2000 കോടി രൂപയുടെ മാൾ ഓഫ് മസ്കത്ത് ഇനി ലുലു ഗ്രൂപ്പിന്റെ 'കൈകളില്‍': ജിസിസിയില്‍ നിർണ്ണായക ചുവടുവെപ്പ്
മസ്കത്ത്: ജി സി സി മേഖലയിലെ പ്രവർത്തനം കൂടുതല്‍ സജീവമാക്കി ലുലു ഗ്രൂപ്പ്. പുതിയ മാളുകളും സൂപ്പർ മാർക്കറ്റുകളും തുറക്കുന്നതിന് ഒപ്പം തന്നെ ഇപ്പോഴിതാ ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ മാൾ ഓഫ് മസ്കത്തിന്റെ നടത്തിപ്പ് ചുമതലയും ലുലു ഗ്രൂപ്പിന് ലഭിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച ദീർഘകാല കരാറിൽ ലുലു ഗ്രൂപ്പും ഒമാൻ സർക്കാർ സോവറീൻ ഫണ്ടായ തമാനി ഗ്ലോബലും തമ്മിൽ ധാരണയായെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസഫ്, ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ചെയർമാൻ എം എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ഏ വി ആനന്ദും, തമാനി ഗ്ലോബൽ ബോർഡ് മെംബർ അബ്ദുൾ അസീസ് അൽ മഹ്റൂഖിയുമാണ് കരാറിൽ ഒപ്പ് വെച്ചത്. രണ്ട് ദിവസമായി മസ്കത്തിൽ നടക്കുന്ന ഒമാൻ ഇൻവെസ്റ്റ്മെൻ്റ് ഫോറത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

രണ്ടായിരം കോടി രൂപയുടെ (100 ദശലക്ഷം ഒമാനി റിയാൽ) മുതൽ മുടക്കിൽ നിർമ്മിച്ച മാളിലെ സൗകര്യങ്ങൾ കൂടുതൽ ആഗോളനിലവാരത്തിലേക്ക് ഉയർത്താനും ഉപഭോക്തൃ സേവനം ഏറ്റവും മികച്ചതാക്കാനുമാണ് ലുലു ഹോൾഡിങ്ങ്സും താമണി ഗ്ലോബലും കൈകോർക്കുന്നത്. ഉപോഭക്താകൾക്ക് ഏറ്റവും ആധുനിക സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പദ്ധതിയുടെ സ്റ്റ്രാറ്റജിക് അഡ്വൈസറായി താമണി ഗ്ലോബൽ ലുലു ഹോൾഡിങ്ങിസിനൊപ്പം പ്രവർത്തിക്കും.
ഇരുപത് ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീർണ്ണമുള്ള മാൾ ഓഫ് മസ്കത്തിൽ ഒമാൻ അക്വേറിയം, ലുലു ഹൈപ്പർമാർക്കറ്റ്, നോവോ സിനിമാസ് അടക്കം ഇരുനൂറോളം റീട്ടെയ്ൽ ഔട്ട്ലെറ്റുകളുണ്ട്. മാൾ ഓഫ് മസ്കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിനു അവസരം നൽകിയ ഒമാൻ സുൽത്താനും ഒമാൻ ഭരണകൂടത്തിനും എം എ യൂസഫലി നന്ദി പറഞ്ഞു.
ഒമാൻ സുൽത്താൻ്റെ ദീർഘവീക്ഷണമുള്ള നയങ്ങൾ കൂടുതൽ നിക്ഷേപങ്ങൾക്ക് വഴിതുറക്കുന്നുവെന്നും മികച്ച നിക്ഷേപസൗഹൃദ സാഹചര്യമാണ്
ഒമാനിലുള്ളത്. ദീർഘകാല പ്രാധാന്യത്തോടെയുള്ള പങ്കാളിത്തമാണിതെന്നും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാകുകയാണ് ലക്ഷ്യമെന്നും യൂസഫലി കൂട്ടിച്ചേർത്തു ആഗോള നിലവാരത്തിലുള്ള കൂടുതൽ സേവനം ലഭ്യമാക്കാൻ ലുലു ഹോൾഡിങ്ങ്സുമായുള്ള സഹകരണം സഹായമാകുമെന്ന് തമാനി ഗ്ലോബൽ ബോർഡ് മെംബർ അബ്ദുൽ അസീസ് സലിം അൽ മഹ്രുഖി പറഞ്ഞു.
അടുത്തിടെ ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ സ്ഥിതി ചെയ്യുന്ന മഞ്ജീര മാൾ ലുലു ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. 2025 ഏപ്രിൽ 10-ന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) ഹൈദരാബാദ് ബെഞ്ച്, 318.42 കോടി രൂപയുടെ റെസലൂഷൻ പ്ലാൻ അംഗീകരിച്ചതോടെയാണ് ഈ ഏറ്റെടുക്കൽ പൂർത്തിയായത്.
വലിയ സാമ്പത്തിക പ്രതിസന്ധിയായിരുന്നു മഞ്ജീര റീട്ടെയിൽ ഹോൾഡിംഗ്സ് നേരിട്ടിരുന്നത്. 2023 ജൂലൈയിൽ, മഞ്ജീര റീട്ടെയിലിനെതിരെ ലോൺ തിരിച്ചടവിന്റെ പേരിൽ ഫിനാൻഷ്യൽ ക്രെഡിറ്റർ കാറ്റലിസ്റ്റ് ട്രസ്റ്റീഷൻ കോടതിയിൽ അപ്പീൽ നൽകി. ഇതിനെ തുടർന്ന്, എൻ സി എൽ ടി മഞ്ജീര റീട്ടെയിൽ ഹോൾഡിംഗ്സിനെതിരെ കോർപ്പറേറ്റ് ഇൻസോൾവൻസി റെസലൂഷൻ പ്രോസസ് (സി ഐ ആർ പി) ആരംഭിക്കാൻ ഉത്തരവിടുകയായിരുന്നു.
ജുഡീഷ്യൽ അംഗം രാജീവ് ഭരദ്വാജും ടെക്നിക്കൽ മെമ്പർ സഞ്ജയ് പൂരിയും അടങ്ങിയ ട്രൈബ്യൂണൽ ബെഞ്ചാണ് പപ്പരത്ത പരിഹാരത്തിന് (CIRP) ഉത്തരവിട്ടു. തുടർനടപടികളില്‍ ലുലു അടക്കം 49 കമ്പനികളാണ് മഞ്ജീര മാള്‍ ഏറ്റെടുക്കാന്‍ താല്‍പര്യം അറിയിച്ച് മുന്നോട്ട് വന്നത്. ഇവയിൽ ഏഴ് കമ്പനികളെ ക്രെഡിറ്റര്‍ കമ്മിറ്റി ലിസ്റ്റ് ചെയ്തു.
ഏറ്റെടുക്കാന്‍ വന്ന കമ്പനികളില്‍ ഏറ്റവും ഉയർന്ന തുകയായി 318 കോടി രൂപയുടെ പരിഹാര പദ്ധതി സമർപ്പിച്ച ലുലു ഇന്റർനാഷണലിനെ ക്രെഡിറ്റര്‍ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. മഞ്ജീര മാള്‍ നേരത്തെ തന്നെ ലീസ് അടിസ്ഥാനത്തില്‍ ലുലു ഗ്രൂപ്പ് പ്രവർത്തിപ്പിച്ച് വരികയായിരുന്നു. ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം മാളിന്റെ ഉടമസ്ഥാവകാശം ലുലുവിന് ലഭിച്ചു.












Click it and Unblock the Notifications