സ്വർണ വില കുതിച്ചു, വൻ ലാഭം കണ്ട് പ്രവാസികൾ...മലയാളികൾക്കും പ്രയോഗിക്കാം..ലാഭം മാത്രം
യുഎഇയിൽ സ്വർണ വില റെക്കോഡ് ഉയരത്തിലാണ്. നിലവിൽ 22 കാരറ്റ് സ്വരണത്തിന് 419.50 ദിർഹമാണ് വില. 24 കാരറ്റിന് 453.25 ദിർഹവും, 21 കാരറ്റിന് 402. 25 ദിർഹവും 18 കാരറ്റിന് 345 ദിർഹവുമാണ് വില. വില വർധിക്കുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങാൻ ആളുകൾ മടിക്കുന്നുണ്ട്. എന്നാൽ വില വർധനവ് പ്രയോജനപ്പെടുത്തി പഴയ സ്വർണം വിറ്റ് പരമാവധി ലാഭം കൊയ്യുകയാണ് ഉപഭോക്താക്കൾ.
സ്വർണം വാങ്ങാൻ എത്തുന്നവർ തന്നെ തങ്ങളുടെ പഴയ ആഭരണങ്ങൾ വിറ്റാണ് പുതിയ സ്വർണം വാങ്ങുന്നത്. പണിക്കൂലി കൂടിയ ആഭരണങ്ങൾ വാങ്ങുന്നില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. പഴയ സ്വർണം കൊടുക്കുന്നത് തന്നെ നിക്ഷേപ താത്പര്യം ലക്ഷ്യം വെച്ചാണ്. അതിനാൽ വൈവിധ്യമാർന്ന ഡിസൈനുകൾക്ക് പുറകിൽ പോയി പണിക്കൂലിയിൽ പണം നഷ്ടപ്പെടുത്താൻ ആളുകൾ തയ്യാറാകുന്നില്ല.

കേടുപാടുകൾ വന്നതോ ഉപയോഗിക്കാത്തതോ പാരമ്പര്യമായി ലഭിച്ചതോ ആയ പഴയ ആഭരണങ്ങളുമായി ധാരാളം ആളുകൾ കടകളിൽ എത്തുന്നുണ്ടെന്ന് പറയുകയാണ് വ്യാപാരികൾ. സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പഴയ ആഭരണങ്ങൾ പണമാക്കി മാറ്റുന്നതോ പുതിയതിന് പകരം വാങ്ങുന്നതോ സാമ്പത്തികമായി ലാഭകരമാണെന്ന് പല ഉപഭോക്താക്കളും കരുതുന്നു.
പഴയ സ്വർണം കൊടുക്കുമ്പോൾ എത്ര മൂല്യം ലഭിക്കുമെന്നാണ് ആളുകൾ പ്രധാനമായും തിരക്കുന്നത്. മുൻപ് വിവാഹ ആവശ്യങ്ങൾക്ക് വാങ്ങിയ ഒറ്റത്തവണ ഉപയോഗിച്ചത് പോലെ പോലുള്ള ആഭരണങ്ങളാണ് ആളുകൾ കൊടുക്കുന്നത്. ഇത് കൊടുത്ത് ഒഴിവാക്കി പണം വാങ്ങാനല്ല ആളുകൾ ശ്രമിക്കുന്നത്. മറിച്ച് അതേ തൂക്കത്തിൽ സ്വർണം സ്വന്തമാക്കുകയാണെന്നും വ്യാപാരികൾ പറയുന്നു.
'ഇതിലൂടെ അവർക്ക് ആഭരണത്തിന്റെ വൈകാരിക മൂല്യം നിലനിർത്താനും, ഉയർന്ന വിലയുടെ ആനുകൂല്യം നേടിക്കൊണ്ട് ധരിക്കാൻ കഴിയുന്ന പുതിയൊരെണ്ണം സ്വന്തമാക്കാനും സാധിക്കുന്നു, വ്യാപാരികൾ വിശദീകരിച്ചു. എല്ലാവരും തങ്ങളുടെ പഴയ ആഭരണങ്ങൾ വിൽക്കുന്നില്ലെന്നാണ് ലിയാലി ജ്വല്ലറി മാനേജിംഗ് ഡയറക്ടർ അനുരാഗ് സിൻഹ അഭിപ്രായപ്പെടുന്നത്. ചിലർ സ്വർണത്തെ വൈകാരിക മൂല്യമുള്ളതും ദീർഘകാല നിക്ഷേപമായും കണക്കാക്കി കൈവശം വെയ്ക്കുന്നുണ്ട്. ഇതിനർത്ഥം ആളുകൾക്ക് ഇപ്പോഴും ആഭരണങ്ങൾ ആവശ്യമാണെന്നും എന്നാൽ ചെലവ് കുറയ്ക്കാൻ ശ്രമിക്കുകയാണെന്നുമാണെന്നും അനുരാഗ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
സ്വർണവിലയിലുണ്ടായ ക്രമാതീതമായ വർധനവ് യുഎഇയിലെ സ്വർണാഭരണ നിക്ഷേപകർക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ 30 ശതമാനം വരെ നേട്ടമുണ്ടാക്കിക്കൊടുത്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒരു വർഷം മുൻപ് 5,000 ദിർഹമിന് 22 കാരറ്റ് സ്വർണാഭരണം വാങ്ങിയവർക്ക്, സ്വർണത്തിൻ്റെ ലോഹ ഘടകം മാത്രം പരിഗണിക്കുമ്പോൾ, 20-30 ശതമാനം വരെ, അതായത് ഏകദേശം 1,000 മുതൽ 1,500 ദിർഹം വരെ ലാഭം നേടാൻ കഴിയുമെന്നാണ് വ്യാപാരികൾ പറയുന്നത്. എങ്കിലും, നിക്ഷേപത്തിന്റെ വരുമാനം സമയം, കാരറ്റ്, സ്വർണ്ണത്തിന്റേയും ഡിസൈനിന്റെയും പണിക്കൂലിയുടെയും അനുപാതം എന്നിവയെ ആശ്രയിച്ച് ഇതിൽ വ്യത്യാസമുണ്ടാകുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി. പണിക്കൂലി, തേയ്‌മാനം, പുനർവിൽപ്പനയിലെ കിഴിവുകൾ എന്നിവ കണക്കിലെടുക്കുമ്പോൾ യഥാർത്ഥ ലാഭം കുറവായിരിക്കുമെന്നും ഇവർ പറഞ്ഞു. പുനർവിൽപ്പനയിൽ പരിശുദ്ധി എത്രത്തോളം മികച്ചതാണ്, ഡിസൈനിലും കരകൗശലത്തിലും എത്രമാത്രം മൂല്യം നഷ്ടപ്പെട്ടു എന്നതിനെ ആശ്രയിച്ച് യഥാർത്ഥ ലാഭം ഏകദേശം 700-1,200 ദിർഹമായി കുറയാൻ സാധ്യതയുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി.
ഇനിയും കുതിക്കും
അതേസമയം രാജ്യത്ത് സ്വർണവില ഇനിയും കുതിച്ച് ഉയരുമെന്ന പ്രവചനമാണ് വിദഗ്ധർ നടത്തുന്നത്. കേരളത്തിൽ സമീപഭാവിയിൽ തന്നെ ഒരു പവൻ സ്വർണത്തിന് വില 1 ലക്ഷം കടന്നേക്കുമെന്നാണ് ചില പ്രവചനങ്ങൾ പറയുന്നത്.












Click it and Unblock the Notifications