സൗദിയിൽ പുതിയ നിയമം വരുന്നു; കുടിയേറ്റ ഗാർഹിക തൊഴിലാളികൾക്ക് ഗുണകരമാവുമോ? സാധ്യത ഇങ്ങനെ
റിയാദ്: രാജ്യത്തെ കുടിയേറ്റ ഗാർഹിക തൊഴിലാളികളുടെ സംരക്ഷണം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് പുതിയ തൊഴിൽ നിയമം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സൗദി ഭരണകൂടം. സെപ്റ്റംബർ മാസത്തോടെ നിയമം കൊണ്ട് വരാനാണ് ഇപ്പോഴത്തെ ആലോചന. ഗാർഹിക തൊഴിലാളികൾക്ക് ഗുണകരമാവുന്ന, പ്രത്യേകിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഗുണകരമായേക്കാവുന്ന ഒട്ടേറെ കാര്യങ്ങൾ ഇ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് സൂചന.
പ്രതിദിനം പരമാവധി 10 മണിക്കൂർ ജോലി, പ്രതിവാര അവധി, ഒരു മാസത്തെ ശമ്പളത്തോടെയുള്ള വാർഷിക അവധി എന്നിവ ഇതിലെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. തിരിച്ചറിയൽ രേഖകൾ കണ്ടുകെട്ടുന്നത് ഉൾപ്പെടയുള്ള നടപടികൾ ഈ നിയമത്തിലൂടെ നിരോധിക്കും എന്നാണ് അറിയാൻ കഴിഞ്ഞ മറ്റൊരു കാര്യം, കൂടാതെ തൊഴിലാളികളെ സ്വതന്ത്രമായി ആശയവിനിമയം നടത്താനും നിയമം അനുവദിക്കുന്നു.

അവകാശങ്ങൾ നഷ്‌ടപ്പെടാതെ തന്നെ ചില വ്യവസ്ഥകളിലൂടെ തൊഴിൽ കരാർ അവസാനിപ്പിക്കാൻ തൊഴിലാളികളെ അനുവദിക്കുന്നതാവും പുതിയ നിയമമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അന്യായമായ പിരിച്ചുവിടലിനുള്ള നഷ്‌ടപരിഹാരം കൂടി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തൊഴിലുടമകൾ തൊഴിലാളിയുടെ മടക്ക യാത്രയ്ക്കുള്ള വാർഷിക ടിക്കറ്റ് കൂടി നൽകേണ്ടി വരും.
തൊഴിലാളികളെയും തൊഴിലുടമകളെയും സംരക്ഷിക്കുന്നതിനായി റിക്രൂട്ട്‌മെൻ്റ് ഫീസിൽ സംയോജിപ്പിച്ചിരിക്കുന്ന എല്ലാ പുതിയ തൊഴിൽ കരാറുകളിലും നിർബന്ധിത ഇൻഷുറൻസ് എന്നത് ശ്രദ്ധേയമായ ഒരു കൂട്ടിച്ചേർക്കലാണ്. ജൂലൈ മാസം മുതൽ തന്നെ സൗദി അറേബ്യ അവരുടെ വേജ് പ്രൊട്ടക്ഷൻ സിസ്‌റ്റത്തിൽ പുതിയ കുടിയേറ്റ ഗാർഹിക തൊഴിലാളികളെ കൂടി ഇതിനായി ഉൾപ്പെടുത്തി. 2025 അവസാനത്തോടെ എല്ലാവരെയും ഇതിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
നിലവിലെ പ്രഖ്യാപനങ്ങൾ എല്ലാം തന്നെ കുടിയേറ്റ ഗാർഹിക തൊഴിലാളികൾക്ക് വളരെയധികം ഗുണകരമാവും എന്നാണ് വിശ്വാസം. ജോലി സമയം പത്ത് മണിക്കൂറായി നിശ്ചയിച്ചതും അതിനൊപ്പം തന്നെ പ്രതിവാര അവധി നിർബന്ധമാക്കിയതും ഉൾപ്പെടെ വരാനിരിക്കുന്ന നിയമം തൊഴിലാളികളുട അവകാശത്തിന് കൂടുതൽ ഊന്നൽ നൽകുമെന്ന് തന്നെയാണ് പ്രതീക്ഷ, അപ്പോഴും പ്രശ്‌നങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്.
ഏതാണ്ട് 3.9 ദശലക്ഷത്തിലധികം കുടിയേറ്റ ഗാർഹിക തൊഴിലാളികൾ ജോലി ചെയ്യുന്ന സൗദി അറേബ്യ പലപ്പോഴും ഇക്കാര്യത്തിൽ വിമർശനം നേരിടേണ്ടി വന്നിരുന്ന ഒരു രാജ്യം കൂടിയാണ്, തൊഴിലിടങ്ങളിൽ നിരന്തരം പീഡനത്തിന് ഇരയാവുന്ന സ്ത്രീകൾക്ക് ഉൾപ്പെടെ കൃത്യമായ അവകാശങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുന്നിലെന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം.
പുതിയ നിയമം ഈ പ്രശ്‌നങ്ങൾ പൂർണമായും പരിഹരിക്കുന്നില്ല എന്നതാണ് യാഥാർഥ്യം, കാരണം കുടിയേറ്റ ഗാർഹിക തൊഴിലാളികളെ വിശാലമായ തൊഴിൽ നിയമങ്ങളിൽ നിന്ന് ഒഴിവാക്കുന്നതും നിയന്ത്രിത കഫാല സമ്പ്രദായവും അവരുടെ അവകാശങ്ങളെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട് എന്ന സത്യം അപ്പോഴും അവശേഷിക്കുന്നു.
മിനിമം വേതനം ഉറപ്പാക്കാത്തത്, ഓവർടൈം വേതനം കണക്കുകൂട്ടുന്നതിലെ കൃത്യത ഇല്ലായ്‌മ, ഇപ്പോഴും തൊഴിലുടമകൾക്ക് അനുകൂലമായ സംവിധാനം നിലനിൽക്കുന്നു എന്നത് ഉൾപ്പെടെയുള്ള വെല്ലുവിളികൾ തുടരുന്നുണ്ട്. പരിമിതമായ കോൺസുലാർ പിന്തുണയും എമിഗ്രേറ്റ് സംവിധാനത്തിലൂടെയുള്ള സങ്കീർണ്ണമായ റിക്രൂട്ട്‌മെന്റ് പ്രക്രിയയും ഉള്ള ഇന്ത്യയിൽ നിന്നുള്ള ഗാർഹിക കുടിയേറ്റ തൊഴിലാളികൾ തന്നെയാണ് ഇത് കൂടുതൽ അനുഭവിക്കേണ്ടി വരുന്നത്.












Click it and Unblock the Notifications