'മെട്രോ മാന്‍' ബിജെപിയ്ക്ക് 'ഡിസാസ്റ്റര്‍ മാന്‍' ആകുമോ? അദ്വാനിയേയും രാജഗോപാലിനേയും മറക്കാൻ ആകുമോ
മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കെ സുരേന്ദ്രന്റെ വിജയ് യാത്രയില്‍ ആയിരിക്കും അദ്ദേഹം ബിജെപിയില്‍ അംഗത്വമെടുക്കുക. രാജ്യം മുഴുവന്‍ ബഹുമാനിക്കുന്ന ഇ ശ്രീധരനെ പോലെ ഒരാളെ ഈ തിരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിയുടെ ഭാഗമാക്കാന്‍ കഴിയുന്നത് വലിയ നേട്ടമാണെന്ന വിലയിരുത്തലില്‍ ആണ് ബിജെപി.
മെട്രോ മാന്‍ ഇ ശ്രീധരന് പിറകെ പിടി ഉഷയും ബിജെപിയിലേക്ക്? ബിജെപിയുടെ കേരള പ്ലാന്‍ ഇങ്ങനെ
ഇതാണ് ഇത്തവണത്തെ ബിജെപിയുടെ കേരള തന്ത്രം. പൊതു സമ്മതരെ പരമാവധി പാര്‍ട്ടിയിലേക്ക് കൊണ്ടുവരിക, മത്സരിപ്പിക്കുക, വിജയിക്കുക. പൊതു സമ്മതിയുടെ കാര്യത്തില്‍ ഈ ശ്രീധരനെ വെല്ലാന്‍ കേരളത്തില്‍ മറ്റൊരാള്‍ നിലവില്‍ ഉണ്ടാവില്ലെന്നും വേണമെങ്കില്‍ പറയാം. എന്നാല്‍ ഇ ശ്രീധരന്റെ വരവ് ബിജെപിയ്ക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമോ എന്നും ചോദ്യമുയരുന്നുണ്ട്... പരിശോധിക്കാം...
ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍, ചിത്രങ്ങള്‍
89 വയസ്സ്
ഇ ശ്രീധരന് പ്രായം 88 കഴിഞ്ഞു. 2021 ജൂണ്‍ മാസത്തില്‍ അദ്ദേഹത്തിന് 89 വയസ്സ് പൂര്‍ത്തിയാകും. ഈ പ്രായത്തിലാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത് എന്ന വലിയ പ്രത്യേകതയുണ്ട്. ഇത് പതിവില്ലാത്ത ഒരു കാര്യവും ആണ്.
മത്സരിക്കാനും തയ്യാര്‍
ബിജെപി അനുഭാവിയായി പ്രചാരണത്തിനിറങ്ങാനല്ല ഇ ശ്രീധരന്‍ എത്തുന്നത്. പാര്‍ട്ടിയില്‍ അംഗത്വമെടുക്കാനാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാനും തയ്യാറാണെന്ന് ശ്രീധരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത്തരമൊരു ലക്ഷ്യം ബിജെപിയ്ക്കും ഉണ്ട്.
പ്രായം പ്രശ്നമല്ലേ
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലില്‍ പ്രായം വലിയ പ്രശ്‌നമാണ്. എല്‍കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും എല്ലാം ഒത്തുക്കി നിര്‍ത്തിയത് പ്രായപരിധിയുടെ പേര് പറഞ്ഞിട്ടാണ്. അങ്ങനെ നോക്കുമ്പോള്‍, ഇ ശ്രീധരന്‍ പാര്‍ട്ടിയിലേക്ക് വരുന്നത് തന്നെ ആ പ്രായപരിധിയ്ക്കും ഏറെ മുകളിലായിട്ടാണ്.
ചോദ്യം ഉയരും
ബിജെപിയിലെ പഴയ ശ്രേണിയില്‍ ഇപ്പോഴും ചില നേതാക്കളൊക്കെ അവശേഷിക്കുന്നുണ്ട്. ഒ രാജഗോപാലിന് പ്രായത്തിന്റെ പേരില്‍ ഇത്തവണ സീറ്റ് നിഷേധിക്കപ്പെടുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍, ഇ ശ്രീധരന് ഈ പ്രായത്തില്‍ എങ്ങനെ സീറ്റ് നല്‍കുമെന്ന ചോദ്യവും ഒരു വിഭാഗം ഉയര്‍ത്തുമെന്ന് ഉറപ്പാണ്.
വിട്ടുവീഴ്ചയില്ലാത്ത ആള്‍
വിട്ടുവീഴ്ചകളും കോംപ്രമൈസുകളും ഇല്ലാത്ത ആളാണ് ഇ ശ്രീധരന്‍ എന്നാണ് പൊതു വിലയിരുത്തല്‍. അത്തരമൊരു ആള്‍ക്ക് ബിജെപി നേതാക്കള്‍ക്കൊപ്പം എങ്ങനെ നിന്നുപോകാന്‍ സാധിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. കടുത്ത ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളും വിഭാഗീയതും ആണ് കേരളത്തിലെ ബിജെപിയില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്.
ബിജെപി കുടുങ്ങും
ബിജെപിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ ഇ ശ്രീധരന്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയാല്‍ അത് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക. മറ്റ് നേതാക്കളെ പോലെ, ശ്രീധരനെ എളുപ്പത്തില്‍ തള്ളിക്കളയാനും നേതൃത്വത്തിന് കഴിയില്ല. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അത് ഇപ്പോഴുണ്ടാകുന്ന നേട്ടത്തിന്റെ ഇരട്ടി തിരിച്ചടിയായിരിക്കും സൃഷ്ടിക്കുക.
പൊതു സമ്മതര്‍ വിജയിക്കുമോ
ഇ ശ്രീധരന്റെ പൊതുസമ്മതിയും ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയിട്ട് കുറച്ച് നാളായി. അടുത്തിടെ അദ്ദേഹം എടുത്ത പല നിലപാടുകളും വലിയ എതിര്‍പ്പുകള്‍ക്ക് വഴിവച്ചിട്ടുണ്ട്. വൈദഗ്ധ്യമില്ലാത്ത മേഖലകളെ കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങളാണ് പലപ്പോഴും ഇ ശ്രീധരനെ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയനാക്കിയിട്ടുള്ളത്.
കൂടുതല്‍ പൊതുസമ്മതര്‍
ഇ ശ്രീധരനെ കൂടാതെ പിടി ഉഷയും ബിജെപിയിലേക്ക് എത്തുന്നു എന്നാണ് വിവരം. ജേക്കബ് തോമസ് ഇതിനകം തന്നെ ബിജെപി അംഗത്വം എടുത്തുകഴിഞ്ഞു. ഇനിയും കൂടുതല്‍ പൊതുസമ്മതരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന് മത്സരിപ്പിക്കാനുള്ള നീക്കമുണ്ട്.
എതിര്‍പ്പുയരും
ഒരുപാട് കാലം ബിജെപിയക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ത്യാഗങ്ങള്‍ അനുഭവിക്കുകയും ചെയ്ത പ്രവര്‍ത്തകരും നേതാക്കളും ഒരുപാടുണ്ട്. അവരെ തള്ളിയായിരിക്കും പൊതുസമ്മതരായ പുതുമുഖങ്ങളെ സ്ഥാനര്‍ത്ഥികളാക്കി കെട്ടിയിറക്കുക. ഇത് സംസ്ഥാന തലത്തില്‍ തന്നെ പാര്‍ട്ടിയ്ക്കുള്ളില്‍ അസംതൃപ്തി പടര്‍ത്തുമെന്നും വിലയിരുത്തലുണ്ട്.
ബിജെപിയില്‍ ചേര്‍ന്നത് ഗവർണര്‍ ആകാനാണോ? ഇ ശ്രീധരന്റെ മറുപടി ഇങ്ങനെ, ഇടതും വലതും വേണ്ട!!
മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം