ദക്ഷിണകാശിയായ കണ്ണൂർ കൊട്ടിയൂർ ശിവക്ഷേത്രത്തിലെ വൈശാഖ മഹോത്സവം എന്ത്? എങ്ങനെ??
കണ്ണൂരിലെ കൊട്ടിയൂർ ക്ഷേത്രത്തിൽ ഒരിയ്ക്കലെങ്കിലും പോയിട്ടുണ്ടോ? അതും വൈശാഖോത്സവത്തിന്? ഇല്ലെങ്കിൽ ഒരിയ്ക്കലെങ്കിലും പോകേണ്ടതാണ്. ഒരിയ്ക്കലും മറക്കാനാവാത്ത ഒരു അനുഭൂതി അത് പ്രദാനം ചെയ്യും. കണ്ണൂർ ജില്ലയിൽ ശ്രീ പരമശിവനും ശ്രീ പാർവതീദേവിയും പ്രധാന ആരാധനാമൂർത്തികളായ കൊട്ടിയൂർ ക്ഷേത്രം പൗരാണിക ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണ്. സഹ്യമലനിരകളുടെ താഴ്വരയിൽ പ്രകൃതിഭംഗിയാൽ അലങ്കരിയ്ക്കപ്പെട്ട ക്ഷേത്രം ഒരു കാഴ്ച തന്നെയാണ്. വയനാടൻ ചുരങ്ങളിലൂടെ ഒഴുകിവരുന്ന ഔഷധഗുണമുള്ള ബാവലി പുഴ ക്ഷേത്രത്തിന്റെ വശങ്ങളിലൂടെ ഒഴുകുന്നു. തിരുവാണിച്ചിറ എന്നറിയപ്പെടുന്ന ചെറിയ കായൽ, പുഴയുടെ വടക്ക് വശത്തായുണ്ട്. അതിന്റെ നടുവിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
സ്വയംഭൂ ആയ ശിവലിംഗമാണ് ക്ഷേത്രത്തിലുള്ളത്. ഈ ശിവലിംഗം പൂജിയ്ക്കുന്നത് 'മണിത്തറ’ എന്നറിയപ്പെടുന്ന ഇടത്തിലാണ്. പാർവതീദേവിയെ പൂജിക്കുന്ന ഇടം 'അമ്മാറത്തറ’ എന്നറിയപ്പെടുന്നു. ശിവന്റെയും ശക്തിയുടെയും അനുഗ്രഹം ഇവിടെ ലഭ്യമാണെന്നാണ് വിശ്വാസം. ദക്ഷിണ കാശി, തൃച്ചെറുമന, വടക്കും കാവ്, കിഴക്കും കാവ്, വടക്കീശ്വരം, കുടിയൂർ എന്നിങ്ങനെയും കൊട്ടിയൂരിന് പേരുണ്ട്. അക്കര ക്ഷേത്രം ഇക്കര ക്ഷേത്രം എന്നിങ്ങനെ രണ്ട് അമ്പലങ്ങളുണ്ട് കൊട്ടിയൂരിൽ. ഇവ രണ്ടും സ്ഥിതി ചെയ്യുന്നത് ബാവലി പുഴയുടെ അക്കരെയും ഇക്കരെയുമാണ്. അതുകൊണ്ടാണ് ക്ഷേത്രത്തിന് അങ്ങനെ നാമം വന്നത്. അക്കര ക്ഷേത്രത്തിൽ വർഷത്തിലൊരിക്കൽ വൈശാഖ മഹോത്സവത്തിന് മാത്രമാണ് തുറക്കുക.

വൈശാഖ മഹോത്സവം
വൈശാഖമഹോത്സവത്തിന് പോയിട്ടുള്ളവർ കണ്ട്റ്റിട്ടുണ്ടാകും ഒരുപാട് പർണ്ണശാലകൾക്ക് നടുവിൽ യാഗം നടത്താനെന്നതു പോലെയുള്ള ഒരു തറ. യഥാർത്ഥത്തിൽ അതൊരു യാഗശാലയായിരുന്നു എന്നാണൈതിഹ്യം. ബ്രഹ്മാവിന്റെ പുത്രനും പ്രജാപതികളിൽ ഒരാളുമായ ദക്ഷന്റെ യാഗശാലയാണത്. ദക്ഷപ്രജാപതിയുടെ മകളായ സതി ശിവനിൽ അനുരക്തയായി. ചണ്ഡാലവേഷധാരിയായ ശിവനെ ദക്ഷന് യാതൊരു വിധത്തിലും താല്പര്യമോ ബഹുമാനമോ ഉണ്ടായിരുന്നില്ല. പക്ഷേ പുത്രിയായ സതി പിതാവിന്റെ അനിഷ്ടത്തെ അവഗണിച്ച് ശിവനെ വിവാഹം ചെയ്തു. അതോടെ പിതാവ് മകളായ സതിയേയും മരുമകനായ ശിവനേയും പൂർണ്ണമായി അവഗണിക്കുകയും തരം കിട്ടുമ്പോഴൊക്കെ അപമാനിയ്ക്കുകയും ചെയ്തു.
ഒരിയ്ക്കൽ പ്രജാപതികളുടെ സമ്മേളനത്തിന് അതിഥിയായി പരമശിവനെത്തി. അവിടേയ്ക്ക് വന്ന ദക്ഷപ്രജാപതിയെ കണ്ട് മുനിമാരും ദേവന്മാരും എഴുന്നേറ്റ് നിന്ന് വണങ്ങി. എന്നാൽ സതീപത്നിയായ പരമശിവൻ ഇരുന്നയിടത്തു നിന്ന് അനങ്ങിയില്ല. ഇതിൽ കോപിഷ്ഠനായ ദക്ഷൻ പരമശിവനെ സദസ്സിൽ വെച്ച് അപമാനിച്ചു. മാത്രമല്ല, ദേവന്മാരോടൊപ്പം യാഗപ്രസാദം കഴിക്കുന്നതിൽ നിന്നും ശിവനെ വിലക്കുകയും ചെയ്തു. ഇതിൽ കുപിതനായ പരമശിവൻ ദക്ഷനെ ‘ഭഗവത് മഹത്വമറിയാത്ത ദക്ഷൻ ആടിന്റെ മുഖമായി നടക്കുവാൻ ഇടവരട്ടെ' എന്ന് ശപിച്ചു.

ഐതിഹ്യങ്ങളിലൂടെ..
ശാപത്തിൽ നിന്നും മുക്തി നേടുവാനായി ദക്ഷൻ ബൃഹസ്പതിസവമെന്ന യാഗമാരംഭിച്ചു. ലോകത്തെ സകല മാഹാത്മാക്കളെയും യാഗത്തിനായി അദ്ദേഹം ക്ഷണിച്ചു. എന്നാൽ പരമശിവനെയോ തന്റെ പുത്രിയായ സതിയേയോ ദക്ഷൻ മനഃപ്പൂർവം ക്ഷണിച്ചില്ല. പത്നീസമേതം സകല ദേവന്മാരും യാഗസ്ഥലത്തേയ്ക്ക് പുറപ്പെടുന്ന വിവരം ശിവപത്നിയായ സതിയുമറിഞ്ഞു. യാഗത്തിന് തന്നെയും കൂട്ടി പോകണമെന്ന് സതി ശിവനോട് അപേക്ഷിച്ചെങ്കിലും പരമശിവൻ അത് അവഗണിച്ചു. ക്ഷണിയ്ക്കാത്തയിടത്തേയ്ക്ക് പോയാൽ അപമാനം വന്നുഭവിയ്ക്കും എന്ന് പരമശിവൻ പത്നിയായ സതിയെ ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചെങ്കിലും സതി ശിവന്റെ മനസലിയുവാൻ ന്യായവാദങ്ങൾ നിരത്തി.
തന്റെ പിതാവിന്റെ ഗൃഹത്തിൽ മഹോത്സവമുണ്ടായാൽ പുത്രിയായ തനിയ്ക്ക് അതിൽ പങ്കെടുക്കുവാൻ ക്ഷണത്തിന്റെ ആവശ്യമില്ല എന്നെല്ലാം വാദങ്ങൾ നിരത്തിയെങ്കിലും പ്രജാപതികളുടെ സത്രത്തിൽ വച്ച് തന്നെ അപമാനിച്ച ദക്ഷന്റെ യാഗത്തിൽ പങ്കെടുക്കുവാൻ ഭവതി പോകരുതെന്നും പോയാൽ അപമാനിതയാകേണ്ടിവരുമെന്നും ഇനിയഥവാ പോകണമെന്ന് തന്നെയാണ് നിർണ്ണയമെങ്കിൽ അവിടെ ചെന്ന് അപമാനിതയാകുവാൻ ഇടയാകുകയാണെങ്കിൽ പിന്നീട് തിരികെ കൈലാസത്തിലേയ്ക്ക് വരരുതെന്നും പരമശിവൻ പതിയോട് പറഞ്ഞു.

അപമാനിതയായ സതി
എന്നാൽ ദക്ഷപുത്രിയുടെ സ്ത്രീ സ്വഭാവം നിമിത്തം, പതിയുടെ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് യാഗത്തിനു പുറപ്പെടുക തന്നെ ചെയ്തു. ശിവപത്നിയുടെ സുരക്ഷാർത്ഥം ശിവപാർഷദന്മാർ അവരെ അനുഗമിച്ചു. എന്നാൽ, യജ്ഞശാലയിലെത്തിയ സതിയെ പിതാവായ ദക്ഷൻ ഗൗനിച്ചില്ല എന്നുമാത്രമല്ല ചണ്ഡാലവേഷധാരിയെ വിവാഹം കഴിച്ചവൾ തന്റെ പുത്രിയല്ല എന്ന് അപമാനിയ്ക്കുകയും ചെയ്തു. പിതാവ് തന്നെ അപമാനിച്ചത് സതി സഹിച്ചെങ്കിലും യജ്ഞത്തിലെ ഹവിർഭാഗം തന്റെ പതിയ്ക്ക് വയ്ക്കാത്തതിൽ സതി കോപിഷ്ഠയായി.
"പിതാവല്ലാതെ മറ്റാരാണ് സർവാത്മാവായ ഭഗവാനോട് വിരോധം കാട്ടുക? അവരുടെ പാദം പോലും സ്പർശിക്കപ്പെടുവാൻ അത്തരക്കാർ അർഹരല്ല. വിശ്വബന്ധുവിനോട് വിരോധം കാണിയ്ക്കുന്ന അങ്ങയുടെ പുത്രിയായതിൽ ഞാൻ ലജ്ജിക്കുന്നതിനാൽ ഞാൻ ഈ ശരീരം ഉപേക്ഷിക്കുന്നു" എന്ന് പറഞ്ഞ് പതിയായ പരമശിവനെ മനസിൽ ധ്യാനിച്ച് ദക്ഷന്റെ യാഗാഗ്നിയിൽ ചാടി സതി സ്വശരീരം ഹോമിച്ചു. ഇതറിഞ്ഞ ശിവൻ അത്യധികം കോപിഷ്ഠനായി തന്റെ ജട പറിച്ചെടുത്ത് നിലത്തടിച്ചു.

കൊട്ടിയൂർ വൈശാഖ മഹോത്സവം
അതിൽ നിന്നും ഉടലെടുത്ത ഉഗ്രരൂപിയായ വീരഭദ്രൻ ശിവനിർദ്ദേശപ്രകാരം യാഗശാലയിലെ പ്രജാപതിമാരെ ആക്രമിയ്ക്കുകയും അഗ്നി കെടുത്തി യജ്ഞശാലയപ്പാടെ തകർക്കുകയും ചെയ്തു. കൂടാതെ ദക്ഷന്റെ ശിരസറുക്കുകയും ചെയ്തു. പരിഭ്രാന്തരായ വിഷ്ണുവും ബ്രഹ്മാവും മറ്റു ദേവഗണങ്ങളോടൊത്ത് കൈലാസത്തിലെത്തി ഭഗവാനെ ശാന്തനാക്കി യാഗഭംഗത്തിന്റെ ഭവിഷ്യത്ത് അറിയിച്ചു. ഭഗവാന്റെ അനുവാദപ്രകാരം ദക്ഷന്റെ ശിരസ്സിരുന്ന സ്ഥാനത്ത് ആടിന്റെ ശിരസ്സ് വെച്ചുപിടിപ്പിക്കുകയും പിന്നീട് യാഗം മുഴുമിപ്പിക്കുകയും ചെയ്തു. ഇതാണ് കൊട്ടിയൂർ അക്കരക്കാവിലെ വൈശാഖ മഹോത്സവത്തിന്റെ പിന്നിലുള്ള ഐതിഹ്യം.
ഭഗവാൻ സ്വയംഭൂവായി കുടികൊള്ളുന്ന സ്ഥലം മണിത്തറയെന്നും ശിവപത്നിയും ദക്ഷപുത്രിയുായ സതീദേവി പിതാവിൽ നിന്നുണ്ടായ അവഹേളനത്തിൽ മനം നൊന്ത് യാഗാഗ്നിയിൽ ആത്മാഹൂതി നടത്തിയ സ്ഥലം അമ്മാറക്കൽ തറയെന്നും അറിയപ്പെടുന്നു. ഇവയെ ചുറ്റിയുള്ള പ്രദക്ഷിണ വഴിയെ അതായത് രുധിരമൊഴുകിയ വഴിയെ തിരുവിൻ ചിറ എന്ന് വിളിയ്ക്കുന്നു.












Click it and Unblock the Notifications