ഷിമോഗയിലെ കാൻസർ മാൻ.. പച്ചമരുന്ന് കൊണ്ട് കാൻസർ മാറ്റുന്ന നർസിപുര നാരായണമൂർത്തി എന്ന വൈദ്യൻ, കാണാം!!
Recommended Video
അസാധാരണമായി കോശങ്ങൾ വളർന്ന് ശരീരത്തിലെ മറ്റ് കലകളെ ബാധിക്കുന്ന അവസ്ഥയാണല്ലോ കാൻസർ. കാൻസർ ചികിത്സയിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ശസ്ത്രക്രിയ. എന്നാൽ ശസ്ത്രക്രിയ കൂടാതെ കാൻസർ ഭേദമാക്കാം എന്ന് വിശ്വസിക്കുന്നവരുണ്ട്. ശസ്ത്രക്രിയ കൂടാതെ എന്നല്ല, ശസ്ത്രക്രിയയേ ഇല്ലാതെ എന്ന് വേണം പറയാൻ. സമാന്തര ചികിത്സ കൊണ്ട് എത്രപേർക്ക് ഫലം കിട്ടി എന്ന് ചോദിച്ചാൽ അതിനുത്തരം പറയുക ദുഷ്കരം.
ലക്ഷ്മിത്തരു, മുള്ളാത്ത തുടങ്ങി മോഹനൻ വൈദ്യരും ജേക്കബ് വടക്കഞ്ചേരിയും പോലെ ഒരുപാട് ഓൾട്ടർനേറ്റ് ചികിത്സകളുണ്ട് കാൻസറിന്. എന്നാൽ ഇത് പോലെയല്ല, കർണാടകയിലെ ഷിമോഗയിലെ നാരായണമൂർത്തി എന്ന വൈദ്യൻ എന്ന് നാട്ടുകാർ പറയും. ശസ്ത്രക്രിയ കൂടാതെ കാൻസർ ഭേദമാക്കും എന്ന് നാട്ടുകാരും പുറംനാട്ടുകാരും വിശ്വസിക്കുന്ന ഷിമോഗയിലെ കാൻസർ മാൻ, നാരായണമൂർത്തിയെക്കുറിച്ച് വായിക്കാം...
ഷിമോഗയിലെ കാൻസർ മാൻ
കർണാടക സംസ്ഥാനത്തെ ഷിമോഗ ജില്ലയിലെ അനന്തപുര എന്ന സ്ഥലത്താണ് നാരായണ മൂർത്തിയുടെ ചികിത്സ. കൃത്യമായി പറഞ്ഞാൽ അനന്തപുരയിൽ നിന്നും എട്ട് കിലോമീറ്റർ ദൂരത്ത് നർസിപുര എന്ന സ്ഥലത്ത്. നർസിപുര നാരായണ മൂർത്തി എന്നാണ് വൈദ്യൻ അറിയപ്പെടുന്നത്. കാൻസർ മാൻ എന്നാണ് വിളിപ്പേര്.
ഇംഗ്ലീഷ് മരുന്നില്ല
കാൻസർ ചികിത്സയ്ക്ക് ഇംഗ്ലീഷ് മരുന്ന് ഉപയോഗിക്കുന്നില്ല എന്നതാണ് നാരായണ മൂർത്തിയുടെ പ്രത്യേകത. പിന്നെയോ, സ്വന്തം തൊടിയിൽ നട്ടുവളർത്തുന്നത് ഉൾപ്പെടെയുള്ള മരങ്ങളുടെ തൊലി അടക്കമുള്ളവയാണ് ഔഷധക്കൂട്ട്. അനന്തപുരത്ത് ഇറങ്ങി ആരോട് ചോദിച്ചാലും നാരായണ മൂർത്തിയെക്കുറിച്ച് അറിയാം.
തിരക്കാണ് തിരക്ക്
രാത്രി എട്ട് മണിയോടെ അനന്തപുരത്ത് എത്തി നർസിപുരയിലേക്ക് വഴി ചോദിച്ചപ്പോഴേ മറുചോദ്യം വന്നു. നാരായണ മൂർത്തിയുടെ അടുത്തേക്കാണോ. അതെ എന്ന് പറഞ്ഞതും മറുപടിയും. ഇന്നിനി പോയാൽ കാര്യം നടക്കില്ല. നാളെ രാവിലെ കാണണമെങ്കിൽ ഇപ്പോൾ തന്നെ പോയി ക്യൂ നിന്നോളൂ. നൂറുകണക്കിന് ആളുകളുണ്ടാകും അവിടെ.
ആ പറഞ്ഞത് അച്ചട്ടാണ്
നൂറ് കണക്കിന് ആളുകളുണ്ടാകും എന്ന് പറഞ്ഞത് അത് പോലെ തന്നെ സംഭവിച്ചു. രാത്രി ഒമ്പതരയോടെ നർസിപുര എത്തിയപ്പോൾ പിറ്റേന്ന് വൈദ്യരെ കാണാനുള്ള ക്യൂ തയ്യാര്‍. കൊച്ചുകുഞ്ഞുങ്ങളെയും കൊണ്ട് വരെ, മഞ്ഞിൽ, മരം കോച്ചുന്ന തണുപ്പിൽ കയ്യിൽ കിട്ടിയ തുണിയും കടലാസും മറ്റും വിരിച്ച് കിടക്കുകയാണ് ആളുകൾ. എങ്ങനെയും നാരായണ മൂർത്തിയെ കാണണം. ഇത് മാത്രമാണ് ചിന്ത.
മലയാളികൾ ഇഷ്ടം പോലെ
നാരായണ മൂർത്തിയുടെ മരുന്നിനെക്കുറിച്ച് കേട്ടറിഞ്ഞ് പല നാടുകളിൽ നിന്നും ആളുകൾ വരുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും പോലും ആളുകളെത്തുന്നതായി അവിടെയുള്ളവർ പറയുന്നു. എന്തായാലും ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഒരുപാട് പേരെ കണ്ടു. ഇഷ്ടം പോലെ മലയാളികളും മരുന്ന് തേടി ഇവിടെ എത്തുന്നുണ്ട്.
ഇത്ര സിംപിളാണ് മരുന്ന്
മരത്തിന്റെ തൊലിയും മറ്റ് ഔഷധക്കൂട്ടുകളും ചേർത്ത ഒരു പൊടി. രോഗത്തിന്റെ അവസ്ഥ, രോഗിയുടെ പ്രായം, സ്ത്രീയോ പുരുഷനോ എന്നീ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം രോഗത്തിന്റെ കാഠിന്യമനുസരിച്ച് മരുന്ന് നൽകും. ഇത് ചൂട് വെള്ളത്തിൽ തിളപ്പിച്ച് കുറുക്കി കുടിക്കുകയാണ് വേണ്ടത്. ഒരു മാസത്തേക്കുള്ള മരുന്നിന് 400 രൂപയാണ് ചാർജ്.
എത്ര കാലമായി തുടങ്ങിയിട്ട്
അവിടെ തടിച്ചുകൂടിയ ആളുകൾക്കും സംസാരിക്കാൻ സാധിച്ച നാട്ടുകാർക്കും കൺകണ്ട ദൈവത്തെപ്പോലെയാണ് നാരായണമൂർത്തി. പത്ത് നാൽപ്പത് വർഷമെങ്കിലും ആയിക്കാണുമത്രേ ഇദ്ദേഹം കാന്സറിന് ചികിത്സിക്കാൻ തുടങ്ങിയിട്ട്. പറഞ്ഞും കേട്ടും ആളുകൾ മറ്റ് നാടുകളിൽ നിന്നുും വന്നുതുടങ്ങി. ഇന്റർനെറ്റ് സജീവമായതോടെയാണ് പുറംനാടുകളിൽ നിന്നും ഇത്രയധികം ആളുകൾ വരാൻ തുടങ്ങിയത് പോലും.
വാഹനങ്ങൾക്ക് പാർക്കിംഗ്
നൂറ് കണക്കിന് വാഹനങ്ങളാണ് നർസിപുരയിൽ നാരായണ മൂർത്തിയുടെ അടുത്തേക്ക് എത്തുന്നത്. ഇതിനെല്ലാം പാര്‌ക്ക് ചെയ്യാനായി മൂന്ന് ഗ്രൗണ്ടുകൾ ഒരുക്കിയിരിക്കുന്നു. ഓരോ ഗ്രൗണ്ടിലും നൂറിൽ കുറയാത്ത കാറുകളുണ്ടായിരുന്നു. പാര്‍ക്കിങിന് സഹായിക്കാൻ ആളുകളുണ്ട്. 50 രൂപയാണ് പാർക്കിങ് ഫീസ്.
തിന്നാനും കുടിക്കാനും
നർസിപുരയിൽ പാര്‍ക്കിംഗ് ഗ്രൗണ്ടിന് അടുത്തായി രണ്ട് ചെറിയ ഹോട്ടലുകളുണ്ട്. ചായയും പലഹാരങ്ങളും പഴവും ബിസ്ക്കറ്റും മറ്റും ഇവിടെ കിട്ടും. ജ്യൂസ്, ഇളനീർ എന്നിവയും ഇവിടെ ലഭ്യമാണ്. നാരായണ മൂർത്തിയുടെ വീടിന് ചുറ്റിപ്പറ്റി വേറെയും ഭക്ഷണശാലകളുണ്ട്. ആളുകൾ ക്യൂ നിൽക്കുന്ന സ്ഥലത്ത് ഒരു ഭക്ഷണശാലയുണ്ട്. ക്യൂ നിൽക്കുന്നവർക്ക് ഇരിക്കാനായി പ്ലാസ്റ്റിക് ഷീറ്റും ലഭ്യമാണ്. ഇരുപത് രൂപ.
എങ്ങനെ എത്തിച്ചേരാം
ബാംഗ്ലൂർ നിന്നും കൃത്യം 350 കിലോമീറ്ററുണ്ട് നര്‍സിപുരയിലേക്ക്. ഷിമോഗയിൽ നിന്നും 52 കിലോമീറ്റർ. നർസിപുര നല്ല റോഡുകൾ തന്നെയുണ്ട്. പബ്ലിക് ട്രാൻസ്പോർട്ട് ആണെങ്കിൽ അനന്തപുരയിൽ ബസിറങ്ങിയാൽ ഏത് സമയത്തും നർസിപുരയിലേക്ക് ഓട്ടോറിക്ഷ സർവീസുണ്ട്. തിരിച്ചുവരാനും ഇതേ ഓട്ടോ സർവ്വീസുകൾ ലഭ്യമാണ്. അനന്തപുര വരെ വൈദ്യശാലയിൽ നിന്നും സൗജന്യമായി വാഹനസൗകര്യവുമുണ്ട്.