ജനസമ്മതനായ രാധാകൃഷ്ണന്‍ ഇത്തവണയില്ല, പുതുമുഖം വരുമോ? ആകാംക്ഷയോടെ ചേലക്കര
മണ്ഡലത്തില്‍ ഇക്കുറി പുതിയ എംഎല്‍എ വരുമോയെന്ന ചോദ്യത്തിന് ചേലക്കരയില്‍ ഇനിയും ഉത്തരമായിട്ടില്ല. സിപിഎമ്മിന് വേണ്ടി നാല് തവണ മത്സരിക്കുകയും വിജയിക്കുകയും ചെയ്ത കെ രാധാകൃഷ്ണന് പകരം ആര് എന്നതാണ് ഇവിടെ നിന്ന് ഉയരുന്ന ചോദ്യം.
കഴിഞ്ഞ തവണ കെ രാധാകൃഷ്ണനോട് മത്സരിച്ച് പരാജയം രുചിച്ച കോണ്‍ഗ്രസിലെ കെബി ശശികുമാര്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സിസി ശ്രീകുമാര്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. സിപിഎമ്മില്‍ കെ രാധാകൃഷ്ണന്‍ മാറിയാല്‍ പിന്നെയാര് എന്നതിന് ഇനിയും വ്യക്തമായ ഉത്തരമായിട്ടില്ല.
തിരുവില്വാമല, പഴയന്നൂര്‍, കൊണ്ടാഴി, ചേലക്കര, പാഞ്ഞാള്‍, മുള്ളൂര്‍ക്കര, വള്ളത്തോള്‍ നഗര്‍, വരവൂര്‍, ദേശമംഗലം എന്നീ ഒമ്പത് പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ അഞ്ച് പഞ്ചായത്തുകളില്‍ വ്യക്തമായ ഭൂരിപക്ഷം എല്‍ഡിഎഫിനും രണ്ട് പഞ്ചായത്തില്‍ യുഡിഎഫിനും ലഭിച്ചു. കൊണ്ടാഴി, ചേലക്കര എന്നിവിടങ്ങളില്‍ തുല്യ ശക്തികളാണ്. 1996 മുതല്‍ സിപിഎമ്മിലെ കെ രാധാകൃഷ്ണന്റെ കൈകളില്‍ മണ്ഡലം ഭദ്രമായിരുന്നു. ഇത്തവണയും കെ.രാധാകൃഷ്ണനെ നിര്‍ത്തിയാല്‍ മണ്ഡലം ഉറപ്പാക്കാമെന്ന് അണികളുടെ വിശ്വാസം. അഞ്ചാം തവണയും മത്സരിക്കാനില്ലെന്ന് കെ രാധാകൃഷ്ണന്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഉറച്ച മണ്ഡലമായതിനാല്‍ പുതിയ പരീക്ഷണത്തിനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. അങ്ങനെയെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.
കോണ്‍ഗ്രസിന് 1996 ല്‍ കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ഓരോ തവണയും സിപിഎമ്മിന് ഭൂരിപക്ഷം വര്‍ധിച്ചതാണ് ഇവര്‍ക്കുണ്ടാക്കുന്ന തലവേദന. 1996 ല്‍ 2323 വോട്ടുകള്‍ക്കാണ് ടിഎ രാധാകൃഷ്ണന് തോല്‍ക്കേണ്ടി വന്നത്. 2001 ല്‍ കെഎ തുളസി ടീച്ചര്‍ 1475 വോട്ടിനും 2006 ല്‍ പിസി മണികണ്ഠന്‍ 14629 വോട്ടിനും തോല്‍വി ഏറ്റുവാങ്ങി. 2011 ല്‍ മുന്‍ എംഎല്‍എ കെകെ ബാലകൃഷ്ണന്‍ മാസ്റ്ററുടെ മകന്‍ കെബി ശശികുമാറാണ് മത്സരിച്ചത്. 24676 വോട്ടിന്റെ ഭൂരിപക്ഷം കെ രാധാകൃഷ്ണന് ലഭിച്ചു.
ബിജെപി 1987 മുതലാണ് ഇവിടെ മത്സരത്തിന് ഇറങ്ങുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരുവില്വാമലയില്‍ മൂന്നും കൊണ്ടാഴി, വരവൂര്‍ പഞ്ചായത്തുകളില്‍ ഓരോ സീറ്റും നേടിയിട്ടുണ്ട്. ഷാജുമോന്‍ വട്ടേക്കാട്, പിഎം വേലായുധന്‍ എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉയരുന്നത്. കൃത്യമായ പ്രഖ്യപനങ്ങള്‍ ഇല്ലാത്തതോടെ മണ്ഡലം ഇനിയും തിരഞ്ഞെടുപ്പ് ചൂടിലേക്ക് ഉണര്‍ന്നിട്ടില്ല.