സ്വന്തം പാർട്ടിയിൽ നിന്നുപോലും പിന്തുണ ലഭിക്കാത്ത ദളിത് കെപിസിസി വർക്കിങ് പ്രസിഡന്റ്; സിപിഎം ആയിരുന്നെങ്കിൽ?
കണ്ണൂര്‍ ശൈലിയില്ലാത്തതുകൊണ്ടും ദളിതനായതുകൊണ്ടും ആണ് തന്നെ കെപിസിസി പ്രസിഡന്റ് ആക്കാതിരുന്നത് എന്ന് പരസ്യമായി വെളിപ്പെടുത്തിയത് മുന്‍ കേന്ദ്രമന്ത്രിയും എംപിയും ആയ കൊടിക്കുന്നില്‍ സുരേഷ് ആണ്. കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റ് ആണ് സുരേഷ്. കേരളത്തിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍.
ഏറ്റവും വലിയ അധിക്ഷേപം ഉണ്ടായത് ഗള്‍ഫിലെ കോണ്‍ഗ്രസുകാരില്‍ നിന്ന്: കൊടിക്കുന്നില്‍ സുരേഷ്
ജാതിയുടെ പേരിൽ കോൺഗ്രസിലെ സൈബർ ആക്രമണം, കൊടിക്കുന്നിലിനെ പിന്തുണച്ച് ഡിവൈഎഫ്ഐ
ട്രൂ കോപ്പി തിങ്കിന് നല്‍കിയ അഭിമുഖത്തില്‍, ദളിതന്‍ എന്ന നിലയില്‍ കോണ്‍ഗ്രസിനുള്ളില്‍ താന്‍ നേരിടുന്നതും നേരിട്ടതും ആയ പ്രശ്‌നങ്ങള്‍ ആണ് അദ്ദേഹം വെളിപ്പെടുത്തിയത്. എന്നിട്ടും ആ പാര്‍ട്ടിയിലെ എത്രപേര്‍, എത്ര തീപ്പൊരി നേതാക്കള്‍ കൊടിക്കുന്നില്‍ ഉന്നയിച്ച വിഷയത്തില്‍ പ്രതികരിച്ചു? കൊടിക്കുന്നിലിനെ പിന്തുണക്കാന്‍ എത്തിയത് ഡിവൈഎഫ്‌ഐ ആണെന്ന് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം...
ജാതിയുടെ പേരില്‍
ജാതിയുടേയും മതത്തിന്റേയും വര്‍ഗ്ഗത്തിന്റേയും നിറത്തിന്റേയും പേരില്‍ ആരും അവഗണന നേരിടരുത് എന്ന് ചിന്തിക്കുന്നവരാണ് നല്ല മനുഷ്യര്‍. അങ്ങനെയുള്ള വേര്‍തിരിവുകള്‍ കണ്ടാല്‍ അതിന് ചോദ്യം ചെയ്യാനും മാറ്റിനിര്‍ത്തപ്പെട്ടവന് വേണ്ടി ശബ്ദമുയര്‍ത്താനും കൂടി തയ്യാറാകുമ്പോള്‍ ആണ് ഒരാള്‍ നല്ല രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാകുന്നത്.കൊടിക്കുന്നില്‍ സുരേഷിന്റെ കാര്യത്തില്‍ ഇവിടെ അങ്ങനെയൊന്ന് സംഭവിച്ചോ?
കോണ്‍ഗ്രസില്‍ നിന്ന് നേരിട്ട ആക്രമണം
ഒരു ദളിതനായതുകൊണ്ടുമാത്രം തനിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ സൈബര്‍ ആക്രമണം ആണെന്നാണ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞിരിക്കുന്നത്. ജാതിപറഞ്ഞ് തന്നേയും കുടുംബത്തേയും സൈബര്‍ ആക്രമണത്തിന് വിധേയമാക്കിയവരില്‍ വലിയൊരു വിഭാഗവും വിദേശത്തുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കെപിസിസി പ്രസിഡന്റ് മിണ്ടിയോ
കേരളത്തിലുണ്ടാകുന്ന ഓരോ വിവാദങ്ങളിലും അഭിപ്രായം പറയുകയും ആഞ്ഞടിക്കുകയും ചെയ്യുന്ന ആളാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അദ്ദേഹത്തിന്റെ വര്‍ക്കിങ് പ്രസിഡന്റ് ഉന്നയിച്ച അതീവ ഗൗരവതരമായ ഒരു വിഷയത്തെ കുറിച്ച് കെപിസിസി പ്രസിഡന്റ് ഇതുവരെ പ്രതികരിച്ചുകണ്ടില്ല. സ്വന്തം പാര്‍ട്ടിയിലെ നേതാവിന്റെ ഒരു പ്രശ്‌നം പരിഗണിക്കാന്‍ തയ്യാറാകാത്ത ഒരാള്‍ക്ക് എങ്ങനെ ആ പാര്‍ട്ടിയേയും ജനങ്ങളേയും നയിക്കാനാവും എന്ന ചോദ്യം എന്തുകൊണ്ട് ആരും ചോദിക്കുന്നില്ല.
പ്രതികരണ സിംഹങ്ങള്‍ എവിടെ
കേരളത്തിലെ ദളിത് വിഷയങ്ങളില്‍ ശക്തമായ പ്രതികരണങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് തൃത്താലയിലെ മുന്‍ എംഎല്‍എ ആയ വിടി ബല്‍റാം. കോണ്‍ഗ്രസ് നേതാക്കളെ പോലും വിമര്‍ശിക്കാനുള്ള ധൈര്യം കാണിച്ചിട്ടുള്ള ആളാണ് ബല്‍റാം. ബല്‍റാമിനെ വിമര്‍ശിച്ചതിന്റെ പേരില്‍ പഴയ കെപിസിസി പ്രസിഡന്റിനെ പൊങ്കാലയിടാന്‍ മാത്രം ധൈര്യമുള്ള ആരാധകവൃന്ദവും ഉണ്ട്. എന്നാല്‍ സ്വന്തം പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റ് ദളിതന്‍ എന്ന നിലയില്‍ നേരിട്ട പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ പോലും വിടി ബല്‍റാം ഇതുവരെ തയ്യാറായിട്ടില്ല.
നാഴികയ്ക്ക് നാല്‍പതുവട്ടം പോസ്റ്റിടുന്നവര്‍
കോണ്‍ഗ്രസിലെ പുതിയ പ്രതികരണ സിംഹമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ മാങ്കൂട്ടത്തില്‍. നാഴികയ്ക്ക് നാല്‍പത് വട്ടം എന്ന മട്ടില്‍ സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളില്‍ ഫേസ്ബുക്കില്‍ പ്രതികരിക്കുന്ന ആളാണ് അദ്ദേഹം. ചാനല്‍ ചര്‍ച്ചകളിലെ നിറസാന്നിധ്യവും. പക്ഷേ, രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് വാളിലോ ചാനല്‍ ചര്‍ച്ചയിലോ കൊടിക്കുന്നിലിന്റെ ദു:ഖം ഇടംനേടിയതേ ഇല്ല.
ഓഡിയോ ക്ലിപ്പിന്റെ പേരില്‍
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഒരു ഓഡിയോ ക്ലിപ്പിന്റെ പേരില്‍ വലിയ കോലാഹലങ്ങളാണ് കോണ്‍ഗ്രസ് കേരളത്തില്‍ ഉയര്‍ത്തുന്നത്. അത് ഉയര്‍ത്തേണ്ടത് തന്നെ ആണ്. എന്നാല്‍ ആരെന്നോ, എന്തെന്നോ അറിയാത്ത ഒരാളുടെ ശബ്ദസന്ദേശത്തിന്റെ പേരില്‍ വിറച്ച് തുള്ളുന്നവര്‍ സ്വന്തം പാര്‍ട്ടിയുടെ നേതാവിനെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ദളിത് സ്വത്വത്തിന്റെ പേരില്‍ ആക്രമിച്ചുവെന്ന പരസ്യമായ വെളിപ്പെടുത്തലിനെ കണ്ടില്ലെന്ന് നടിക്കുകയാണ്.
സിപിഎമ്മില്‍ നിന്നായിരുന്നെങ്കില്‍
ഇത്തരമൊരു വെളിപ്പെടുത്തല്‍ ഏതെങ്കിലും സിപിഎം നേതാവില്‍ നിന്നായിരുന്നു ഉയര്‍ന്നിരുന്നത് എന്നൊന്ന് സങ്കല്‍പിച്ചുനോക്കൂ. മേല്‍പറഞ്ഞ നേതാക്കള്‍ എങ്ങനെ ആയിരുന്നിരിക്കും പ്രതികരിക്കുക. സിപിഎം നേതാക്കള്‍ക്ക് നേര്‍ക്ക് എത്രതവണ ചാനല്‍ മൈക്കുകള്‍ തോക്കുകള്‍ പോലെ ചൂണ്ടപ്പെട്ടിട്ടുണ്ടാകും. ഈ സമയത്തിനിടയ്ക്ക് സിപിമ്മിന് അക്കാര്യത്തില്‍ ഒരു നിലപാട് പരസ്യമായി പ്രഖ്യാപിക്കേണ്ട സാഹചര്യവും ഉണ്ടാകുമായിരുന്നു.
Recommended Video
കോണ്‍ഗ്രസിനെ വെല്ലും ജംബോ കമ്മിറ്റിയുമായി കേരള കോണ്‍ഗ്രസ്! ആഗ്രഹിച്ചിട്ടല്ല, നിവൃത്തികേടുകൊണ്ട്