പരിശീലന മത്സരത്തില്‍ ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തെ പാകിസ്ഥാനിലെ രണ്ടാംനിര ടീം പിച്ചിച്ചീന്തുകയായിരുന്നു. അതെ, ദുസ്വപ്നത്തോടെയാണ് പാകിസ്ഥാനില്‍ ഇന്ത്യയുടെ അരങ്ങേറ്റം നടന്നത്. പ്രദര്‍ശനമത്സരത്തില്‍ പാകിസ്ഥാന്‍ എ ടീമില്‍ നിന്നും ഏറ്റുവാങ്ങിയ ആറ് വിക്കറ്റിന്റെ പരാജയം ആദ്യ ഏകദിനത്തില്‍ പ്രതിഫലിയ്ക്കില്ലെന്ന് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പ്രഖ്യാപിച്ചുകഴിഞ്ഞു.
ബൗളിംഗ് രംഗത്തെ പരാജയമാണ് ഇന്ത്യയ്ക്ക് ഭീഷണി. മൂന്ന് ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പരിശീലനം നല്കിയ കപില്‍ദേവ് അക്കാര്യം വ്യക്തമാക്കിയിരുന്നു. ബൗളര്‍മാരുടെ സ്റാമിനയിലും ആരോഗ്യത്തിലും കപില്‍ദേവ് ഉല്ക്കണ്ഠ പ്രകടിപ്പിച്ചിരുന്നു. അത് ശരിവയ്ക്കുന്ന വിധത്തിലായിരുന്നു പാകിസ്ഥാന്‍ എ ടീമിനെതിരെ ഇന്ത്യന്‍ ബൗളര്‍മാരുടെ ദയനീയ പ്രകടനം.
സഹീര്‍ഖാനെ മാറ്റിനിര്‍ത്താം. കാരണം അദ്ദേഹം പരിക്കില്‍ നിന്ന് മോചനം നേടിവരുന്നതേയുള്ളൂ. പക്ഷെ ഇര്‍ഫാന്‍ പത്താനും ബാലാജിയും തികഞ്ഞ പരാജയമായിരുന്നു. സ്പിന്നര്‍ എന്ന നിലയില്‍ മുരളി കാര്‍ത്തിക്കും തിളങ്ങിയില്ല. കുംബ്ലെയുടെയും ഹര്‍ഭജന്‍സിംഗിന്റെയും അഭാവം ഇന്ത്യയെ ഈ പരമ്പരകളില്‍ വേട്ടയാടുമെന്ന് ഉറപ്പ്. (ഇക്കാര്യം പാക് ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ഹഖ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു). പാക് ബാറ്റ്സ്മാന്‍മാരെ സംബന്ധിച്ചിടത്തോളം പേസ് ബൗളിംഗ് ഒരു ഭീഷണിയല്ല. ശുഹൈബ് അക്തറെയും സാമിയെയും നേരിട്ട് പരിചയമുള്ള അവരുടെ താളം തെറ്റിയ്ക്കാന്‍ സ്പിന്‍ ബൗളര്‍മാര്‍ക്കേ കഴിയൂ. ഗദ്ദാഫി സ്റേഡിയത്തില്‍ നടന്ന പരിശീലനമത്സരത്തിലെ പരാജയത്തെക്കുറിച്ച് കോച്ച് ജോണ്‍റ്റ്ൈ: അത് ഞങ്ങളുടെ താളം തെറ്റിച്ചു. പല കാര്യങ്ങളും പരിഹരിയ്ക്കാനുണ്ട്. ബൗളര്‍മാരുടെ പ്രകടനം ദയനീയമായിരുന്നു. ശരിയായ മത്സരം തുടങ്ങും മുമ്പ് അവര്‍ ശൈലി മെച്ചപ്പെടുത്തിയേ തീരു.
ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ആവേശത്തിലാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റിംഗ് നിരകളില്‍ ഒന്നാണ് ഇന്ത്യയുടേത്. ഈ ബാറ്റിംഗ് നിര പാകിസ്ഥാനിലെ മണ്ണില്‍ ചരിത്രം രചിയ്ക്കുമോ എന്നേ ഇനി അറിയേണ്ടൂ.
ആസ്ത്രേല്യയ്ക്കെതിരെ നടത്തിയ മികച്ച പ്രകടനവും ഒരു മാസത്തെ ഇടവേളയും അവരുടെ റണ്‍ദാഹത്തിന് ആക്കം കൂട്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം സച്ചിനും സെവാഗും ദ്രാവിഡും അത് ഗദ്ദാഫി സ്റേഡിയത്തില്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. പുറം വേദന ഒരു പ്രശ്നമല്ലെന്ന് പരിശീലന മത്സരത്തില്‍ 76 റണ്‍സ് നേടിക്കൊണ്ട് സച്ചിന്‍ തെളിയിച്ചു. 1989ല്‍ തന്റെ 16ാം വയസ്സില്‍ പാകിസ്ഥാനിലാണ് സച്ചിന്‍ തന്റെ ക്രിക്കറ്റ് ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. വീരേന്ദര്‍ സെവാഗും രാഹുല്‍ ദ്രാവിഡും ഫോമിലാണ്. വിവിഎസ്. ലക്ഷ്മണും ഇന്ത്യയുടെ ബാറ്റിംഗ് കരുത്തിന് മികവ് കൂട്ടും. ഏകദിന സ്പെഷ്യലിസ്റ് മുഹമ്മദ് കൈഫ് ഒരിടവേളയ്ക്ക്ശേഷം ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഗാംഗുലിയും യുവരാജും എല്ലാം അവസരത്തിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിയ്ക്കാം.
പാകിസ്ഥാന്റെ കരുത്ത് അവരുടെ ബൗളര്‍മാര്‍ തന്നെയാണ്. ശുഹൈബ് അക്തറും മുഹമ്മദ് സാമിയുമാണ് അവരുടെ പേസ് ആക്രമണത്തിന്റെ കുന്തമുനകള്‍. ഇരുവരും അടുത്തകാലങ്ങളില്‍ അവരുടെ പ്രകടനം ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ എന്നല്ല, ലോകത്തിലെ ഏത് ഒന്നാം നിര ബാറ്റ്സ്മാന്‍മാരുടെയും താളംതെറ്റിയ്ക്കാന്‍ പോന്ന കരുത്ത് അവര്‍ക്കുണ്ട്. പക്ഷെ ലോകകപ്പിലെ സെമിഫൈനലില്‍ ശുഹൈബ് അക്തറിന്റെ താളം തെറ്റിയ്ക്കുന്ന വെടിക്കെട്ടായിരുന്നു സച്ചിന്‍ ഉതിര്‍ത്തത്. ശുഹൈബ് അക്തര്‍ ഈ പഴയ കണക്ക് തീര്‍ക്കുമോ? ഇതിന്റെ ഉത്തരം മാര്‍ച്ച് 13 ശനിയാഴ്ച നാഷണല്‍ സ്റേഡിയത്തില്‍ കാണാം. തന്റെ ബൗളിംഗ് ആക്ഷനിലെ പിഴകള്‍ മാറ്റിയ ഷബീര്‍ അഹമ്മദും പാക് ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഇഫ്തികാര്‍ റാവു ടീമിലുള്ളതും ഇന്ത്യയ്ക്ക് തലവേദനയാണ്. 23 കാരനായ ഈ പേസ് ബൗളര്‍ ലൈനും ലെഗ്തും നോക്കി പന്തെറിയുന്നതില്‍ മിടുക്കനാണ്. ഇന്ത്യയ്ക്കെതിരെ തിളങ്ങാറുള്ള ഓഫ് സ്പിന്നര്‍ സഖ്ലൈന്‍ മുഷ്താഖും പാക് ടീമില്‍ ഉണ്ട്.
ബാറ്റിംഗിന്റെ കാര്യത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയോളം കരുത്തരല്ലെന്നാണ് പൊതുവെ പറയാറ്. പക്ഷെ പാക് ടീം ഏറെ മുന്നേറിയിട്ടുണ്ട്. ഇമ്രാന്‍ ഫര്‍ഹതും യാസില്‍ ഹമീദും എല്ലാം എന്തിനും പോന്ന ബാറ്റ്സ്മാന്‍മാരാണ്. യൂസഫ് യൂഹാനയും ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ഹഖും പരിചയസമ്പന്നരാണ്. കൊടുങ്കാറ്റായി ആഞ്ഞടിയ്ക്കുന്നവരാണ്. അവര്‍ ക്രീസില്‍ കൂടുതല്‍ നേരം നിന്നാല്‍ അത് എതിരാളിയുടെ അന്ത്യത്തിലേ അവസാനിക്കൂ.
എന്തായാലും മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നുകഴിഞ്ഞു. ഇനി ടിക്കറ്റ് കിട്ടണമെങ്കില്‍ കരിഞ്ചന്തയില്‍ മാത്രം. കനത്ത സുരക്ഷാവലയത്തിലായിരിക്കും നാഷണല്‍ സ്റേഡിയം. 3,000 സുരക്ഷാഭടന്മാരെയാണ് ഇവിടെ പാക് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. പാര്‍ലമെന്റ് ആക്രമണത്തോടെ ഒരിയ്ക്കലും നടക്കില്ലെന്ന് കരുതിയ യാഥാര്‍ത്ഥ്യമാണ് നടക്കാന്‍ പോകുന്നത്. കശ്മീരില്‍ വിഘടനവാദത്തിന്റെ തീ തുപ്പുന്ന തീവ്രവാദികള്‍ വെറുതെയിരിക്കാന്‍ സാധ്യതയില്ലല്ലോ. എന്തായാലും എതിര്‍പ്പുകള്‍ മറികടന്ന് ഇന്ത്യയില്‍ നിന്ന് വിഐപികളുടെ ഒരു നീണ്ട നിരതന്നെ നാഷണല്‍ സ്റേഡിയത്തിലേക്ക് പോകും. ക്രിക്കറ്റ് മൈതാനത്തെപ്പോലെ തന്നെ ആകര്‍ഷകമായിരിക്കും വിഐപി ഗ്യാലറിയും.












Click it and Unblock the Notifications