യുഎഇ സ്വര്‍ണം മാത്രമല്ല, ഖത്തര്‍ വഴി വാതകവും വരും; പിയൂഷ് ഗോയല്‍ ദോഹയില്‍, നിര്‍ണായക നീക്കം
ദോഹ: യുഎഇയും ഖത്തറും സൗദി അറേബ്യയുമെല്ലാം ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളാണ്. ഇടപാടുകള്‍ കൂടുതല്‍ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സെപ) ഇന്ത്യ ഒപ്പുവച്ചത്. വ്യാപാര കരാര്‍ യാഥാര്‍ഥ്യമായതോടെ യുഎഇയില്‍ നിന്നുള്ള ഇറക്കുമതിയും കയറ്റുമതിയും ഇന്ത്യയ്ക്ക് എളുപ്പമായി. ഇരുരാജ്യങ്ങളും ഇതിന്റെ നേട്ടം കൊയ്യുന്നുണ്ട്.
സമാനമായ കരാര്‍ ഒമാനുമായി ഒപ്പുവയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ചര്‍ച്ചകള്‍ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. അതിനിടെയാണ് ഖത്തറുമായി സെപ കരാര്‍ വരാന്‍ പോകുന്നത്. വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ ഇന്നും നാളെയും ദോഹയിലുണ്ടാകും. സെപ കരാറിന്റെ ആദ്യപടിയായ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച് ധാരണയുണ്ടാക്കും.

കരാറിന്റെ ഭാഗമായ ചര്‍ച്ചയില്‍ ഏതെല്ലാം വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം എന്ന കാര്യത്തിലാണ് ആദ്യം ധാരണയാകേണ്ടത്. ഇക്കാര്യം പിയൂഷ് ഗോയലിന്റെ സന്ദര്‍ശനത്തിനിടെ തീരുമാനമാകും. കൂടാതെ ഇരുരാജ്യങ്ങളുടയും സംയുക്ത കമ്മീഷന്‍ യോഗം ദോഹയില്‍ ചേരും. ഖത്തര്‍ വാണിജ്യ മന്ത്രി ശൈഖ് ഫൈസലും പിയൂഷ് ഗോയലും സംയുക്തമായി അധ്യക്ഷത വഹിക്കും.
മന്ത്രിക്കൊപ്പം നിരവധി ഉന്നത ഉദ്യോഗസ്ഥരും വ്യവസായ പ്രതിനിധികളും ദോഹയിലെത്തുന്നുണ്ട്. സുപ്രധാന ചര്‍ച്ചകള്‍ നടക്കുകയും കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്‌തേക്കാം. അതിനിടെയാണ് സെപയുടെ പരിഗണനാ വിഷയങ്ങള്‍ ധാരണയാകുക. ശേഷം സെപയുടെ ചര്‍ച്ചയിലേക്ക് കടക്കും. കരാര്‍ യഥാര്‍ഥ്യമായാല്‍ പരസ്പരം താരിഫ് ഇളവ് നല്‍കിയാണ് വ്യാപാരം നടത്തുക. ഇരുരാജ്യങ്ങളിലെയും ബിസിനസുകള്‍ക്ക് ഇത് നേട്ടമാകും.
യുഎഇയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്
ധാതു ഇന്ധനങ്ങളും ക്രൂഡ് ഓയിലുമാണ് യുഎഇയില്‍ നിന്ന് ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. സ്വര്‍ണം, വജ്രം എന്നിവയും യുഎഇയില്‍ നിന്ന് വന്‍തോതില്‍ ഇറക്കുന്നുണ്ട്. വിമാനങ്ങളുടെയും ബഹിരാകാശ വാഹനങ്ങളുടെയും പാര്‍ട്‌സുകള്‍, രാവവസ്തുക്കള്‍, യന്ത്ര സാമഗ്രികള്‍, വളം, ഭക്ഷ്യ എണ്ണ, ഈത്തപ്പഴം എന്നിവയും ഇറക്കുമതി ചെയ്യുന്നു.
എന്നാല്‍ ഖത്തറില്‍ നിന്ന് നിലവില്‍ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് പ്രകൃതി വാതകമാണ്. വ്യവസായ ആവശ്യങ്ങള്‍ക്കും നഗരങ്ങളിലെ ആവശ്യങ്ങള്‍ക്കുമുള്ള എല്‍എന്‍ജി, പാചക ആവശ്യത്തിനുള്ള എല്‍പിജി, ക്രൂഡ് ഓയിലും രാസവസ്തുക്കളും, പ്ലാസ്റ്റിക്, വളം, അലൂമിനിയം തുടങ്ങിയവയും ഖത്തറില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.
ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരം നിലവില്‍ 14 ബില്യണ്‍ ഡോറളിന്റെതാണ്. 2030 ആകുമ്പോഴേക്കും 28 ബില്യണ്‍ ഡോളറാക്കി വ്യാപാരം ഉയര്‍ത്തണം എന്ന് ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. പുതിയ ചര്‍ച്ചകള്‍ അതിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ പുതിയ ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളെ സംബന്ധിച്ചും നിര്‍ണായകമാണ്.












Click it and Unblock the Notifications