പൊന്നാനി ചുമപ്പാണ്... ചിലപ്പോള്‍ പച്ചയും...!!!ഇത്തവണയും ചുമക്കുമോ പൊന്നാനി?
തിരഞ്ഞെടുപ്പ് ഇങ്ങടുത്തെത്തിയെങ്കിലും പ്രതിസന്ധികളിലൂടെ മുന്നോട്ട് പോകുന്ന യുഡിഎഫ് നേതൃത്വത്തിന് സുരക്ഷിതമായ ഒരു ജില്ലയാണ് മലപ്പുറം. എന്നാല്‍ ഇതിന് അപവാദമായി നില്‍ക്കുന്ന രണ്ട് മണ്ഡലങ്ങളാണ് പൊന്നാനിയും തവനൂരും. പൊന്നാനിയും തവനൂരും കൂടെ തങ്ങളുടെ കൈപ്പിടിയിലൊതുക്കാന്‍ യുഡിഎഫും മണ്ഡലങ്ങള്‍ വീണ്ടും ചുവപ്പിക്കാന്‍ എല്‍ഡിഎഫും കച്ച മുറുക്കിയിറങ്ങിയതോടെ ഇവിടങ്ങളിലെ പോരാട്ടം കടുക്കുമെന്നുതുറപ്പാണ്.
സിറ്റിങ് എംഎല്‍എ പി ശ്രീരാമകൃഷ്ണന്‍(സിപിഎം) തന്നെയാകും ഇത്തവണയും ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. വലതുപക്ഷ സ്ഥാനാര്‍ത്ഥിയാരെന്ന കാരൃത്തില്‍ തീരുമാനമായില്ലെങ്കിലും മണ്ഡലത്തില്‍ നിന്നുളളയാളെത്തന്നെ സ്ഥാനാര്‍ത്ഥിയാക്കി വിജയം കൈവരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കഴിഞ്ഞതവണ 4101 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശ്രീരാമകൃഷ്ണന്‍ എതിര്‍ സ്ഥാനാര്‍ത്ഥി കെപിസിസി സെക്രട്ടറി പിടി അജയ്‌മോഹനെ പരാജയപ്പെടുത്തുന്നത. 47.55 ശതമാനം വോട്ട് ശ്രീരാമകൃഷ്ണന്‍ നേടിയെങ്കിലും 2006ല്‍ പാലോളി മുഹമ്മദ് കുട്ടിക്ക് കിട്ടിയ 28,347 വോട്ട് ഭൂരിപക്ഷത്തില്‍ നിന്നുളള ഗണൃമായ കുറവ് ഇടതുപക്ഷത്തിന് ആശങ്കയുളവാക്കുന്നുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മുസ്ലീംലീഗിലെ ഇടി മുഹമ്മദ് ബഷീര്‍ 25,410 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചുവെങ്കിലും പൊന്നാനി നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്രന്‍ വിഅബ്ദുറഹ്മാന് ഇടിയേക്കാള്‍ 7658 വോട്ട് അധികം സ്വന്തമാക്കി. ഇത്തരം ആശങ്കകള്‍ യു.ഡി.എഫിലും സജീവമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പൊന്നാനി നഗരസഭ, നന്നംമുക്ക്, മാറഞ്ചേരി പഞ്ചായത്തുകള്‍ എല്‍ഡിഎഫും, വെളിയങ്കോട്, പെരുമ്പടപ്പ്,ആലങ്കോട് പഞ്ചായത്തുകള്‍ യു.ഡി.എഫുമാണ് ഭരിക്കുന്നത്.
കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനകത്തുണ്ടായ പ്രശ്‌നങ്ങള്‍ പരാജയത്തിന്റെ പ്രധാന കാരണമായിരുന്നു. ഇത്തവണ ഒറ്റക്കെട്ടായി വിജയത്തിലേക്ക് മുന്നേറുമെന്നുമാണ് യുഡിഎഫ് പ്രതീക്ഷ. കഴിഞ്ഞ അഞ്ചു വര്‍ഷം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ വിജയത്തിന് കരുത്താകുമെന്ന് ഇടതുപക്ഷവും വിശ്വസിക്കുന്നു. പൊന്നാനി തുറമുഖമടക്കം 1350 കോടിയുടെ വികസന പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും മാറി മാറി പരീക്ഷിച്ച പൊന്നാനി ഇത്തവണയും ചുവക്കുമോ അതോ കൈപ്പത്തിയിലേറുമോ എന്നത് കാത്തിരുന്ന് കാണാം.