പ്രവാസികള്‍ക്ക് കോളടിച്ചു: സ്വർണവില കേരളത്തില്‍ കൂടിയപ്പോള്‍ യുഎഇയില്‍ കുറഞ്ഞു; പണിക്കൂലിയിലും വന്‍ ലാഭം
ദുബായ്: വർഷാവസാനത്തില്‍ യു എ ഇയില്‍ ആശ്വാസകരമായ ഇടിവാണ് സ്വർണ വിലയില്‍ രേഖപ്പെടുത്തുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് യു എ ഇയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ സ്വർണ്ണ വിലയിൽ ഔൺസിന് 70 ഡോളറിന്റെ ഇടിവായിരുന്നു അന്താരാഷ്ട്ര വിപണിയില്‍ രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച ഗ്രാമിന് 1.5 ദിർഹം വരെ ഇടിവിലാണ് ദുബായില്‍ സ്വർണ മാർക്കറ്റ് തുറന്നത്. 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 321.0 ദിർഹമായി കുറഞ്ഞു, 322.5 ദിർഹമായിരുന്നു തിങ്കളാഴ്ചത്തെ വില. 22 ഗ്രാമിന് 1.25 ദിർഹം കുറഞ്ഞ് 297.25 ആയപ്പോള്‍ 18 കാരറ്റിന് 246.75 ദിർഹവുമായി.

കേരളത്തില്‍ ഇന്ന് വില കൂടിയപ്പോഴാണ് യു എ ഇയില്‍ സ്വർണ വില കുറഞ്ഞിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാന്ന് ഇന്ന് 22 കാരറ്റ് സ്വർണത്തിന് പവന് 80 രൂപ വർധിച്ച് 57200 രൂപയായി. 57120 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാം വില 10 രൂപയുടെ വർധനവോടെ കഴിഞ്ഞ ദിവസത്തെ 7140 രൂപയില്‍ നിന്നും 7150 ലേക്ക് ഇടിഞ്ഞു.
കേരളത്തിലേയും യു എ ഇയിലേയും സ്വർണ വിലകള്‍ താരതമ്യപ്പെടുത്തുമ്പോള്‍ വലിയ വ്യത്യാസവും ഇന്നത്തെ നിരക്കില്‍ കാണാനാകും. സംസ്ഥാനത്ത് ഗ്രാം വില 7150 രൂപയാണെങ്കില്‍ ദുബായില്‍ അത് ഇന്നത്തെ ദിർഹം-റുപ്പി നിരക്കില്‍ 6873 (297.25) രൂപ മാത്രമാണ്. അതായത് ഒരു പവന് വരുന്ന വ്യത്യാസം (57200-54984) 2216 രൂപയുടേതാണ്. ഇതോടൊപ്പം തന്നെ പണിക്കൂലിയിലെ വ്യത്യാസം കൂടെ വരുമ്പോള്‍ യു എ ഇയില്‍ നിന്നും സ്വർണം വാങ്ങുന്നത് കൂടുതല്‍ ലാഭകരമാകുന്നു.
ദുബായ് വിപണിയിലെ വിലയിടിവ് മലയാളികള്‍ ഉള്‍പ്പെടെ സ്വാഭാവികമായും ഉപയോഗപ്പെടുത്തും. എന്നാല്‍ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലും മറ്റ് വർഷാവസാന ഓഫറുകളും കൂടെ വരുമ്പോള്‍ വില വീണ്ടും കുറഞ്ഞേക്കാം. ഇതോടൊപ്പം തന്നെ യു എ ഇയിൽ സ്വർണത്തിനും ആഭരണങ്ങൾക്കുമുള്ള പണിക്കൂലി ലോകത്തെ മറ്റേത് നഗരങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അറബ് രാജ്യത്ത് സ്വർണവില താരതമ്യേന കുറഞ്ഞിരിക്കാനുള്ള കാരണങ്ങളില്‍ ഒന്നുമാണ് ഇത്.
കേരളത്തില്‍ സ്വാഭാവികമായും അഞ്ച് മുതല്‍ 20 ശതമാനം വരെയാണ് പണിക്കൂലിയായി വാങ്ങിക്കുന്നത്. ഡിസൈന് അനുസരിച്ചാണ് പണിക്കൂലിയിലെ വ്യത്യാസം. ഇതിന് പുറമെ ജി എസ് ടിയും ഹോള്‍മാർക്കിങ് ചാർജും നല്‍കണം. അതായത് 57200 രൂപയാണ് വിപണി വിലയെങ്കിലും സ്വർണാഭരണമായി വാങ്ങുമ്പോള്‍ അത് 62000 വരെയായി ഉയരും.
യു എ ഇയിലെ സ്ഥാപനങ്ങള്‍ കേരളത്തേക്കാള്‍ കുറഞ്ഞ നിരക്കിലുള്ള പണിക്കൂലിയാണ് വാങ്ങിക്കാറുള്ളത്. ചില സ്ഥാപനങ്ങള്‍ തീർത്തും പണിക്കൂലി രഹിതമായും ആഭരണം നല്‍കുന്നു. ഇതും കൂടി ചേർത്ത് നോക്കുകയാണെങ്കില്‍ ഒരു പവനില്‍ ഏറ്റവും കുറഞ്ഞത് അയ്യായിരത്തിലേറെ ലാഭമുണ്ടാക്കാന്‍ സാധിക്കും.












Click it and Unblock the Notifications