'ഗാന്ധി' പേരില്ലാതെ കോൺഗ്രസ്സിനെ നയിക്കാൻ ആർക്കുമാവില്ല; ബിജെപിയുടെ കടുംവെട്ടിനെ വെല്ലാൻ ആരുണ്ട്?
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി വിടവാങ്ങിക്കഴിഞ്ഞു. താത്കാലിക അധ്യക്ഷനായി മോത്തിലാല്‍ വോറ എന്ന 91 കാരനെയാണ് നിയമിച്ചിരിക്കുന്നത്. പുതിയ ഒരു അധ്യക്ഷനെ ഉടന്‍ തന്നെ കോണ്‍ഗ്രസ് നിയമിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉമ്മൻ ചാണ്ടിയുടെ തന്ത്രത്തിൽ മയങ്ങിയ രാഹുൽ... ഇന്ത്യ കൊടുത്ത് കേരളം വാങ്ങി; എന്തുകൊണ്ട് രാഹുൽ മാറണം
എന്നാല്‍ അടിമുടി തകര്‍ച്ചയില്‍ വീണിരിക്കുന്ന കോണ്‍ഗ്രസിനെ രക്ഷിച്ചെടുക്കാന്‍ ആര്‍ക്ക് സാധിക്കും എന്നതാണ് ഏറ്റവും നിര്‍ണായകമായ ചോദ്യം. യുവനേതാക്കള്‍ക്കായി പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ രീതിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. സച്ചിന്‍ പൈലറ്റോ ജ്യോതിരാദിത്യ സിന്ധ്യയോ പോലുളളവര്‍ അധ്യക്ഷസ്ഥാനത്തെത്തണം എന്ന് ആഗ്രഹിക്കുന്നവരുണ്ട്.
എന്നാല്‍ കോണ്‍ഗ്രസിന്റെ ചരിത്രം വ്യക്തമാക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. അതിലേറെ, കോണ്‍ഗ്രസ്സിനെ വിഴുന്ന രീതിയിലേക്ക് ബിജെപി വളര്‍ന്നുകഴിഞ്ഞു എന്ന നഗ്നസത്യവും. നെഹ്‌റു കുടുംബത്തിന് പിറകിലല്ലാതെ കോണ്‍ഗ്രസ്സിനെ ഒരുമിച്ച് കൊണ്ടുപോകാന്‍ ആര്‍ക്കാണ് സാധിക്കുക?
നെഹ്‌റു കുടുംബം
സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും അധികം കാലം കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ ഇരുന്നത് രണ്ട് പേര്‍ മാത്രമാണ്. ജവഹര്‍ ലാല്‍ നെഹ്‌റുവും സോണിയ ഗാന്ധിയും. നെഹ്‌റു തുടര്‍ച്ചയായി 9 വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷനായി. സോണിയ ഗാന്ധിയ്ക്കാണ് ഇക്കാര്യത്തില്‍ റെക്കോര്‍ഡ്- 19 വര്‍ഷം. മൂന്ന് തവണയായി ഇന്ദിര ഗാന്ധി ഒമ്പത് വര്‍ഷത്തോളം കോണ്‍ഗ്രസ് അധ്യക്ഷയായി.
ചുരുക്കിപ്പറഞ്ഞാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും അധികം കാലം കോണ്‍ഗ്രസിന്റെ തലപ്പത്തിരുന്നത് നെഹ്‌റു കുടുംബം മാത്രമാണ്.
കലുഷിതകാലം-1
നെഹ്‌റുവിന്റെ മരണ ശേഷം ഇന്ദിര ഗാന്ധി അധികാരത്തിലെത്തുന്നത് രണ്ട് ഇടക്കാല പ്രധാനമന്ത്രിമാര്‍ക്കും ഒരു പ്രധാനമന്ത്രിക്കും ശേഷം ആയിരുന്നു. കാമരാജ് ആയിരുന്നു അന്ന് പാര്‍ട്ടി അധ്യക്ഷന്‍. കോണ്‍ഗ്രസിന്റെ ഏറ്റവും കലുഷിത കാലങ്ങളില്‍ ഒന്നായിരുന്നു അത്. ഇന്ദിര പാര്‍ട്ടി വിട്ടതും കോണ്‍ഗ്രസ് ക്ഷയിച്ചതും എല്ലാം ഇതിന്റെ തുടര്‍ച്ചയായിരുന്നു. അതേ തുടര്‍ന്ന് അടിയന്തരാവസ്ഥയും എല്ലാം കോണ്‍ഗ്രസ്സിനെ ഉലച്ചിരുന്നു
വീണ്ടും ഇന്ദിര
എന്നാല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിര ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തി. പിന്നീട് കോണ്‍ഗ്രസ്സിനെ അതിന്റെ ശക്തിയിലേക്ക് തിരികെ കൊണ്ടുവരാനും ഇന്ദിരയ്ക്ക് സാധിച്ചു എന്നത് ചരിത്ര സത്യമാണ്. 1980 ല്‍ ഭരണം തിരിച്ചുപിടിച്ചു ഇന്ദിര. എന്നാല്‍ 1984 ല്‍ ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടു.
രാജീവിന്റെ വരവ്
ആകസ്മികമായിട്ടായിരുന്നു രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം. ഇന്ദിരയുടെ മരണ ശേഷം രാജീവ് ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. പ്രധാനമന്ത്രിയും ആയി. കോണ്‍ഗ്രസിന്റെ പുഷ്‌കലകാലം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കാലഘട്ടം ആയിരുന്നു അതിന്റെ തുടക്കം. ഒടുവില്‍ 1991 ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു.
കലുഷിത കാലം- 2
രാജീവ് ഗാന്ധിയുടെ മരണശേഷം കോണ്‍ഗ്രസ് നേരിട്ടത് വലിയ പ്രതിസന്ധിയായിരുന്നു. വര്‍ഷങ്ങളായി നെഹ്‌റു കുടുംബം നേരിട്ട് ഭരിച്ചിരുന്ന പാര്‍ട്ടി, ശക്തമായ നേതൃത്വമില്ലാതെ വലഞ്ഞു. പാര്‍ട്ടിയ്ക്കുള്ളില്‍ ഏറ്റവും വലിയ അന്ത:ച്ഛിദ്രങ്ങളുണ്ടായി. പലരും പലവഴിക്ക് പോയി. എല്ലാവരേയും ഒറ്റച്ചരടില്‍ കോര്‍ക്കാനുള്ള ഒരു ശക്തികേന്ദ്രം തലപ്പത്തില്ലാതെ കോണ്‍ഗ്രസ് വിയര്‍ത്തു.
പ്രസിഡന്റുമാര്‍ വന്നു
രാജീവിന് ശേഷം പിവി നരസിംഹ റാവു ആയിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. അദ്ദേഹം തന്നെ പ്രധാനമന്ത്രിയാവുകയും ചെയ്തു. ഇക്കാലയളവില്‍ കെ കരുണാകരനെ പോലുള്ളവര്‍ പാര്‍ട്ടിയിലെ കിങ് മേക്കറായി ഉയര്‍ന്നു. നരസിംഹ റാവുവിന് ശേഷം സീതാറാം കേസരി അധ്യക്ഷ സ്ഥാനത്തെത്തി. അതോടെ കോണ്‍ഗ്രസ്സിനുള്ളില്‍ ഗ്രൂപ്പ് പോരുകള്‍ രൂക്ഷമായി. പലരും പാര്‍ട്ടി വിട്ട് സ്വയം ശക്തി കേന്ദ്രങ്ങളായി നിലകൊണ്ടു.
രക്ഷിച്ചെടുത്തത് സോണിയ
കോണ്‍ഗ്രസ് പാര്‍ട്ടിയെ അതിന്റെ ഏറ്റവും വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിക്കൊണ്ടുവന്നത് സോണിയ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ആയിരുന്നു. അത് ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്‍കിയത് മറ്റൊരു തിരിച്ചറിവ് കൂടിയായിരുന്നു. ഗാന്ധി-നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ മറ്റാര്‍ക്കും കോണ്‍ഗ്രസ്സിനെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ആകില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയപ്പെട്ടു. പിണങ്ങി നിന്നവര്‍ പലരും തിരിച്ചെത്തുകയും ചെയ്തു.
അന്ന് ശക്തരായിരുന്നു...
അന്ന് കോണ്‍ഗ്രസ് വിട്ടുപോയവരും പുതിയ പാര്‍ട്ടിയുണ്ടാക്കിയവരും എല്ലാം അവരവരുടെ കേന്ദ്രങ്ങളില്‍ അതികായന്‍മാരായിരുന്നു. അവര്‍ക്ക് വേണമെങ്കില്‍ സ്വതന്ത്രമായ നിലനില്‍പ് പോലും ഉണ്ടായിരുന്നു. എങ്കിലും സോണിയ അധ്യക്ഷ സ്ഥാനത്തെത്തിയപ്പോള്‍ പോയവരില്‍ വലിയൊരു വിഭാഗവും തിരിച്ചെത്തി. 2004 ല്‍ കോണ്‍ഗ്രസ്സിന് കേന്ദ്രത്തില്‍ തിരിച്ചെത്താന്‍ സഹായിച്ചതും ഇത് തന്നെ ആയിരുന്നു.
ഇന്നത്തെ സ്ഥിതിയെന്ത്
ഇന്ന് കോണ്‍ഗ്രസ് രാജ്യമെമ്പാടും ഏറെക്കുറെ അപ്രസക്തമായിക്കഴിഞ്ഞിരിക്കുന്നു. നിര്‍ണായക ശക്തിയുള്ള നേതാക്കളുടെ എണ്ണവും തുലോം കുറവാണ്. പല വമ്പന്‍മാരേയും ബിജെപി അവരുടെ പക്ഷത്തേക്ക് വലിച്ചടുപ്പിച്ചുകഴിഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ ഒന്നടങ്കം വിലയ്‌ക്കെടുക്കാന്‍ പോലും കഴിയുന്ന സ്ഥിതിയിലേക്ക് ബിജെപി വളര്‍ന്നു.
ആര് വന്നാല്‍ നടക്കും
ഈ സാഹചര്യത്തില്‍ ആര്‍ക്ക് കോണ്‍ഗ്രസിനെ നയിക്കാന്‍ ആകും എന്നതാണ് ഏറ്റവും നിര്‍ണായകമായ ചോദ്യം. നെഹ്‌റു-ഗാന്ധി കുടുംബപ്പേരുള്ള ഒരാള്‍ ഇല്ലെങ്കില്‍ തൊണ്ണൂറുകളില്‍ സംഭവിച്ചതിന് സമാനമായ സാഹചര്യം കോണ്‍ഗ്രസില്‍ ഉടലെടുക്കുമോ? അങ്ങനെയെങ്കില്‍ അത് കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ തകര്‍ച്ചയിലേക്കായിരിക്കും നയിക്കുക. തൊണ്ണൂറുകളിലെ ബിജെപിയല്ല, ഇപ്പോഴത്തെ ബിജെപി എന്നത് തന്നെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ആള്‍ക്കൂട്ടത്തെ നയിക്കാന്‍...
കോണ്‍ഗ്രസ് എന്നത് സംഘടനാ സംവിധാനം ഇല്ലാത്ത ഒരു ആള്‍ക്കൂട്ടമാണെന്ന് പലരും പലപ്പോഴും പറഞ്ഞിട്ടുണ്ട. എന്നാല്‍ ആര്‍എസ്എസ് എന്ന സുസംഘടിത സംവിധാനത്തിന്റെ തണലില്‍ വളര്‍ന്ന ബിജെപിയെ പ്രതിരോധിക്കാന്‍ ശോഷിച്ച് പോയ ഒരു ആള്‍ക്കൂട്ടത്തിന് സാധ്യമാവില്ല. സംഘടന കെട്ടിപ്പടുത്ത് പ്രതിരോധം തീര്‍ക്കാന്‍ മാത്രം ശേഷിയുള്ള ഒരു നേതൃത്വം ഉണ്ടെങ്കിലേ കോണ്‍ഗ്രസിന് സ്വന്തം കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കൂ. അതിന് തലപ്പത്ത് ഒരു ഗാന്ധി-നെഹ്‌റു കുടുംബപ്പേരുള്ള ഒരാള്‍ ഉണ്ടായേ മതിയാവൂ എന്നാണ് ചരിത്രം പറയുന്നത്. അതിനെ മറികടക്കാന്‍ മാത്രം ശക്തിയുള്ള ഒരു നേതാവ് ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ എവിടേയും ഇല്ലതാനും.