Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൂപ്പില്ലാത്ത പുന:സംഘടന കോണ്‍ഗ്രസില്‍ വാഴുമോ? നേതാക്കള്‍ കൊതിച്ചിട്ട് മാത്രം കാര്യമില്ല... അണികളെ കേള്‍ക്കണം

കോണ്‍ഗ്രസ് പുന:സംഘടന അധികം വൈകില്ലെന്ന് പറയാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ചര്‍ച്ചകള്‍ പലതും പലവഴിയ്ക്ക് നടക്കുന്നുണ്ട് എന്നതല്ലാതെ, പുന:സംഘടനയുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനങ്ങള്‍ ഒന്നും വന്നിട്ടില്ല. ഗ്രൂപ്പില്ലാതെ ആയിരിക്കും പുന:സംഘടന എന്നാണ് അവകാശവാദം.

അത് കോണ്‍ഗ്രസില്‍ എത്രത്തോളം പ്രായോഗികമാകും എന്ന ചോദ്യത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങളെ മറികടന്ന് പ്രതിപക്ഷ നേതാവിനേയും കെപിസിസി അധ്യക്ഷനേയും നിയമിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലേ എന്ന മറുചോദ്യം തീര്‍ച്ചയായും ഉയരും. കോണ്‍ഗ്രസിന് ഇനി എന്ത് സംഭവിക്കും എന്ന് പരിശോധിക്കാം...

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

എ, ഐ ഗ്രൂപ്പുകള്‍

എ, ഐ ഗ്രൂപ്പുകള്‍

കെ കരുണാകരന്റേയും എകെ ആന്റണിയുടേയും കാലം മുതല്‍ തുടങ്ങിയതാണ് കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഐ, എ ഗ്രൂപ്പുകള്‍. ആദ്യം കരുണാകരനും പിന്നീട് എകെ ആന്റണിയും ഗ്രൂപ്പ് നേതൃത്വത്തില്‍ നിന്ന് മടങ്ങിയെങ്കിലും അവര്‍ തുടങ്ങിവച്ച ഗ്രൂപ്പ് പോരുകള്‍ ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. ഈ രണ്ട് ഗ്രൂപ്പുകള്‍ക്കപ്പുറത്തേക്ക് ഒരു ഗ്രൂപ്പും അടുത്തകാലും വരെ വളര്‍ന്നുവന്നിരുന്നും ഇല്ല.

ഗ്രൂപ്പ് വേണ്ട

ഗ്രൂപ്പ് വേണ്ട

തദ്ദേശ തിരഞ്ഞെടുപ്പിന് പിറകെ, നിയമസഭാ തിരഞ്ഞെടുപ്പിലും കനത്ത പരാജയം ഏറ്റുവാങ്ങിയതോടെയാണ് എ, ഐ ഗ്രൂപ്പ് സമവാക്യങ്ങള്‍ ഇനി വേണ്ട എന്ന തീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊണ്ടത്. കേരളത്തിലെ പാര്‍ട്ടിയെ സംബന്ധിച്ച് അതൊരു ഷോക്ക് ട്രീറ്റ്‌മെന്റ് ആകുമെന്ന് അറിഞ്ഞിട്ടുകൂടി അത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ മറ്റ് ചില ലക്ഷ്യങ്ങള്‍ കൂടി ഹൈക്കമാന്‍ഡിന് ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍.

നിര്‍ദ്ദയം

നിര്‍ദ്ദയം

ആദ്യത്തെ ശസ്ത്രക്രിയ നടന്നത് പ്രതിപക്ഷ നേതൃപദവിയില്‍ ആയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷവും പ്രതിപക്ഷ നേതാവായി ഇരുന്ന രമേശ് ചെന്നിത്തല ഇത്തവണയും അതേ പദവിയില്‍ തുടരാമെന്ന് പ്രതീക്ഷിരുന്നു. ആ പ്രതീക്ഷയെ ഒരു തരത്തിലും തല്ലിക്കെടുത്താതിരുന്ന ഹൈക്കമാന്‍ഡ് അവസാന നിമിഷം വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. ഇത്രയും ശക്തമായ ഒരു പ്രഹരം രമേശ് ചെന്നിത്തലയ്ക്ക് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഇതുവരേയും ലഭിച്ചിട്ടുണ്ടായിരുന്നില്ല. ഇതിന് പിറകെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനേയും പ്രതിഷ്ഠിച്ചു.

ഗ്രൂപ്പില്ലാത്തവരല്ലല്ലോ

ഗ്രൂപ്പില്ലാത്തവരല്ലല്ലോ

വിഡി സതീശന്‍ ആയാലും കെ സുധാകരന്‍ ആയാലും ഗ്രൂപ്പില്ലത്താവര്‍ ആയിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം സാധാരണ പ്രവര്‍ത്തകര്‍ എങ്കിലും മറക്കാതെ ഓര്‍ത്തുവയ്ക്കുന്നുണ്ട്. രണ്ടുപേരും വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്നവരാണ്. കെ സുധാകരന്‍ ഗ്രൂപ്പിന്റെ ഭാഗമായിരുന്നപ്പോഴും ഗ്രൂപ്പ് നേതാക്കളെ പോലും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുമായിരുന്നു എന്നത് വേറെ കാര്യം.

ഗ്രൂപ്പില്ലാത്ത ഗ്രൂപ്പ്

ഗ്രൂപ്പില്ലാത്ത ഗ്രൂപ്പ്

എന്തിനും ഏതിനും ഗ്രൂപ്പ് എന്നതായിരുന്നു ഒരുകാലത്ത് കോണ്‍ഗ്രസ് കേട്ട പഴികളില്‍ ഏറ്റവും വലുത്. ഗ്രൂപ്പുകള്‍ക്കുള്ളില്‍ പോലും ഗ്രൂപ്പുകളുണ്ടായിരുന്നു. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ഗ്രൂപ്പില്ലാത്തവരുടെ പുതിയ ഗ്രൂപ്പ് ഉണ്ടായി എന്നതാണോ എന്നും ചിലര്‍ പരിഹാസത്തോടെ ചോദിക്കുന്നുണ്ട്. ഹൈക്കമാന്‍ഡിലെ ശക്തികേന്ദ്രമായ സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് പുതിയ ഗ്രൂപ്പിന് പിന്നില്‍ എന്ന് എ, ഐ ഗ്രൂപ്പുകളില്‍ അടക്കം പറച്ചിലും ഉണ്ട്. എന്തായാലും പരസ്യമായി അത്തരം ഒരു ഗ്രൂപ്പ് രൂപം പ്രാപിച്ചിട്ടില്ല. കെസി വേണുഗോപാലും പഴയ ഐ ഗ്രൂപ്പ് നേതാവായിരുന്നു. കരുണാകരന്റെ വത്സല ശിഷ്യനും ആയിരുന്നു.

പുന:സംഘടന നടക്കുമ്പോള്‍

പുന:സംഘടന നടക്കുമ്പോള്‍

പുന:സംഘടന നടക്കുമ്പോള്‍ ഗ്രൂപ്പ് വീതം വയ്ക്കലാണ് പതിവ് രീതി. പല നേതാക്കളും നേതൃപദവികളില്‍ തുടര്‍ന്നുപോയിരുന്നതും ഈ വീതംവയ്ക്കല്‍ കൊണ്ടുമാത്രം ആയിരുന്നു. ഇനി ആ പരിപാടി നടക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഇക്കാര്യം നടപ്പിലായാല്‍ അത് കേരളത്തിലെ കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജം നല്‍കും എന്നതില്‍ തര്‍ക്കമൊന്നും ഇല്ല. അങ്ങനെ സംഭവിച്ചാല്‍ ഒരുപക്ഷേ, നിലവിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ എല്ലാം തകര്‍ന്നടിയാനും സാധ്യതയുണ്ട്.

ഗ്രൂപ്പുകള്‍ പിളര്‍ന്നു

ഗ്രൂപ്പുകള്‍ പിളര്‍ന്നു

കോണ്‍ഗ്രസിലെ ഏറ്റവും ശക്തമായ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നത് ഉമ്മന്‍ ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പ് ആയിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന കാര്യം വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം പോലും എ ഗ്രൂപ്പില്‍ പാലിക്കപ്പെടുകയോ നടപ്പിലാക്കപ്പെടുകയോ ചെയ്തില്ല. ഐ ഗ്രൂപ്പിലെ ഭൂരിപക്ഷം പേരുടെ പിന്തുണ രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചതുമില്ല. എ, ഐ ഗ്രൂപ്പുകള്‍ക്കപ്പുറത്തേക്കുള്ള ഒരു ബദലിലേക്കുള്ള പ്രയാണമായിട്ടും ഈ സംഭവങ്ങളെ ചിലര്‍ വിലയിരുത്തിരുന്നു.

അടിമുടി മാറണം

അടിമുടി മാറണം

കോണ്‍ഗ്രസിന് ഇനി തിരിച്ചുവരണമെങ്കില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവരണം. അത് നേതാക്കളുടെ കാര്യത്തില്‍ മാത്രമല്ല, പ്രവര്‍ത്തന ശൈലിയിലും വേണം. എന്തിനും ഏതിനും സിപിഎമ്മിനേയും സര്‍ക്കാരിനേയും വിമര്‍ശിക്കുന്ന സുധാകരന്‍ ശൈലി ഒരുപക്ഷേ പാര്‍ട്ടിയിലെ ഒരു വിഭാഗം അണികളെ തൃപ്തിപ്പെടുത്തിയേക്കാം. എന്നാല്‍ വോട്ട് നല്‍കേണ്ട പൊതുസമൂഹത്തിന് അത് അവമതിപ്പ് സൃഷ്ടിക്കാനുള്ള സാധ്യത കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തള്ളുന്നില്ല. ഇതില്‍ നിന്ന് വിഭിന്നമായ ശൈലിയാണ് വിഡി സതീശന്‍ സ്വീകരിക്കുന്നത്. അതിന് ഒരുപരിധി വരെ സ്വീകാര്യത ലഭിക്കുന്നും ഉണ്ട്.

ഭരണമില്ലാത്ത കാലം

ഭരണമില്ലാത്ത കാലം

സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് ഇത്രയേറെ പ്രതിസന്ധി നേരിട്ട മറ്റൊരു കാലം ഉണ്ടാവില്ല. കേന്ദ്രത്തിലും കേരളത്തിലും അധികാരമില്ലാത്ത ഒരു ദശാബ്ദം ആണ് സംഭവിക്കാന്‍ പോകുന്നത്. പാര്‍ട്ടിയുടെ മുന്നോട്ടുപോക്കിന് ആവശ്യമായ ഫണ്ട് പോലും സമാഹരിക്കാന്‍ കഴിയാത്ത സ്ഥിതി ഇപ്പോള്‍ കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ അധികാരത്തെ ചുറ്റിപ്പറ്റിയുള്ള ആള്‍ക്കൂട്ടം എന്ന ചീത്തപ്പേര് മാറ്റിയെടുക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് കിട്ടിയ ഏറ്റവും മികച്ച അവസരം കൂടിയാണിത് എന്നും വിലയിരുത്തുന്നവരുണ്ട്.

സമരങ്ങള്‍ മാറണം

സമരങ്ങള്‍ മാറണം

തെരുവില്‍ ഇറങ്ങി അക്രമം സൃഷ്ടിക്കുന്ന സമരങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ ഈ കാലഘട്ടത്തില്‍ അല്‍പം പോലും മതിപ്പ് സൃഷ്ടിച്ചേക്കില്ല. പ്രത്യേകിച്ചും സമരകാരണം അത്ര വലുതല്ലെങ്കില്‍. ഇക്കാര്യം തിരിച്ചറിഞ്ഞ് പുത്തന്‍ സമരമാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കുകയും അത് പ്രവര്‍ത്തകരിലൂടെ ജനങ്ങളിലേക്ക് എത്തിച്ചാല്‍ മാത്രമേ ഒരു ക്രിയാത്മക പ്രതിപക്ഷമായി കോണ്‍ഗ്രസിനും യുഡിഎഫിനും മാറാന്‍ കഴിയൂ. അതിന് പുന:,സംഘടന എത്രത്തോളം സഹായകമാകും എന്നത് ഏറെ നിര്‍ണായകമാണ്. പഴയ നേതാക്കള്‍ക്ക് പകരം പുതിയവര്‍ വരുമ്പോള്‍, അതിന്റെ ഊര്‍ജ്ജം പ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലകളിലും പ്രകടമാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഇപ്പോഴുണ്ട്.

മുരളി കൂടി വന്നാല്‍

മുരളി കൂടി വന്നാല്‍

യുഡിഎഫ് കണ്‍വീനര്‍ ആയി കെ മുരളീധരനെ നിയമിച്ചേക്കുമെന്ന അഭ്യൂഹം പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. കോണ്‍ഗ്രസില്‍ ഇപ്പോഴും ശക്തമായ ജനകീയ അടിത്തറയുള്ള നേതാക്കളില്‍ ഒരാളാണ് കെ മുരളീധരന്‍ എന്നതില്‍ തര്‍ക്കമൊന്നും ഇല്ല. എന്നാല്‍ അദ്ദേഹം യുഡിഎഫ് കണ്‍വീനര്‍ ആയാല്‍ അതില്‍ ഒരു 'ഗ്രൂപ്പ് നര്‍മ്മം' ഉണ്ടാകും. ഐ ഗ്രൂപ്പ് സ്ഥാപനായ കരുണാകരന്റെ മകന്‍ യുഡിഎഫ് കണ്‍വീനര്‍, മുന്‍ ഐ ഗ്രൂപ്പുകാരായ വിഡി സതീശന്‍ പ്രതിപക്ഷ നേതാവ്, കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ്. ഇവരാരും തന്നെ ഇപ്പോഴത്തെ ഐ ഗ്രൂപ്പില്‍ സജീവമായവരല്ല എന്നത് ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായ ഒരു സന്ദേശം ആകുമോ എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+