'രാജരക്തം' മുഴുവൻ ഇനി ബിജെപിയിൽ; 'ഗ്വാളിയോർ മഹാരാജ' മുതൽ രാജമാത വരെ... ഇനി മധ്യപ്രദേശ് ബിജെപിയ്ക്ക്
ദില്ലി/ഭോപ്പാല്‍: ഇന്ത്യാ ചരിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഗ്വാളിയോര്‍ രാജവംശം. ഇപ്പോഴത്തെ മധ്യപ്രദേശിലാണ് ഗ്വാളിയോര്‍ നഗരം. അതിനെ ചുറ്റിപ്പറ്റി തന്നെ ആയിരുന്നി ഗ്വാളിയോര്‍ രാജകുടുംബത്തിന്റെ അധീന പ്രദേശങ്ങളും. പക്ഷേ, ഗ്വാളിയോര്‍ അവരുടെ രാജ്യ തലസ്ഥാനം ആയിരുന്നില്ല. 18-ാം നൂറ്റാണ്ടില്‍ റാണോജി സിന്ധ്യ ആയിരുന്നു ഗ്വാളിയോര്‍ രാജവംശം സ്ഥാപിച്ചത്. മറാത്ത സാമ്രാജ്യത്തിന്റെ കീഴില്‍ ആയിരുന്നു ഇത്.
മേല്‍പറഞ്ഞതെല്ലാം പഴയ ചരിത്രം. ഇന്ത്യ ഇന്ന് ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആണ്. എന്നിരുന്നാലും ഉത്തരേന്ത്യയില്‍ പഴയ രാജവംശങ്ങള്‍ക്കുള്ള സ്വാധീനം ആര്‍ക്കും തള്ളിക്കളയാന്‍ പറ്റില്ല. അങ്ങനെ നോക്കുമ്പോള്‍ മധ്യപ്രദേശില്‍ ഏറ്റവും സ്വാധീനമുള്ള രാജവംശമാണ് ഗ്വാളിയോര്‍ രാജവംശം.
ആ ഗ്വാളിയോര്‍ രാജവംശത്തിന്റെ ഇപ്പോഴത്തെ മാഹാരാജാവിന്റെ സ്ഥാനം ആണ് ജ്യോതിരാദിത്യ സിന്ധ്യക്ക്. ഗ്വാളിയോര്‍ രാജവംശത്തില്‍ ജീവിച്ചിരിക്കുന്ന പ്രമുഖരെല്ലാം ഇപ്പോള്‍ ബിജെപിയ്‌ക്കൊപ്പമാണ്. മധ്യപ്രദേശില്‍ തങ്ങളുടെ ശക്തി അരക്കിട്ടുറപ്പിക്കാന്‍ ബിജെപിയ്ക്ക് ഇതില്‍പരം ഒരു കാര്യം വേറെ വേണ്ടതില്ല. ആരൊക്കെയാണ് ഗ്വാളിയോര്‍ രാജകുടുംബത്തിലെ പ്രമുഖര്‍ എന്ന് നോക്കാം. അവരില്‍ ആരൊക്കെ ബിജെപിയ്‌ക്കൊപ്പമെന്നും...
വിജയരാജെ സിന്ധ്യ
സിന്ധ്യ കുടുംബത്തിന്റെ രാഷ്ട്രീയം തുടങ്ങുന്നത് വിജയരാജെ സിന്ധ്യയില്‍ നിന്നാണ്. മാധവ റാവു സിന്ധ്യയുടേയും വസുന്ധര രാജെ സിന്ധ്യയുടേയും യശോധര രാജെ സിന്ധ്യയുടേയും മാതാവായിരുന്നു വിജയരാജെ സിന്ധ്യ. ഗ്വാളിയോര്‍ മഹാരാജാ ജിവാജി റാവു സിന്ധ്യയുടെ പത്‌നി. ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ വിജയരാജെ സിന്ധ്യ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്.
ഗ്വാളിയോറിന്റെ 'രാജമാതാ'... ആദ്യം കോണ്‍ഗ്രസ്, പിന്നെ ബിജെപി
ഗ്വാളിയോറിന്റെ 'രാജമാതാ' എന്നാണ് വിജയരാജെ സിന്ധ്യ അറിയപ്പെട്ടിരുന്നത്. 1957 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഗുണ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്കെത്തി വിജയരാജെ. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തന്നെ ഗ്വാളിയോറില്‍ നിന്ന് മത്സരിച്ച് ജയിച്ചു. പിന്നീട് കോണ്‍ഗ്രസ് വിട്ട വിജയരാജെ 1967 ല്‍ സ്വതന്ത്ര പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഗുണയില്‍ നിന്ന് വിജയിച്ചു. പിന്നീട് ജനസംഘത്തില്‍ ചേര്‍ന്ന് ലോക്‌സഭാംഗത്വം രാജിവച്ചു. പിന്നീട് ബിജെപി രൂപീകരിച്ചപ്പോള്‍ മധ്യപ്രദേശിലെ പാര്‍ട്ടിയുടെ ജനകീയ മുഖമായി മാറി.
1991 മുതല്‍ 1998 വരെയുള്ള ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ഗുണ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു. ഇതിനിടെ 1980 ല്‍ റായ് ബറേലിയില്‍ ഇന്ദിരാഗാന്ധിയ്‌ക്കെതിരെ മത്സരിച്ച് പരാജയപ്പെടുകയും ചെയ്തു.
മാധവറാവു സിന്ധ്യ
അവസാനത്തെ ഗ്വാളിയോര്‍ രാജാവ് എന്ന് കൂടി വേണമെങ്കില്‍ മാധവ റാവു സിന്ധ്യയെ വിശേഷിപ്പിക്കാം. 1961 ല്‍ ആയിരുന്നു അദ്ദേഹത്തിന് മഹാരാജാവിന്റെ പദവി ലഭിക്കുന്നത് എന്നാല്‍ 1971 ല്‍ ഭരണഘടനയുടെ 26-ാം ഭേദഗതിയിലൂടെ രാജഭരണത്തിന്റെ എല്ലാ പ്രതീകങ്ങളും ആനുകൂല്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കി. അതിന് ശേഷം മഹാരാജാവ് എന്ന സ്ഥാപനപ്പേര് ലഭിക്കുന്ന ആദ്യ ഗ്വാളിയോര്‍ മഹാരാജാവും മാധവ റാവു സിന്ധ്യ തന്നെ ആയി.
അമ്മ വിജയരാജെ സിന്ധ്യയുടെ വഴി പിന്‍പറ്റിയാണ് മാധവറാവു സിന്ധ്യ രാഷ്ട്രീയത്തിലിറങ്ങുന്നത്.
ജനസംഘവും കോണ്‍ഗ്രസ്സും
അടിയുറച്ച കോണ്‍ഗ്രസ്സുകാരനൊന്നും ആയിരുന്നില്ല മാധവറാവു സിന്ധ്യ. ഒമ്പത് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 26-ാം വയസ്സിലാണ് മാധവറാവു സിന്ധ്യ ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത്. 1971 ല്‍ ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥിയായി ഗുണ മണ്ഡലത്തില്‍ ആയിരുന്നു അരങ്ങേറ്റം. 1977 ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു.
1980 ലെ തിരഞ്ഞെടുപ്പ് മുതല്‍ സിന്ധ്യ കോണ്‍ഗ്രസ്സിനൊപ്പമായി. 1984 ല്‍ ഗ്വാളിയോര്‍ മണ്ഡലത്തില്‍ അടല്‍ ബിഹാരി വാജ്‌പേയിയെ തോല്‍പിച്ചിട്ടും ഉണ്ട് മാധവ റാവു സിന്ധ്യ. പിന്നീട് രാജീവ് ഗാന്ധി മന്ത്രിസഭയിലും നരസിംഹറാവു മന്ത്രിസഭയിലും കേന്ദ്ര മന്ത്രിയാവുകയും ചെയ്തു.
അമ്മ വിജയരാജെ സിന്ധ്യ ആദ്യം കോണ്‍ഗ്രസ്സും പിന്നീട് ബിജെപിയും ആയപ്പോള്‍ മാധവ റാവു സിന്ധ്യ ആദ്യം ജനസംഘവും പിന്നെ കോണ്‍ഗ്രസ്സും ആയി.
വസുന്ധര രാജെ സിന്ധ്യ
മാധവ റാവു സിന്ധ്യയുടെ സഹോദരിയാണ് വസുന്ധര രാജെ സിന്ധ്യ. ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മായി. മാതാവായ വിജയരാജെ സിന്ധ്യയുടെ പാതയില്‍, ആദ്യം മുതലേ ബിജെപിയ്‌ക്കൊപ്പം ആയിരുന്നു വസുന്ധര. 1984 ല്‍ അവര്‍ ബിജെപിയെ ദേശീയ എക്‌സിക്യൂട്ടീവ് മെമ്പര്‍ ആയി. രാജസ്ഥാന്‍ ആയിരുന്നു പ്രവര്‍ത്തന മേഖല. 1985 ല്‍ രാജസ്ഥാന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2003 മുതല്‍ ഝല്‍രാപതാന്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ്. രണ്ട് തവണ രാജസ്ഥാന്‍ മുഖ്യമന്ത്രിയും ആയി. നിലവില്‍ ബിജെപിയുടെ ദേശീയ ഉപാധ്യാക്ഷയാണ് വസുന്ധര.
യശോധര രാജെ സിന്ധ്യ
മാധവറാവു സിന്ധ്യയുടെ മറ്റൊരു സഹോദരിയാണ് യശോധര രാജ സിന്ധ്യ. ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മായി. യശോധര രാജെ സിന്ധ്യയും വസുന്ധരയെ പോലെ തന്നെ ബിജെപിയ്ക്ക് ഒപ്പമായിരുന്നു എക്കാലവും. വിവാഹത്തിന് ശേഷം അമേരിക്കയിലേക്ക് പോയ യശോധര 1994 ലാണ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത്. അതും വിവാഹമോചനത്തിന് ശേഷം.
1998 ല്‍ മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തോടെ തുടക്കം. പിന്നീട് അവര്‍ 2013 ല്‍ മധ്യപ്രദേശ് സര്‍ക്കാരില്‍ കായിക, യുവജനകാര്യ മന്ത്രിയും ആയി.
ജ്യോതിരാദിത്യ സിന്ധ്യ
മാധവറാവു സിന്ധ്യയുടെ മരണത്തെ തുടര്‍ന്നാണ് ജ്യോതിരാദിത്യ സിന്ധ്യ രാഷ്ട്രീയത്തിലേക്ക് തന്നെ എത്തപ്പെടുന്നത്. 2001 ല്‍ മാധവ റാവു സിന്ധ്യ അന്തരിച്ചതോടെ മറ്റൊരു പദവി കൂടി ജ്യോതിരാദിത്യ സിന്ധ്യയില്‍ വന്നു ചേര്‍ന്നു. ഗ്വാളിയോര്‍ മഹാരാജാവ് എന്ന ഭരണഘടനാപരമല്ലാത്ത സ്ഥാനം! ഭരണഘടനാപരമല്ലെങ്കിലും മധ്യപ്രദേശിനെ സംബന്ധിച്ച് ആ സ്ഥാനത്തിന് വലിയ പ്രാധാന്യം തന്നെയാണ് ഉള്ളത്.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ രംഗത്ത് വന്ന ജ്യോതിരാദിത്യ സിന്ധ്യ ഇപ്പോള്‍ ബിജെപിയില്‍ എത്തിക്കഴിഞ്ഞു. അച്ഛമ്മയുടെ രാഷ്ട്രീയ പാരമ്പര്യം പേറി ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ ബിജെപിയുടെ കിരീടമില്ലാത്ത മഹാരാജാകുമോ എന്നാണ് ഇനി അറിയാനുള്ളത്.