കാസര്‍കോട് പാസ്‌പോര്‍ട്ടുകള്‍ മംഗലാപുരത്തും
തിരിച്ചറിയാനുള്ള 22 പേരില്‍ ചിലരുടേതും വ്യാജ പാസ്‌പോര്‍ട്ടുകളാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതാണു പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ തടസ്സമായിരിക്കുന്നത്. തിരിച്ചറിയാത്ത മൃതദേഹങ്ങളില്‍ എട്ടെണ്ണം മലയാളികളുടേതാണ്.
ഗള്‍ഫ് നാടുകളില്‍ നിന്നും യഥാര്‍ത്ഥ യാത്രാരേഖകളില്ലാതെ ഒട്ടേറെ യാത്രക്കാര്‍ ഇപ്പോഴും നാട്ടിലെത്തുന്നുണ്ടെന്നതിന് തെളിവാണിത്. കാസര്‍കോട് പാസ്‌പോര്‍ട്ട് എന്നറിയപ്പെടുന്ന വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇത്തരക്കാര്‍ യാത്രചെയ്യുന്നത്.
അപകടത്തില്‍ മരിച്ച ഒമ്പതുപേരുടെയും രക്ഷപ്പെട്ടവരില്‍ ഒരാളുടെയും പാസ്‌പോര്‍ട്ടിലാണു കൃത്രിമം കണ്ടെത്തിയത്. മരിച്ച ഒരാളുടെ പാസ്‌പോര്‍ട്ടിലെ വിലാസം കോഴിക്കോട് അരിക്കളം സ്വദേശി ഷാനവാസ് എന്നായിരുന്നു. എന്നാല്‍ ഈ പാസ്‌പോര്‍ട്ടുപയോഗിച്ചു യാത്ര നടത്തിയതു മറ്റൊരാളാണ്. മരിച്ച മലയാളികളില്‍ ചിലരുടെ പാസ്‌പോര്‍ട്ടിലെ വിലാസം തമിഴ്‌നാട്ടിലെ ചില ഗ്രാമങ്ങളിലേതാണ്.
ഈ വ്യാജപാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് നാട്ടിലേയ്ക്ക് ആളെ കയറ്റിവിടുന്ന ഏജന്‍സികള്‍ ദുബയിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. മംഗലാപുരം വിമാനത്താവളം വഴിയാണ് ഇത്തരം വ്യാജ പാസ്‌പോര്‍ട്ടുകളുമായി ഗള്‍ഫ് നാടുകളില്‍ നിന്നും കൂടിതല്‍പ്പേരും യാത്ര ചെയ്യുന്നതെന്നാണ് വിവരം.
ആളുമാറി യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദുബായിലെ വിവിധ വാര്‍ത്താ ഏജന്‍സികളിലേക്കും എഫ് എം റേഡിയോകളിലേക്കും ആളുകള്‍ വിളിച്ച് ഇതേ ആശങ്കകള്‍ പങ്കുവെയ്ക്കുന്നുണ്ട്.
പാസ്‌പോര്‍ട്ടിലെ ഫോട്ടോമാറ്റി യാത്രചെയ്യുന്ന ആളുടെ ചിത്രം ചേര്‍ത്താണ് കാസര്‍ഗോഡ് പാസ്‌പോര്‍ട്ട് തയ്യാറാക്കുന്നത്. പേരും മറ്റുവിവരങ്ങളും യാത്ര ചെയ്യുന്ന ആളുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. ആള്‍ നാട്ടിലെത്തിക്കഴിഞ്ഞാല്‍ ഏജന്‍സിയെ വിവരം അറിയിക്കുന്നു.
നാട്ടിലെ ഏജന്റ് വന്ന് പാസ്‌പോര്‍ട്ടും മറ്റു രേഖകളും മടക്കിവാങ്ങും. അങ്ങനെ ഒരേ പാസ്‌പോര്‍ട്ട് രേഖകള്‍ ഉപയോഗിച്ച് ഒട്ടേറെയാളുകളാണ് യാത്ര ചെയ്യുന്നത്. നെടുമ്പാശ്ശേരിയിലും കോഴിക്കോട്ടും മതിയായ രേഖകള്‍ ഇല്ലാതെ പിടിയിലാകുന്ന യാത്രക്കാരുടെ പക്കല്‍നിന്നും പിടിച്ചെടുത്തതില്‍ അധികവും കാസര്‍ഗോഡ് പാസ്‌പോര്‍ട്ടുകളായിരുന്നു.
ദുരന്തത്തില്‍ മരിച്ചവരുടെ യാത്രാ രേഖകളുടെ അടിസ്ഥാനത്തില്‍ ബന്ധുക്കളുടെ ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിച്ചാണ് ആളെ തിരിച്ചറിയാനുള്ള പരിശോധന നടത്തുത്. രേഖകള്‍ വ്യാജമാകുന്ന സാഹചര്യം ഉണ്ടായാല്‍ പരിശോധന പരാജയമാകും. വിമാനത്താവളങ്ങളിലെ സുരക്ഷകളെയും അഴിമതികളെയും സംബന്ധിക്കുന്ന ആശങ്കകളിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്.