ദുബായിൽ സ്വർണവില കുത്തനെ കയറി; ഏറ്റവും വലിയ ഒറ്റദിവസത്തെ വർധന, 7 ദിർഹം കൂടി, 24 കാരറ്റ് ഗ്രാമിന് എത്ര?
ദുബായ്: ആഗോള തലത്തിലെ സാഹചര്യങ്ങൾക്ക് അനുസൃതമായി ദുബായിലും തിങ്കളാഴ്‌ച സ്വർണവില കുത്തനെ ഉയർന്നു. ഈ മാസത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസ വർധനയ്ക്കാണ് ഇത് സാക്ഷ്യം വഹിച്ചത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 622.50 ദിർഹം ആയി (ഞായറാഴ്‌ച 615.25 ദിർഹം) ഉയർന്നു. ഒറ്റയടിക്ക് ഏഴ് ദിർഹത്തിൽ അധികം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. 22 കാരറ്റ് സ്വർണം 569.75 ദിർഹത്തിൽ നിന്ന് 576.50 ദിർഹം ആയി ഉയർന്നു.
ഇത് റീട്ടെയിൽ നിരക്കുകളെ സമീപകാല റെക്കോർഡ് നിലവാരത്തോട് അടുപ്പിച്ചിരിക്കുകയാണ്. ഫെബ്രുവരിയിൽ സ്വർണ വിലയിൽ ചാഞ്ചാട്ടമുണ്ടായിരുന്നെങ്കിലും, വ്യക്തമായ ഉയർന്ന ഗതിയാണ് പിന്നീട് കണ്ടത്. മാസാരംഭത്തിലെ 589.50 ദിർഹം എന്ന വിലയിൽ നിന്ന് ഫെബ്രുവരി 2ന് 564 ദിർഹത്തിലേക്ക് വില താഴ്ന്നിരുന്നു. പിന്നീട് മാസത്തിന്റെ മധ്യത്തോടെ 600 ദിർഹത്തിന് മുകളിലെത്തി മുന്നേറ്റം ശക്തമായി കാണിച്ചിരുന്നു.

ദുബായ് സ്വർണവിലയെ സ്വാധീനിക്കുന്നത് എന്ത്?
ആഗോള സാമ്പത്തിക അനിശ്ചിതത്വവും സുരക്ഷിത നിക്ഷേപ ആവശ്യവുമാണ് ഇതിന് കാരണം. നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണികൾ പ്രാദേശിക വിലകളെ സ്വാധീനിക്കുന്നു. തുടർച്ചയായ മൂന്നാഴ്‌ചത്തെ ആഗോള മുന്നേറ്റങ്ങൾക്ക് ശേഷം സ്വർണം നേട്ടമുണ്ടാക്കിയിരുന്നു. യുഎസ് വ്യാപാര നയത്തെക്കുറിച്ചുള്ള അനിശ്ചിതത്വം ഡോളറിനെ ദുർബലപ്പെടുത്തിയതിനാൽ, സ്വർണവില ആഗോള വ്യാപാരത്തിൽ 1.4 ശതമാനം വരെയാണ് ഉയർന്നത്.
പ്രസിഡന്റ് ട്രംപിന്റെ 15 ശതമാനം ആഗോള താരിഫ് പദ്ധതി, വ്യാപാര കരാറുകളെക്കുറിച്ച് പുതിയ അനിശ്ചിതത്വമുണ്ടാക്കുന്നതാണ്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും സ്വർണവിലകളെ പിന്തുണയ്ക്കുന്നു. നിക്ഷേപകർ പരമാധികാര കടത്തിലും കറൻസി സ്ഥിരതയിലും ജാഗ്രത പുലർത്തുന്നു. യുഎസ്-ഇറാൻ സംഘർഷങ്ങൾ മിഡിൽ ഈസ്‌റ്റിൽ സൈനികപരമായ അപകടസാധ്യതകൾ വർധിപ്പിക്കുന്നതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
വർധിച്ചുവരുന്ന ആഗോള അനിശ്ചിതത്വം ദുബായിലെ സ്വർണവിലയിൽ അതിവേഗം പ്രതിഫലിക്കുന്നു. മാസത്തിലെ ഉയർന്ന നിലവാരത്തിലും ശക്തമായ മുന്നേറ്റത്തിലുമായിരിക്കുന്ന വിലകൾ യുഎഇയിലെ സ്വർണം വാങ്ങുന്ന, അല്ലെങ്കിൽ നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കുന്നു. ഇനിയും കാത്തിരിക്കണോ എന്നതാണ് അവരുടെ ഉള്ളിൽ ഉയരുന്ന ചോദ്യം.
എന്താണ് നിക്ഷേപകർ ശ്രദ്ധിക്കേണ്ടത്?
നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക അനിശ്ചിതത്വങ്ങളും പുതുക്കിയ തീരുവ നിരക്കുകളും സ്വർണത്തിന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ഡിമാൻഡ് വർധിപ്പിച്ചതോടെ, അടുത്ത കാലയളവിൽ സ്വർണവില ഇനിയും ഉയരുമെന്ന് വിശകലന വിദഗ്‌ധർ പ്രവചിക്കുന്നു. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സ്വർണവിലക്ക് പിന്തുണ നൽകുന്നുണ്ട്, അതിൽ അടുത്തൊന്നും അയവ് ഉണ്ടാവുകയുമില്ല.
വിപണികൾ ഉറ്റുനോക്കുന്നത് വ്യാഴാഴ്‌ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കാനിരിക്കുന്ന യുഎസ്-ഇറാൻ ചർച്ചകളിലേക്കാണ്. ഈ സാഹചര്യത്തിൽ സ്വർണത്തിന്റെ മൊത്തത്തിലുള്ള പ്രവണത ഇപ്പോഴും മുന്നേറ്റത്തിന്റേത് തന്നെയാണ്. അതിനാൽ, ചില്ലറ നിക്ഷേപകർ ആഭ്യന്തര വിലകൾ മാത്രമല്ല, അന്താരാഷ്ട്ര ട്രെൻഡുകളും ശ്രദ്ധിച്ചുവേണം വാങ്ങൽ തീരുമാനങ്ങൾ അന്തിമമായി എടുക്കാൻ.












Click it and Unblock the Notifications