വന്‍ ഭീതിയില്‍ കോണ്‍ഗ്രസ്; നിയമസഭയില്‍ ലീഗിനും താഴെ പോകാന്‍ സാധ്യത... മുസ്ലീം ലീഗ് നയിക്കുമോ കേരള യുഡിഎഫിനെ?
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം നിയമസഭ അടിസ്ഥാനത്തില്‍ ഓരോ മുന്നണിയ്ക്കും കിട്ടിയ വോട്ടുകളുടെ കണക്കുകളും പുറത്ത് വന്നുകഴിഞ്ഞു. അത് പ്രകാരം യുഡിഎഫ് 38 സീറ്റുകളില്‍ ഒതുങ്ങും.
140 ല്‍ 101 ഉം പിടിച്ച് എല്‍ഡിഎഫ്... കേരളം ചോരച്ചുവപ്പാകുന്നതിങ്ങനെ; യുഡിഎഫ് തകര്‍ന്നടിയുന്നതും
എന്നാല്‍ യുഡിഎഫിന് മേല്‍ക്കൈ ഉണ്ട് എന്ന് പറയുന്ന മണ്ഡലങ്ങളിലെ വോട്ടുകളുടെ ഭൂരിപക്ഷം, കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്. ആറിടത്ത് ആയിരത്തില്‍ താഴെയാണ് ഭൂരിപക്ഷം. അതില്‍ തന്നെ നാലിടത്ത് അഞ്ഞൂറില്‍ താഴേയും. ഈ മണ്ഡലങ്ങളില്‍ പരാജയം രുചിച്ചാല്‍ യുഡിഎഫില്‍ മുസ്ലീം ലീഗിനും താഴെ ആയിരിക്കും കോണ്‍ഗ്രസിന്റെ സ്ഥാനം. വിശദാംശങ്ങള്‍ ഇങ്ങനെ...
യുഡിഎഫിന് മൊത്തം 38
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ പ്രകാരം യുഡിഎഫിന് ആകെ കിട്ടാവുന്നത് 38 സീറ്റുകളാണ്. കഴിഞ്ഞ തവണ ഇത് 47 ആയിരുന്നു എന്ന് കൂടി ഓര്‍ക്കണം. 2011 ല്‍ 72 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. എന്തായാലും ഇക്കാലമത്രയും കോണ്‍ഗ്രസ് തന്നെ ആയിരുന്നു യുഡിഎഫിലെ ഏറ്റവും ശക്തര്‍.
കോണ്‍ഗ്രസിന് 19
തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം 19 നിയമസഭ മണ്ഡലങ്ങളില്‍ ആണ് കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ളത്. 15 മണ്ഡലങ്ങളില്‍ മുസ്ലീം ലീഗിനും ഭൂരിപക്ഷമുണ്ട്. നാല് മണ്ഡലങ്ങളില്‍ യുഡിഎഫിലെ മറ്റ് ഘടകക്ഷികളാണ് മുന്നിലുള്ളത്.
അഞ്ചിടത്ത് അഞ്ഞൂറില്‍ താഴെ
കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ട് എന്ന് പറയുന്ന നിയമസഭ മണ്ഡലങ്ങളില്‍ തന്നെ ആറിടത്ത് ഭൂരിപക്ഷം ആയിരത്തില്‍ താഴെയാണ് എന്നതാണ് ശ്രദ്ധേയമായ വസ്തുത. അതില്‍ തന്നെ അഞ്ചിടത്ത് അഞ്ഞൂറ് വോട്ടില്‍ താഴെയാണ് യുഡിഎഫിന്റെ നിലവിലെ ഭൂരിപക്ഷം.
കണ്ണൂരില്‍ 300 ല്‍ താഴെ
കണ്ണൂര്‍ നിയമസഭ മണ്ഡലം നിലവില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. അവിടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പക്ഷേ, ലീഡ് ചെയ്തത് യുഡിഎഫ് ആണ്. കോണ്‍ഗ്രസ് മത്സരിക്കുന്ന ഈ മണ്ഡലത്തിലെ ഇപ്പോഴത്തെ ലീഡ് വെറും 299 വോട്ടുകള്‍ മാത്രമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. നിയമസഭ തിരഞ്ഞെടുപ്പില്‍ 1,196 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കടന്നപ്പള്ളി രാമചന്ദ്രന്‍ ഇവിടെ വിജയിച്ചത്. അതുകൊണ്ട് തന്നെ കണ്ണൂര്‍ വീണ്ടും മറിയാനുള്ള സാധ്യത കുറവല്ല.
ആലുവയിലും പ്രശ്‌നം
എറണാകുളത്തെ കോണ്‍ഗ്രസിന്റെ കുത്തക സീറ്റുകളില്‍ ഒന്നായ ആലുവയില്‍ ഇത്തവണ ലീഡ് വെറും 326 വോട്ടുകളാണ്. 2006 ല്‍ സിപിഎം പിടിച്ചെടുത്ത മണ്ഡലമാണിത്. 2016 ല്‍ പതിനെണ്ണായിരത്തില്‍ പരം വോട്ടുകളുടെ ലീഡില്‍ കോണ്‍ഗ്രസ് ജയിച്ച മണ്ഡലവും. 326 വോട്ടുകളുടെ ഭൂരിപക്ഷം എപ്പോള്‍ വേണമെങ്കിലും മറികടന്നേക്കാം.
വൈപ്പിന്‍
സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ആയ വൈപ്പിനില്‍ ഇത്തവണ യുഡിഎഫ് ആണ് ലീഡ് ചെയ്തത്. എന്നാല്‍ ആ ലീഡ് വെറും 489 വോട്ടുകളുടേതാണ്. മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും സിപിഎം ആണ് ഇവിടെ ജയിച്ചത്. കഴിഞ്ഞ തവണ ഇരുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷവും സിപിഎം നേടി.
ദേവികുളം
സിപിഎമ്മിനും കോണ്‍ഗ്രസിനും ഏറെക്കുറേ തുല്യ ശക്തിയുള്ള മണ്ഡലമാണ് ദേവികുളം. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണിത്. ഇവിടെ ഇത്തവണ യുഡിഎഫിന്റെ ഭൂരിപക്ഷം വെറും 326 വോട്ടുകളാണ്. ഈ മണ്ഡലവും യുഡിഎഫിന് ഉറപ്പിക്കാനാവില്ലെന്ന് സാരം.
നിലമ്പൂരിൽ സ്ഥിതി മാറുമോ
ഏറെ കാലമായി കോൺഗ്രസിന്റെ കുത്തക സീറ്റായിരുന്ന നിലമ്പൂർ, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലാണ് ഇടത്തോട്ട് ചാഞ്ഞത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇവിടെ ലീഡ് ചെയ്തത് യുഡിഎഫ് ആണ്. പക്ഷേ, വെറും 784 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേ ഇപ്പോൾ നിലമ്പൂരിൽ ഉള്ളു. പിവി അൻവർ ആണ് ഇടത് സ്ഥാനാർത്ഥിയായി എത്തുന്നത് എങ്കിൽ, അടുത്ത തവണയും നിലമ്പൂർ ഇടത്തേക്ക് തന്നെ ചായാനാണ് സാധ്യത.
ആറന്മുളയില്‍
സിപിഎമ്മിന്റെ മറ്റൊരു സിറ്റിങ് സീറ്റ് ആയ ആറന്മുളയിലും യുഡിഎഫിനാണ് ലീഡ് ഉള്ളത്. കോണ്‍ഗ്രസിനും സിപിഎമ്മിനും ശക്തമായ വേരോട്ടമുള്ള മണ്ഡലമാണിത്. എന്നാല്‍ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഇവിടെ ഉള്ളത് 865 വോട്ടുകളുടെ ലീഡ് ആണ്. അതുകൊണ്ട് ഈ മണ്ഡലവും ജയിച്ചെടുക്കുക കോണ്‍ഗ്രസിനെ സംബന്ധിച്ച് എളുപ്പമാവില്ല.
അഞ്ചില്‍ തോറ്റാല്‍
ആയിരത്തില്‍ താഴെ മാത്രം ഭൂരിപക്ഷമുള്ള ആറ് മണ്ഡലങ്ങളും കോണ്‍ഗ്രസ് സ്ഥിരമായി മത്സരിക്കുന്നവയാണ്. ഇതില്‍ നാലെണ്ണത്തില്‍ തോല്‍ക്കുകയും മറ്റ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ മുന്നണിയില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും തുല്യ ശക്തികളാകും. നാലില്‍ കൂടുതല്‍ പരാജയം ഏറ്റുവാങ്ങിയാല്‍ യുഡിഎഫിലെ ശക്തര്‍ മുസ്ലീം ലീഗ് ആയി മാറും.
നേരിയ വ്യത്യാസം മാത്രം
2016 ല്‍ 87 സീറ്റുകളില്‍ മത്സരിച്ചപ്പോഴാണ് കോണ്ഡഗ്രസ് വെറും 21 സീറ്റുകളില്‍ ഒതുങ്ങിയത്. അന്ന് വെറും 23 സീറ്റുകളില്‍ മത്സരിച്ച മുസ്ലീം ലീഗ് നേടിയത് 18 സീറ്റുകള്‍ ആയിരുന്നു. നിലവില്‍ വെറും മൂന്ന് സീറ്റുകളുടെ വ്യത്യാസം മാത്രമേ കോണ്‍ഗ്രസ്സും മുസ്ലീം ലീഗും തമ്മിലുള്ളു എന്നതും ശ്രദ്ധേയമാണ്.
ഇപ്പോഴേ ആരോപണം
യുഡിഎഫിൽ കോൺഗ്രസിനേക്കാൾ സ്വാധീനം മുസ്ലീം ലീഗിനാണ് എന്ന ആക്ഷേപം ഇപ്പഴേ ഉയരുന്നുണ്ട്. ബിജെപി തന്നെയാണ് ഈ ആരോപണം ശക്തമായി ഉയർത്തുന്നത്. ഇത് കോൺഗ്രസിലെ ഹിന്ദു, ക്രിസ്ത്യൻ വോട്ടുകൾ വിഭജിയ്ക്കപ്പെടുന്നതിൽ നിർണായകമായിട്ടുണ്ട് എന്നും വിലയിരുത്തലുകളുണ്ട്
Recommended Video
അഞ്ചാം മന്ത്രി വിവാദം
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു അഞ്ചാം മന്ത്രി വിവാദം ഉണ്ടായത്. നാല് മന്ത്രിമാരെ കൂടാതെ മഞ്ഞളാംകുഴി അലിയ്ക്ക് കൂടി മന്ത്രിസ്ഥാനം കൊടുക്കുന്നത് സംബന്ധിച്ചായിരുന്നു ഈ വിവാദം. ഒടുവിൽ മുസ്ലീം ലീഗിന്റെ വാശിയ്ക്ക് മുന്നിൽ കോൺഗ്രസിന് മുട്ടുമടക്കേണ്ടിയും വന്നിരുന്നു.
തകര്‍ന്നടിഞ്ഞത് ബിജെപിയും! സാധ്യത ഒരിടത്ത് മാത്രം... രണ്ടാം സ്ഥാനം ഏഴില്‍ നിന്ന് അഞ്ചിലേക്ക്