കേരളം കൂടെ നില്‍ക്കണം; എന്തുകൊണ്ട് ദ്വീപുകാര്‍ കേരളത്തോട് ചേര്‍ന്ന് നില്‍ക്കുന്നു...
ലക്ഷദ്വീപിലെ പ്രശ്‌നങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്നവരാണ് മലയാളികള്‍. തിരിച്ചും അങ്ങനെ തന്നെ. കേരളത്തിലെ ഓരോ ഇലയനക്കവും ദ്വീപുകാര്‍ക്കും ഏറെ പ്രധാനമാണ്. അവരുടെ 'മെയിന്‍ ലാന്‍ഡ്' എന്നത് കേരളമാണ്.
ഐതിഹ്യങ്ങളിലും കെട്ടുകഥകളിലും ചരിത്രത്തിലും എല്ലാം ലക്ഷദ്വീപ് കേരളവുമായി അത്രയേറെ ഇഴചേര്‍ന്ന് കിടക്കുന്നു. അങ്ങനെയുള്ള ലക്ഷദ്വീപിന് ഒരു പ്രശ്‌നം വരുമ്പോള്‍ കേരളം എങ്ങനെ പ്രതികരിക്കും എന്നത് ഇപ്പോള്‍ വെളിവാക്കപ്പെട്ടിട്ടുണ്ട്.

മലയാളികള്‍
ആദിമ നിവാസികളില്ലാത്ത ദ്വീപാണ് ലക്ഷദ്വീപ്. മറ്റിടങ്ങളില്‍ നിന്ന് കുടിയേറിയവരോ മറ്റേതെങ്കിലും രീതിയില്‍ എത്തിപ്പെട്ടവരോ ആണ് ലക്ഷദ്വീപിലെ ഇപ്പോഴത്തെ സമൂഹത്തിന്റെ പിന്‍മുറക്കാര്‍. അവരെന്തായാലും മലയാളികള്‍ തന്നെ ആയിക്കാമെന്ന വിലയിരുത്തലും ഉണ്ട്.

ചേരമാന്‍ പെരുമാളെ തേടി പോയവര്‍
ചേരമാന്‍ പെരുമാളിന്റെ കാലത്ത് തന്നെ ലക്ഷദ്വീപില്‍ മലയാളികള്‍ എത്തിയിട്ടുണ്ട് എന്നൊരു വിശ്വാസമുണ്ട്. ചേരമാന്‍ പെരുമാള്‍ സൗദി അറേബ്യയിലേക്ക് പോയപ്പോള്‍, അദ്ദേഹത്തെ തേടി പുറപ്പെട്ട് പോയവര്‍ കപ്പല്‍ തകര്‍ന്ന് എത്തിയത് ലക്ഷദ്വീപില്‍ ആണെന്നും ഒരു കഥയുണ്ട്.

കഥയെന്തായാലും
കഥയെന്തായാലും, നൂറ്റാണ്ടുകളുമായി കേരളത്തോട് അത്രയും ചേര്‍ന്നുനില്‍ക്കുന്നവരാണ് ലക്ഷദ്വീപ് വാസികള്‍. ആദ്യമെല്ലാം പായ് വഞ്ചികളും കപ്പലുകളും മാത്രമായിരുന്നു ആശ്രയമെങ്കില്‍, ഇപ്പോള്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും വരെയുണ്ട്. ആശയവിനിമയവും എളുപ്പത്തിലായി.

കേരളം തന്നെ ആശ്രയം
ലക്ഷദ്വീപിന് എന്തിനും ഏതിനും കേരളം വേണം എന്നതാണ് യാഥാര്‍ത്ഥ്യം. ദ്വീപ് നിവാസികളുടെ ഉന്നത വിദ്യാഭ്യാസമാകട്ടെ, ചികിത്സയാകട്ടേ... അവര്‍ പ്രധാനമായും ആശ്രയിക്കുന്നത് കേരളം എന്ന അവരുടെ 'മെയിന്‍ ലാന്‍ഡി'നെ ആണ്. കപ്പല്‍ മാര്‍ഗ്ഗമായാലും, വിമാനമാര്‍ഗമായാലും.

മലയാളികള്‍ തന്നെ
കേന്ദ്ര ഭരണ പ്രദേശമെങ്കിലും കേരളത്തിന്റെ ഭാഗമെന്ന് തോന്നിപ്പിക്കുന്നതാണ് ലക്ഷദ്വീപ്. അവരുടെ ഔദ്യോഗിക ഭാഷ മലയാളവും. ജസരി, ദിവെഹി എന്നിങ്ങനെയുള്ള ദ്വീപ് ഭാഷകള്‍ വേറെയും ഉണ്ട്.

ചരക്കുനീക്കം
ലക്ഷദ്വീപിലേക്കുള്ള പ്രധാന ചരക്കുനീക്കം കേരളത്തിൽ നിന്നാണ്. ചുരുങ്ങിയ വിഭവശേഷി മാത്രമുള്ള ലക്ഷദ്വീപിലേക്ക് പല അവശ്യസാധനങ്ങളും എത്തിക്കുന്നത് കേരളത്തിലെ ബേപ്പൂർ, കൊച്ചു തുറമുഖങ്ങൾ വഴിയാണ്. അവിടെ നിന്നുള്ള ഉത്പന്നങ്ങൾ തിരിച്ചും ഇതുവഴി തന്നെ എത്തുന്നു.

സിനിമകളിലൂടെ
പുതുതലമുറ മലയാളികള്‍ക്ക് ലക്ഷദ്വീപിനെ കൂടുതല്‍ അടുത്തേക്ക് ചേര്‍ത്തുപിടിക്കാന്‍ കാരണമായത് ചില മലയാള സിനിമകള്‍ കൂടിയാണെന്ന് പറയേണ്ടി വരും. പൃഥ്വിരാജ് നായകനായ അനാര്‍ക്കലി, വിനായകന്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ പ്രണയമീനുകളുടെ കടല്‍, ആഷിഫലിയും സണ്ണിവെയ്‌നും അഭിനയിച്ച മോശയിലെ കുതിരമീനുകള്‍ തുടങ്ങിയവ മലയാളികളെ ദ്വീപിനോട് കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്.

കേരളം ഇടപെടുന്നു
ലക്ഷദ്വീപില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് തുടക്കം പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ആയി ബിജെപിക്കാരനായ പ്രഫുല്‍ ഖോഡ പട്ടേല്‍ എത്തിയതാണെന്നാണ് പറയുന്നത്. എന്തായാലും ദ്വീപുകാരുടെ ഈ പോരാട്ടത്തില്‍ കേരളം കൂടെയുണ്ടെന്ന് മണിക്കൂറുകള്‍ക്കകം തന്നെ തെളിയിക്കപ്പെട്ടുകഴിഞ്ഞു. സമസ്തമേഖലകളില്‍ നിന്നും ലക്ഷദ്വീപിന് പിന്തുണ ഒഴുകിയെത്തുകയാണ്.

മുഖ്യമന്ത്രിയടക്കം
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ലക്ഷദ്വീപ് പ്രശ്‌നത്തില്‍ പ്രതികരിച്ചുകഴിഞ്ഞു. നടപടികള്‍ അപലപനീയമാണെന്നും നീക്കങ്ങളില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പിന്‍മാറണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, അബ്ദുസമദ് സമാദാനി എന്നിവരും വിഷയം ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications