ആ ദുരന്തത്തിന്റെ വഴിയമ്പലത്തിലേയ്ക്ക് ഒന്നു കടക്കാം
അമേരിക്കന്‍ കമ്പനി ആയ യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിന്റെ ഭോപ്പാലിലെ കീടനാശിനി നിര്‍മ്മാണ ശാലയില്‍ ഉണ്ടായ വ്യാവസായിക ദുരന്തം ആയിരുന്നു ഭോപ്പാല്‍ ദുരന്തം. പ്രവര്‍ത്തനം ആരംഭിച്ച് എട്ട് വര്‍ഷത്തിന് ശേഷം ആണ് ഈ ഫാക്ടറി ദുരന്ത മഴ പെയ്ച്ചത്. 1984 ഡിസംബര്‍ രണ്ടിന് ആണ് ഭോപ്പാല്‍ ദുരന്തം നടക്കുന്നത്. മീഥൈല്‍ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കില്‍ വെള്ളം കയറുകയും പിന്നീട് ടാങ്കിനുള്ളിലെ താപനില 200ഡിഗ്രി സെല്‍ഷ്യല്‍സിന് മുകളില്‍ എത്തുകയും ആയിരുന്നു. പിന്നീട് രാസപ്രവര്‍ത്തനങ്ങളുടെ ഫലം ആയി വിഷവാതക മിശ്രിതങ്ങള്‍ അന്തരീക്ഷത്തില്‍ ഉയരുകയായിരുന്നു.
കാറ്റില്‍ ആ വിഷം ഭോപ്പാല്‍ നഗരത്തില്‍ ആഞ്ഞടിച്ചു. ആയിരങ്ങള്‍ കൊല്ലപ്പെടുകയും രണ്ട് ലക്ഷത്തില്‍ അധികം ജീവനുകള്‍ രോഗികള്‍ ആവുകയും ചെയ്തു. കാഴ്ചക്കുറവ്, തിമിരം, ക്ഷയം, തളര്‍ച്ച, പനി, എന്നിവ നല്‍കി ആണ് ആ കാറ്റ് നിലച്ചത്. ചോര്‍ച്ച ഉണ്ടായ ഉടന്‍ തന്നെ രണ്ടായിരത്തില്‍ അധികം പേര്‍ മരിച്ചു വീണു എന്നാണ് പ്രാഥമിക നിഗമനം. പിന്നീട് മരണസംഖ്യ ഉയര്‍ന്നത് രണ്ടാഴ്ച്ചക്കകം ആണ്.
ലോകത്തെ തന്നെ നടക്കിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു ഭോപ്പാല്‍ ദുരന്തം. ഗ്ലോബല്‍ ടോക്‌സിക് ഹോട്ട് സ്‌പോട്ട് എന്നാണ് ഗ്രീന്‍പീസ് പ്രസ്ഥാനം ഭോപ്പാല്‍ ദുരന്തത്തെ വിശേഷിപ്പിച്ചത്. രോഗികളെ ചികിത്സിക്കുന്നതിന് ആയി അന്താരാഷ്ട്ര മെഡിക്കല്‍ കമ്മീഷന്‍ 1993ല്‍ നിലവില്‍ വന്നു.
വാതകം അന്തരീക്ഷത്തില്‍ ഉയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ റോഡുകളും, വീടുകളും മനുഷ്യരുടെയും പക്ഷി മൃഗാദികളുടെയും ജഡങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. 2010ല്‍ മുന്‍ യുസിഐഎല്‍ ചെയര്‍മാന്‍ വാറണ്‍ ആന്‍ഡേഴ്‌സണ്‍ അടക്കം ഏഴ് പേര്‍ക്ക് കോടതി ശിക്ഷ വിധിച്ചു. എന്നാല്‍ വെറും രണ്ട് വര്‍ഷം തടവും രണ്ടായിരം അമേരിക്കന്‍ ഡോളര്‍ പിഴയും മാത്രമാണ് അന്ന് കോടതി വിധിച്ചത്.