Get Updates
Get notified of breaking news, exclusive insights, and must-see stories!

അനന്യയുടെ മരണത്തെ ഒരു ആത്മഹത്യയായി കാണരുത്; അതൊരു കൊലപാതകമാണ്... മറുപടി വേണം, നടപടിയും

2013 ല്‍ ആയിരുന്നു, തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന സമയം. ഒരു ദിവസം വൈകുന്നേരം അപരിചിതമായ നമ്പറില്‍ നിന്ന് ഫോണ്‍ കോള്‍ വരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട്, അനന്യ ആയിരുന്നു അന്ന് വിളിച്ചത്. തിരുവനന്തപുരത്തെ ഒരു ടെക്സ്റ്റൈൽ ഷോപ്പില്‍ നിന്ന് നേരിട്ട ദുരവസ്ഥയെ കുറിച്ച് പറയാനായിരുന്നു അനന്യ വിളിച്ചത്. ഒഴിവാക്കാനാത്ത മറ്റൊരു തിരിക്കില്‍ ആയിരുന്നതിനാല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന മാധ്യമം ഫോട്ടോഗ്രാഫര്‍ അഭിജിത്ത് പുലാപ്പറമ്പിലിന്റെ നമ്പര്‍ കൈമാറിയാണ് അന്ന് അനന്യയുമായുള്ള സംഭാഷണം അവസാനിപ്പിച്ചത്.

ഇന്ന്, അനന്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത പുറത്ത് വരുമ്പോള്‍ മനുഷ്യനെന്ന നിലയില്‍ തലകുനിച്ചുനില്‍ക്കാനേ കഴിയുന്നുള്ളു. അനന്യയുടേത് അസ്വാഭാവിക മരണം എന്ന് പറഞ്ഞ് മാറ്റിവയ്ക്കാവുന്ന ഒന്നല്ല, അതിനെ ഒരു കൊലപാതകം എന്ന് തന്നെ കാണണം.

ലിംഗമാറ്റ ശസ്ത്രക്രിയ

ലിംഗമാറ്റ ശസ്ത്രക്രിയ

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിന് പിറകെ താന്‍ അനുഭവിക്കേണ്ടി വന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങളെ കുറിച്ച് അനന്യ വെളിപ്പെടുത്തിയിട്ട് അധിക ദിവസമാകുന്നില്ല. ദി ക്യൂ വിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനന്യയുടെ ജീവിതത്തെ അത്രയേറെ വേട്ടയാടിക്കൊണ്ടിരുന്ന ആ ദുരനുഭവം തുറന്നുപറഞ്ഞത്. എന്നിട്ടും അതിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചോ എന്നത് സംശയമാണ്.

ആശുപത്രിയുടെ പിഴവ്

ആശുപത്രിയുടെ പിഴവ്

പാലാരിവട്ടത്തെ റെനെ മെഡിസിറ്റിയില്‍ ആയിരുന്നു തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ നടന്നത് എന്ന് അനന്യ പറഞ്ഞിട്ടുണ്ട്. ആ ശസ്ത്രക്രിയ ഒരു പരാജയമായിരുന്നു. അതിനെ ഒരു പരാജയം എന്ന് പറഞ്ഞ് നിര്‍ത്താന്‍ ആവില്ല. അനന്യയുടെ ഓരോ ദിവസത്തെ ജീവിതത്തേയും വേദനാപൂര്‍ണമാക്കിയ കുറ്റകരമായ അനാസ്ഥ തന്നെ ആയിരുന്നു ആശുപത്രിയുടെ ഭാഗത്ത് നിന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അനന്യയുടെ വാക്കുകളില്‍ ആ നീതിനിഷേധത്തിന്റെ വേദന പ്രകടമായിരുന്നു.

എനിക്ക് ജീവിക്കണം എന്നുപറഞ്ഞിട്ട്...

എനിക്ക് ജീവിക്കണം എന്നുപറഞ്ഞിട്ട്...

തനിക്ക് അധിക നേരം എഴുന്നേറ്റ് നില്‍ക്കാനോ ഇരിക്കാനോ പോലും കഴിയാത്ത സ്ഥിതിയാണെന്ന് അനന്യ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സഹിക്കാനാകാത്ത വേദനയാണ് പലപ്പോഴും. എന്നിട്ടും ഇങ്ങനെ പ്രതികരിക്കുന്നത് തനിക്ക് ജീവിക്കണം എന്നുള്ളതുകൊണ്ടാണെന്നാണ് അഞ്ച് ദിവസം മുമ്പ് മാത്രം പുറത്ത് വന്ന അഭിമുഖത്തില്‍ അനന്യ പറഞ്ഞത്. ഇത്തരത്തില്‍ പ്രശ്‌നമനുഭവിക്കുന്ന ഒരുപാടുപേരുടെ പ്രതിനിധിയായിട്ടാണ് താന്‍ നില്‍ക്കുന്നത് എന്നും തനിക്ക് നീതി കിട്ടണമെന്നും അനന്യ ആ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ബാല്യം തുടങ്ങും മുമ്പേ

ബാല്യം തുടങ്ങും മുമ്പേ

സമൂഹത്തിന്റെ മറ്റ് പ്രതിബന്ധങ്ങള്‍ എല്ലാം മറികടന്ന് സ്വന്തം ലിംഗബോധത്തില്‍ ജീവിച്ചുതുടങ്ങുമ്പോഴാണ് ട്രാന്‍സ് ജെന്‍ഡറുകളുടെ ബാല്യം തുടങ്ങുന്നത് എന്നായിരുന്നു അനന്യ പറഞ്ഞത്. പക്ഷേ, അനന്യയുടെ ജീവിതം ആ ബാല്യത്തില്‍ തന്നെ അവസാനിക്കാനുള്ള പ്രധാന കാരണം പരാജയപ്പെട്ട ആ ശസ്ത്രക്രിയയാണ്. അതോടൊപ്പം തന്നെ ഇത്രയും കാലം സമൂഹം അനന്യ ഉള്‍പ്പെടെയുള്ള ട്രാന്‍സ്‌ജെന്‍ഡറുകളോട് കാണിച്ച ക്രൂരതകളും.

പോരാട്ടത്തിന്റെ ജീവിതം

പോരാട്ടത്തിന്റെ ജീവിതം

പോരാട്ടത്തിന്റെ ജീവിതം തന്നെയായിരുന്നു അനന്യയുടേത്. അങ്ങനെയാണ് മലയാളിയായ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ആര്‍ജെ ആയി അവര്‍ മാറിയത്. മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ് ആയും അവതാരകയായും ഒക്കെ ജോലി ചെയ്തുവരികയായിരുന്നു അനന്യ. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുടെ ജീവിതത്തില്‍ ഈ നേട്ടങ്ങളെല്ലാം വെറുതേ വന്നുകയറുന്നതല്ല. അവര്‍ പോരാടി നേടിയത് തന്നെ ആയിരുന്നു.

തിരഞ്ഞെടുപ്പിലും

തിരഞ്ഞെടുപ്പിലും

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അനന്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു അവള്‍. വേങ്ങരയില്‍ പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ആയിരുന്നു പത്രിക സമര്‍പ്പിച്ചത്. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു അനന്യ രംഗത്ത് വന്നത്. പിന്നീട് ആ പാര്‍ട്ടിയെ തന്നെ വിമര്‍ശിച്ച് മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി. ആ തിരഞ്ഞെടുപ്പില്‍ അനന്യക്ക് ലഭിച്ചത് 135 വോട്ടുകള്‍ ആയിരുന്നു.

Recommended Video

cmsvideo
    Transgender activist Anannyah ends life unable to bear pain following $ex reassignment surgery
    അനന്യയ്ക്ക് നീതി വേണം

    അനന്യയ്ക്ക് നീതി വേണം

    അനന്യയുടെ മരണം കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയേ അല്ലാതായി മാറിയേക്കും. പക്ഷേ, ഇതൊരു ആത്മഹത്യയല്ലെന്ന് കരുതി തന്നെ സമൂഹം അനന്യയ്ക്ക് നീതിനേടിക്കൊടുക്കാന്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്. അനന്യ പറഞ്ഞതുപ്രകാരമാണെങ്കില്‍ സമാനമായ ദുരിതം പേറുന്ന വ്യക്തികള്‍ വേറേയും ഒരുപാടുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതും തെറ്റുചെയ്തവരെ നിയമത്തിന് മുന്നില്‍ എത്തിക്കുന്നതും തന്നെ ആയിരിക്കും അനന്യയ്ക്ക് ഇനി ലഭിക്കേണ്ട നീതി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+