ജനം ടിവിയ്ക്ക് ക്രിസ്ത്യാനി, സംഘികള്‍ക്ക് സിപിഎം, കമ്മികള്‍ക്ക് ആര്‍എസ്എസ്... ആരാണീ തൃപ്തി ദേശായി?
ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഒരുവിധത്തിലും തൃപ്തിയെ പുറത്തിറങ്ങാന്‍ അനുവദിക്കുകയില്ലെന്നാണ് ബിജെപിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ പറയുന്നത്.
'ശവത്തില്‍ ചവിട്ടിയേ തൃപ്തിയെ പുറത്തിറക്കാനാവൂ... പിണറായി വിജയന്‍ എന്തിനിങ്ങനെ ഉപദ്രവിക്കുന്നു'
അതിനിടെ തൃപ്തി ദേശായി മൂന്ന് വര്‍ഷം മുമ്പ് ക്രിസ്തുമതം സ്വീകരിച്ച ആളാണെന്ന രീതിയില്‍ ജനം ടിവിയില്‍ വാര്‍ത്തയും വന്നു. തൃപ്തിയ്ക്ക് ക്രിസ്ത്യന്‍ മിഷനറിമാരുമായി ബന്ധമുണ്ടെന്ന രീതിയിലും ജനം ടിവിയില്‍ ആരോപണം ഉയര്‍ന്നു.
തൃപ്തിക്ക് തിരിച്ച് പോകാൻ സേവാഭാരതി ആംബുലൻസ്? ഔട്‌സ്‌പോക്കണിൽ ഭീഷണിട്രോളുകൾ; അല്ലാത്ത ട്രോളുകൾ വേറെ
സത്യത്തില്‍ ആരാണ് തൃപ്തി ദേശായി? സംഘപരിവാറുകാര്‍ക്ക് തന്നെ ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. സിപിഎമ്മുകാരിയാണെന്ന് ഒരു വിഭാഗവും കോണ്‍ഗ്രസ്സുകാരിയാണെന്ന് വേറൊരു വിഭാഗവും പറയുന്നു. എന്നാല്‍ ആര്‍എസ്എസ്സുകാരിയാണെന്നാണ് കമ്യൂണിസ്റ്റുകളുടെ ആരോപണം.
തൃപ്തി ദേശായി
കര്‍ണാടകത്തിലെ നിപാനിലാണ് തൃപ്തി ദേശായി ജനിച്ചത്. പിതാവ് പിന്നീട് മഹാരാഷ്ട്രയിലെ ഗഗന്‍ഗിരി മഹാരാജ് എന്ന ആള്‍ദൈവത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് ആശ്രമവാസിയായി. അങ്ങനെ തൃപ്തിയും കുടുംബവും മഹാരാഷ്ട്രയില്‍ എത്തി. 33 വയസ്സാണ് തൃപ്തിയുടെ പ്രായം. വിവാഹിതയാണ്. ഒരു ആണ്‍കുഞ്ഞും ഉണ്ട്.
സാമൂഹ്യ പ്രവര്‍ത്തനം
2003 മുതലേ തൃപ്തി ദേശായി സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ ഉണ്ട്. ക്രാന്തിവീര്‍ ഝോപ്ഡി വികാസ് സംഘിനൊപ്പം ആയിരുന്നു ആദ്യം. പിന്നീട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിനെതിരെയുള്ള സമരങ്ങളിലും പങ്കാളിയായി.
ഭൂമാതാ ബ്രിഗേഡ്
2010 ല്‍ ആണ് തൃപ്തി ദേശായി ഭൂമാത ബ്രിഗേഡ് എന്ന സംഘടന സ്ഥാപിക്കുന്നത്. ലിംഗ വിവേചനത്തിനെതിരെയുള്ള പോരാട്ടത്തിനും സ്ത്രീ വിമോചന പ്രവര്‍ത്തനങ്ങള്‍ക്കും ആയാണ് സംഘടന രൂപീകരിച്ചത്. ഇപ്പോള്‍ അയ്യായിരത്തിലേറെ അംഗങ്ങളുണ്ട് ഈ സംഘടനയില്‍.
സംഘപരിവാറുകാരി?
തൃപ്തി ദേശായിക്കെതിരെ ഇടതുപക്ഷം നേരത്തേ മുതല്‍ ഉന്നയിക്കുന്ന ആക്ഷേപം ആണിത്. തൃപ്തി സംഘപരിവാര്‍ അനുകൂലി ആണെന്നതാണ് അത്. വിക്കി പീഡിയയില്‍ ഇപ്പോള്‍ കിടക്കുന്ന വിവരണം പ്രകാരം ഭൂമാതാ ബ്രിഗേഡ് ഒരു ആര്‍എസ്എസ് അനുകൂല സംഘടനയാണ്.
ചിത്രങ്ങളുണ്ട്
തൃപ്തി ദേശായി എബിവിപി പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കൂടാതെ ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും. രാഹുല്‍ ഈശ്വറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു.
സിപിഎമ്മുകാരിയെന്ന്
അതിനിടെ തൃപ്തിയുടെ വിക്കിപീഡിയ പേജില്‍ ഒരു എഡിറ്റിങ്ങും നടന്നു. ഭൂമാതാ ബ്രിഗേഡ് ഒരു സിപിഎം സംഘടനയാണെന്നും തൃപ്തി സിപിഎം പ്രവര്‍ത്തകയാണെന്നും ആയിരുന്നു അത്. പിന്നീട് ഇത് എഡിറ്റ് ചെയ്ത് മാറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. ശബരിമല സന്ദര്‍ശനത്തിനായി തൃപ്തി കേരളത്തിലേക്ക് പുറപ്പെടുന്ന സാഹചര്യത്തില്‍ ആയിരുന്നു ഇത്തരം ഒരു എഡിറ്റിങ് നടന്നത്.
കോണ്‍ഗ്രസ്സുകാരിയെന്ന്
എന്നാല്‍ തൃപ്തി കോണ്‍ഗ്രസ്സുകാരിയാണെന്നാണ് ബിജെപിയുടെ ഐടി സെല്‍ മേധാവി പറയുന്നത്. 2012 ല്‍ പൂണെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തൃപ്തി ദേശായി മത്സരിച്ചിരുന്നു എന്നാണ് ഇവരുടെ വാദം. തിരഞ്ഞെടുപ്പില്‍ തൃപ്തി പരാജയപ്പെടുകയും ചെയ്തു.
ക്രിസ്ത്യാനിയെന്ന് ജനം ടിവി
എന്നാല്‍ മേല്‍പ്പറഞ്ഞവയെ ഒക്കെ ഞെട്ടിപ്പിക്കുന്ന ഒരു ആരോപണം ആണ് ജനം ടിവിയിലൂടെ പുറത്ത് വന്നത്. തൃപ്തി ദേശായി മൂന്ന് വര്‍ഷം മുമ്പ് ക്രിസ്തുമതം സ്വീകരിച്ചു എന്നതായിരുന്നു അത്. ക്രിസ്ത്യന്‍ മിഷണറിമാരുമാ.ി തൃപ്തിയ്ക്ക് അടുത്ത ബന്ധം ഉണ്ടെന്നും ജനം ടിവി വാര്‍ത്ത ആരോപിക്കുന്നുണ്ട്.
തൃപ്തിയുടെ പോരാട്ടങ്ങള്‍
എന്തായാലും തൃപ്തി ദേശായിയുടെ പോരാട്ടങ്ങള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചവ തന്നെ ആയിരുന്നു. കോലാപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തിന് വേണ്ടിയായിരുന്നു ആദ്യത്തെ പോരാട്ടം. ക്ഷേത്ര ദര്‍ശനത്തിന് ശ്രമിച്ച തൃപ്തിയേയും സംഘത്തേയും അന്ന് പൂജാരിമാര്‍ ആക്രമിക്കുന്നത് വരെ എത്തി കാര്യങ്ങള്‍.
ശനി ക്ഷേത്രം
മഹാരാഷ്ട്രയിലെ ശനി ശിഖ്‌നാപൂര്‍ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തിലും വലിയ ഇടപെടലുകള്‍ നടത്തിയ ആളാണ് തൃപ്തി ദേശായി. ഒടുവില്‍ ബോംബേ ഹൈക്കോടതി ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിടുകയും ചെയ്തു.
നാസികിലെ ത്രയംബകേശ്വര്‍ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിലക്ക് ഇല്ലാതാക്കിയതിന് പിന്നിലും തൃപ്തിയുടേയും ഭൂമാതാ ബ്രിഗേഡിന്റേയും പ്രവര്‍ത്തനങ്ങള്‍ തന്നെ ആയിരുന്നു.
ഹാജി അലി ദര്‍ഗ്ഗ
ഹിന്ദു ആരാധനാലയങ്ങള്‍ മാത്രം ലക്ഷ്യമിടുന്ന എന്ന ആരോപണം എന്തായാലും തൃപ്തിക്കെതിരെ ഉന്നയിക്കാന്‍ സാധിക്കില്ല. മുംബൈയിലെ ഹാജി അലി ദര്‍ഗ്ഗയില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കിയതിന് പിന്നിലും തൃപ്തിയുടെ ഇടപെടല്‍ ഉണ്ടായിരുന്നു.
ആര്‍എസ്എസ്സില്‍ സ്ത്രീകള്‍
നിലവില്‍ ആര്‍എസ്എസ് എന്നത് പുരുഷന്‍മാര്‍ക്ക് മാത്രമായുള്ള സംഘടനയാണ്. ഇത് വിവേചനപരമാണെന്ന്ാണ് തൃപ്തിയുടെ അഭിപ്രായം. ആര്‍എസ്എസില്‍ സ്ത്രീകള്‍ക്കും അംഗത്വം നല്‍കണം എന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. തൃപ്തിയുമായി കൂടിക്കാഴ്ചയ്ക്ക് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സമ്മതം മൂളുകയും ചെയ്തിരുന്നു.
ശബരിമലയില്‍
ശബരിമല സ്ത്രീ പ്രവേശന നിയന്ത്രണത്തിനെതിരെ പല തവണ രംഗത്ത് വന്നിട്ടുള്ള ആളാണ് തൃപ്തി ദേശായി. കോടതി വിധി വരും മുമ്പ് തന്നെ ശബരിമല ദര്‍ശനം നടത്തുമെന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സുപ്രീം കോടതി വിധിയ്ക്ക് ശേഷം ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയെ പ്രതിഷേധക്കാര്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും അനുവദിക്കാത്ത സാഹചര്യം ആണുള്ളത്.