ഇടതിനെ കൈവിടാതെ ബേപ്പൂർ: 13 തവണയും ഇടതുമുന്നണിക്കൊപ്പം, മണ്ഡലത്തിൽ കണ്ണുവെച്ച് ബിജെപി
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇടതുപക്ഷത്തിന് മുൻതൂക്കം ലഭിക്കുന്ന മണ്ഡലങ്ങളിലന്നാണ് ബേപ്പൂർ. രാമനാട്ടുകര, ഫറൂഖ് എന്നീ മുനിസിപ്പാലിറ്റികൾ, ചെറുവണ്ണൂർ, കടലുണ്ടി എന്നീ ഗ്രാമപഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്നതാണ് ബേപ്പൂർ നിയമസഭാമണ്ഡലം. ചെറുവണ്ണൂർ ഈസ്റ്റ്, ചെറുവണ്ണൂർ വെസ്റ്റ്, ബേപ്പൂർ പോർട്ട്, മാറാട്, നടുവട്ടം, പുഞ്ചപ്പാടം, അരക്കിണർ, മാത്തോട്ടം, എന്നീ ഡിവിഷനുകളും അടങ്ങുന്നതാണ് ഈ മണ്ഡലം. 1977ലും 1980ലും എൻ പി മൊയ്തീൻ കോൺഗ്രസിന് വേണ്ടി ജയിച്ചിട്ടുള്ളതൊഴിച്ചാൽ തുടർന്ന് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിയാണ് ഇവിടെ വിജയം കൊയ്യുന്നത്. കോൺഗ്രസിന് പിന്നീട് ഒരിക്കൽപ്പോലും ഈ മണ്ഡലത്തിൽ സാന്നിധ്യമറിയിക്കാൻ കഴിഞ്ഞിട്ടില്ല. തുടർച്ചയായ 13 തിരഞ്ഞെടുപ്പുകളിലും എൽഡിഎഫ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്.

എൽഡിഎഫിന് മുൻതൂക്കം
1991ൽ പരസ്യമായ കോലീബി (കോൺഗ്രസ്-ബിജെപി-ലീഗ് സഖ്യം) പരീക്ഷണത്തിനും ബേപ്പൂർ വേദിയായെങ്കിലും ഇതുകൊണ്ട് ഇടതുമുന്നണിയെ മറികടക്കാൻ കഴിഞ്ഞിരുന്നില്ല. കോലീബി സഖ്യത്തിനോട് എതിരിട്ടും സിപിഎമ്മിന് അവിടെ വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ടി കെ ഹംസ മൂന്ന് തവണയും എളമരം കരീം ഒരു തവണയും ഇതേ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. നിലവിലെ എംഎൽഎ വികെസി. മുഹമ്മദ്കോയ 2001ലും ബേപ്പൂരിൽ നിന്നും വിജയിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 14,363 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വികെസി മത്സരിച്ച് വിജയിച്ചിട്ടുണ്ട്. കോൺഗ്രസ്സിനു വേണ്ടി ആദം മുൽസിയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനവിധി തേടിയതെങ്കിലും സാന്നിധ്യമറിയിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 8.53% വോട്ടുകളാണ് ഇവിടെ നിന്ന് ബിജെപിക്ക് ലഭിച്ചത്. കോഴിക്കോട് ലോകസഭാ മണ്ഡലത്തിലാണ് ബേപ്പൂർ ഉൾപ്പെടുന്നത്.

ചരിത്രം ആവർത്തിക്കും
ജയിപ്പിച്ചവരെ തന്നെ വീണ്ടും വിജയിപ്പിക്കുന്ന പാരമ്പര്യമാണ് ബേപ്പൂരിനുള്ളത്. എൻപി മൊയ്തീൻ, എളമരം കരീം, വികെസി മുഹമ്മദ് കോയ എന്നിവർ രണ്ട് തവണ വീതം മത്സരിച്ച് കേരള നിയമസഭയിലെത്തിയിട്ടുണ്ട്. ടികെ ഹംസയും കെ ചാത്തുണ്ണിയും മൂന്ന് തവണ വീതം മത്സരിച്ച് വിജയിച്ചിട്ടുണ്ട്. 2001ൽ ബിജെപിയ്ക്ക് വേണ്ടി എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള ബിജെപിക്ക് വേണ്ടി മത്സരിച്ച് പരാജയപ്പെട്ട മണ്ഡലം കൂടിയാണിത്. 10,934 വോട്ടുകളാണ് പുനത്തിലിന് അന്ന് ലഭിച്ചത്.

ലീഗിന് മോഹം
അടുത്ത തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ബേപ്പൂർ സീറ്റ് കോൺഗ്രസിൽ നിന്ന് ഏറ്റെടുക്കണമെന്ന് മുസ്ലിംലീഗ് പ്രാദേശിക നേതാക്കൾ താൽപ്പര്യമറിയിച്ചുണ്ടെങ്കിലും ജില്ലാതലത്തിൽ ഇതിൽ ഇതുവരെയൊന്നും ചർച്ചകൾ നടന്നിട്ടില്ല. കോഴിക്കോട് ജില്ലയിൽ ബിജെപി കൂടുതൽ ശ്രദ്ധ ചെലുത്തുന്ന മണ്ഡലം കൂടിയാണ് ബേപ്പൂർ. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിലാണ് ബേപ്പൂർ പോർട്ട്, മാറാട്, ബേപ്പൂർ എന്നീ കോർപ്പറേഷൻ വാർഡുകൾ ബിജെപിക്കൊപ്പം നിന്നുവെങ്കിലും ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ വാർഡുകളെല്ലാം എൽഡിഎഫിനൊപ്പം നിൽക്കുകയായിരുന്നു.

അങ്കത്തിന് ആര്?
നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ എൽഡിഎഫിൽ നിന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമമദ് റിയാസ്, സിറ്റിംഗ് എംഎൽഎ വികെസി മുഹമ്മദ് കോയ, എന്നിവരുടെ പേരുകളാണ് ഇപ്പോൾ ഉയർന്നുവരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ നിന്ന് ജനവിധി തേടിയ എംപി ആദംമുൽസിയുടെ പേരാണ് യുഡിഎഫിൽ നിന്ന് ഉയർന്നുവരുന്നത്.












Click it and Unblock the Notifications