കേവല ഭൂരിപക്ഷത്തിന് കേവലം 4 സീറ്റ് അകലെ! തൃപ്പൂണിത്തുറയും കുണ്ടറയും പെരിന്തൽമണ്ണയും പേരാവൂരും കനിഞ്ഞെങ്കിൽ...
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം നേടിയത് മൊത്തം 67 സീറ്റുകള്‍ ആണ്. കേരള നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം 71 സീറ്റുകളും. നാല് സീറ്റുകള്‍ കൂടി ലഭിച്ചിരുന്നെങ്കില്‍ കേരളം ഒറ്റയ്ക്ക് ഭരിക്കാവുന്ന പാര്‍ട്ടിയായി സിപിഎം മാറുമായിരുന്നു.
ചെന്നി'തല' തെറിക്കും... ഉമ്മന്‍ ചാണ്ടിയുടെ വഴിയേ രമേശ്; വിഡി സതീശന്‍ പുതിയ പ്രതിപക്ഷ നേതാവ്?
ഇത്തവണ ജയിച്ച 67 സീറ്റുകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് 62 സീറ്റുകളില്‍ ആണ്. അഞ്ചിടത്ത് ഇടത് സ്വതന്ത്രരും വിജയിച്ചു. എന്നാല്‍ സിപിഎമ്മിന് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നഷ്ടപ്പെട്ട ചില മണ്ഡലങ്ങളുണ്ട്. അവിടെ കൂടി വിജയിച്ചിരുന്നെങ്കില്‍ സിപിഎമ്മിന് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കുമായിരുന്നു. പരിശോധിക്കാം...
മുന്നണികളുടെ കാലം മുതല്‍
കേരളത്തില്‍ മുന്നണി സംവിധാനം വന്നതുമുതല്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കിട്ടിയ ചരിത്രമില്ല. ഇത്തവണ സിപിഎം അതിന്റെ തൊട്ടടുത്ത് വരെ എത്തി എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.
കൈവിട്ടുപോയ മണ്ഡലങ്ങള്‍
കപ്പിനും ചുണ്ടിനും ഇടയില്‍ സിപിഎമ്മിന് നഷ്ടപ്പെട്ടുപോയ ചില മണ്ഡലങ്ങളുണ്ട്. ആ മണ്ഡലങ്ങള്‍ കൂടി ജയിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. എങ്കിലും മുന്നണി സംവിധാനം അവസാനിപ്പിക്കാന്‍ സിപിഎം ഒരുങ്ങുമെന്ന് കരുതുക വയ്യ.
പെരിന്തല്‍മണ്ണയില്‍
പെരിന്തല്‍മണ്ണയില്‍ സിപിഎം സ്വതന്ത്രനായി ഇത്തവണ മത്സരിച്ചത് കെപിഎം മുസ്തഫ ആയിരുന്നു. മുസ്ലീം ലീഗിന്റെ നജീബ് കാന്തപുരം ആണ് ഇവിടെ ജയിച്ചത്. വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. എല്‍ഡിഎഫ് ഏറെക്കുറേ ഉറപ്പിച്ച സീറ്റായിരുന്നു ഇത്. എന്തായാലും പെരിന്തല്‍മണ്ണയിലെ തിരഞ്ഞെടുപ്പ് ഫലം കോടതിയിലേക്ക് നീങ്ങുകയാണ്.
തൃപ്പൂണിത്തുറ
സിറ്റിങ് സീറ്റില്‍ സിപിഎമ്മിന് ഏറ്റ, വലിയ തിരിച്ചടികളില്‍ ഒന്നാണ് തൃപ്പൂണിത്തുറയിലേത്. എം സ്വരാജ് പരാജയപ്പെട്ടത് ഇടതുപക്ഷത്തിന് മൊത്തത്തില്‍ ക്ഷീണമുണ്ടാക്കിയ കാര്യമാണ്. കേവല 992 വോട്ടുകള്‍ക്കാണ് കെ ബാബുവിനോട് സ്വരാജ് തോറ്റത്. ഇവിടെ ബിജെപി വോട്ടുകള്‍ കെ ബാബുവിന് ലഭിച്ചു എന്നൊരു ആക്ഷേപമുണ്ട്.
കുണ്ടറയില്‍
ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 11 മന്ത്രിമാരില്‍ 10 പേരും ജയിച്ചപ്പോള്‍ തോറ്റുപോയത് കുണ്ടറയില്‍ ജെ മേഴ്‌സിക്കുട്ടിയമ്മയാണ്. 4,454 വോട്ടിനാണ് പിസി വിഷ്ണുനാഥ് ഇവിടെ വിജയിച്ചത്. ഇവിടേയും ബിജെപിയ്ക്ക് വലിയ വോട്ട് ചോര്‍ച്ചയുണ്ടായിട്ടുണ്ട്. ബിജെപി വോട്ടുകളുടെ ബലത്തിലാണ് വിഷ്ണുനാഥ് വിജയിച്ചത് എന്നും ആക്ഷേപമുണ്ട്.
പേരാവൂരില്‍
പേരാവൂര്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ആയിരുന്നു. എന്നാല്‍ ഇത്തവണ ശക്തമായ പോരാട്ടമാണ് ഇവിടെ നടന്നത്. സിപിഎമ്മിന്റെ കെവി സക്കീര്‍ ഹുസൈനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡോ അഡ്വ സണ്ണി ജോസഫ് തോല്‍പിച്ചത് 3352 വോട്ടുകള്‍ക്കാണ്. ഇവിടേയും ബിജെപി വോട്ടുകള്‍ വലിയ ചര്‍ച്ചയാണ്.
വേറേയും സീറ്റുകള്‍
കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും മുന്നണിയില്‍ എത്തിയതിന്റെ ഭാഗമായി വിട്ടുകൊടുത്ത ചില സീറ്റുകളും ഇക്കൂട്ടത്തില്‍ പെടുത്താവുന്നതാണ്. ചാലക്കുടി ഒരു ഉദാഹരണം മാത്രം. എന്നാല്‍ ഈ കണക്കില്‍ അത് കൂട്ടേണ്ടതില്ല.
കഴിഞ്ഞ തവണ
2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം നേടിയത് 63 സീറ്റുകള്‍ ആയിരുന്നു. അതില്‍ ആറ് പേര്‍ സിപിഎം സ്വതന്ത്രര്‍ ആയിരുന്നു. സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ വിജയിച്ചവര്‍ 57 പേര്‍ ആയിരുന്നു. ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചവരുടെ എണ്ണം സിപിഎം 62 ആക്കി ഉയര്‍ത്തിയിരിക്കുന്നു എന്നതും ചെറിയ കാര്യമല്ല.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രം
ഇപ്പോഴത്തെ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളായ സിപിഎമ്മും സിപിഐയ്യും മാത്രമായി വേണമെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാം. സിപിഐയ്ക്ക് 17 സീറ്റുകളാണ് ഇത്തവണ. സിപിഎമ്മിന്റെ സീറ്റുകള്‍ കൂടി കൂട്ടിയാല്‍ മൊത്തം സീറ്റുകള്‍ 84 ആകും.
'ദൃശ്യമാധ്യമങ്ങള്‍ ഇനിയെങ്കിലും ചാണക രാഷ്ട്രീയത്തിന് ഇടവും സമയവും നല്‍കുന്നത് നിര്‍ത്തണം'- ഹരീഷ്