എംവിആര്‍ എന്ന എംവി രാഘവന്‍... ജീവിതവഴികളിലൂടെ
കേരളത്തില്‍ സിപിഎമ്മിനുണ്ടായ വേരോട്ടത്തില്‍ എംവി രാഘവന്റെ പങ്ക് വലുതാണ്. പുതിയതായി സൃഷ്ടിച്ച പാര്‍ട്ടിക്ക് അത്തരമൊരു വേരോട്ടം ഉണ്ടാക്കിയെടുക്കാന്‍ എംവിആര്‍ എന്ന കരുത്തന് കഴിയാതെ പോയി.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് തുടങ്ങി, സിപിഎമ്മിന്റെ കരുത്തനായ നേതാവായി എംവിആര്‍. പാര്‍ട്ടിക്കുള്ളില്‍ വിയോജിപ്പിന്റെ സ്വരമുയര്‍ത്തി, ബദല്‍രേഖയെന്ന ധീരതീരുമാനമെടുത്തു. കൂടെയുള്ളവര്‍ പിന്‍വാങ്ങിയപ്പോഴും നിലപാടുകളില്‍ ഉറച്ച് നിന്നു.
കലഹിച്ചിറങ്ങിയ മകനെ പോലെ സ്വന്തം തട്ടകമായ സിപിഎമ്മിലേക്ക് തിരിച്ചുവരാന്‍ അവസാന കാലത്ത് ഏറെ ആഗ്രഹിച്ചിരുന്നു അദ്ദേഹം. എംവിആറിന്റെ ജീവിതവഴികളിലൂടെ...
പോരാളിയുടെ ജനനം
1933 മെയ് 5 നാണ് മേലേത്ത് വീട്ടില്‍ രാഘവന്‍ എന്ന എംവി ആറിന്റെ ജനനം. മലബാറില്‍ കമ്യൂണിസത്തിന് വേര് പിടിച്ചുതുടങ്ങിയകാലം.
അവിഭക്ത പാര്‍ട്ടി
കൗമാരകാലത്ത് തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്നണി പ്രവര്‍ത്തകരില്‍ ഒരാളായി. പതിനാറാം വയസ്സില്‍ സിപിഐയുടെ പാപ്പിനിശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായി.
അമ്പരപ്പിക്കുന്ന വളര്‍ച്ച
അവിഭക്ത പാര്‍ട്ടിയില്‍ വളരെ പെട്ടെന്നായിരുന്നു എംവിആറിന്റെ വളര്‍ച്ച. 27-ാം വയസ്സില്‍ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമായി.
സിപിഎമ്മിനൊപ്പം
1964 ല്‍ സിപിഐ പിളര്‍ന്ന് സിപിഎം രൂപീകരിച്ചപ്പോള്‍ സിപിഎമ്മിനൊപ്പമായിരുന്നു എംവിആര്‍. 1967 ല്‍ സിപിഎമ്മിന്‍റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി.
സംസ്ഥാന നേതൃത്വം
പിന്നീട് സിപിഎമ്മിന്റെ മലബാറിലെ മുഖമായി മാറി എംവിആര്‍. കണ്ണൂരില്‍ പാര്‍ട്ടിയുടെ അവസാന വാക്കായി. 1978 ല്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി.
ബദല്‍ രേഖ
കോണ്‍ഗ്രസിനോട് പിണങ്ങിപ്പോന്ന ആന്റണിയും കൂട്ടരും നല്‍കിയ പിന്തുണ പിന്‍വലിച്ചതോടെ നായനാര്‍ സര്‍ക്കാര്‍ നിലംപൊത്തി. പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായ എംവിആര്‍ മുസ്ലീം ലീഗിനേയും കേരള കോണ്‍ഗ്രസിനേയും കൂടെ കൂട്ടണം എന്ന നിലപാടെടുക്കുന്നു. ഇത് ബദല്‍ രേഖയായി അവതരിപ്പിക്കപ്പെട്ടു. പക്ഷേ അത് പാര്‍ട്ടി തള്ളി.
പുറത്തേക്ക്
1985 ല്‍ ആണ് രാഘവന്‍ ബദല്‍രേഖ അവതരിപ്പിക്കുന്നത്. പാര്‍ട്ടി ഈ നിലപാട് തള്ളിയതോടെ ഒറ്റപ്പെട്ടു. 1986 ല്‍ രാഘവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
സിഎംപി
സിപിഎം പുറത്താക്കിയപ്പോള്‍ അഭയം തേടി വേറൊരിടത്തേക്ക് ചെല്ലുകയല്ല എംവിആര്‍ ചെയ്തത്. കെട്ടിലും മട്ടിലും സിപിഎമ്മിനോട് കിടപിടിക്കുന്ന ഒരു പാര്‍ട്ടിയുണ്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അങ്ങനെ സിഎംപി രൂപീകരിക്കപ്പെട്ടു.
അധികാരത്തില്‍
പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ആയിട്ടാണ് പാര്‍ലമെന്റി ജനാധിപത്യത്തില്‍ എംവിആര്‍ ആദ്യം പങ്കാളിയാവുന്നത്. തുടര്‍ച്ചയായി മൂന്ന് തവണ പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഏഴ് തവണ എംഎല്‍എ
ഏഴ് തവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എംവിആര്‍. നാല് തവണ സിപിഎമ്മിന്റെ എംഎല്‍എയും മൂന്ന് തവണ സിഎംപിയുടെ എംഎല്‍എയും. രണ്ട് തവണ മന്ത്രിയായി.
റെക്കോര്‍ഡ്
ഏറ്റവും അധികം മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ച് ജയിച്ച ആളെന്ന റെക്കോര്‍ഡ് എംവിആറിന്റെ മാത്രം പേരിലാണ്.
പരിയാരം മെഡിക്കല്‍ കോളേജ്
രാജ്യത്തെ ആദ്യ സഹകരണ മെഡിക്കല്‍ കോളേജ് ആണ് പരിയാരം മെഡിക്കല്‍ കോളേജ്. അതിന്റെ ശില്‍പി എംവി രാഘവനും.
കൂത്തുപറമ്പ്
കൂത്തുപറമ്പ് വെടിവപ്പോടെയാണ് എംവി രാഘവന്‍ സിപിഎമ്മിന്റെ ഏറ്റവും വലിയ ശത്രുവാകുന്നത്. അഞ്ച് സിപിഎം പ്രവര്‍ത്തകരാണ് അന്ന് വെടിവപ്പില്‍ കൊല്ലപ്പെട്ടത്.
ജയരാജന്‍ വധശ്രമം
ഇപി ജയരാജനെ വാടകഗുണ്ടകളെ വിച്ച് വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ എംവി രാഘവനാണെന്നായിരുന്നു സിപിഎം ആരോപിച്ചിരുന്നത്.
പരാജയങ്ങള്‍
വിജയങ്ങളുടെ തേരില്‍ മുന്നേറിയിരുന്ന രാഘവന്‍ പക്ഷേ അവസാനം മത്സരിച്ച രണ്ട് തിരഞ്ഞെടുപ്പുകളിലും തോറ്റു. ഒരു പക്ഷേ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രസക്തിപോലും ഇതോടെ ചോദ്യചിഹ്നമായി.
തിരുച്ചുവരാന്‍
സിപിഎമ്മിലേക്ക് തിരിച്ചെത്തണം എന്ന് അവസാന കാലത്ത് എംവി രാഘവന്‍ ആഗ്രഹിച്ചിരുന്നു. ഒടുവില്‍ ഒര്‍മകള്‍ പോലും അസ്തമിച്ച രോഗബാധിതനായി അന്ത്യം.