ഒമാനോട് ഇന്ത്യ മദ്യത്തിനും സിഗരറ്റിനും നികുതിയിളവ് ചോദിക്കില്ല: എഫ്‌ടിഎയില്‍ മറ്റൊരു ഇളവും തേടി ഒമാന്‍
പശ്ചിമേഷ്യയില്‍ ഇന്ത്യയുമായി സാംസ്കാരികവും വ്യാപാരപരവുമായ ബന്ധം പങ്കിടുന്ന രാഷ്ട്രങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന രാജ്യമാണ് ഒമാന്‍. പരമ്പരാഗതമായി തന്നെ ഇരു രാജ്യങ്ങള്‍ക്കും തമ്മിലുള്ള ബന്ധം ശക്തമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരു സ്വതന്ത്ര വ്യാപാര കരാർ (എഫ് ടി എ) സ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലുമാണ് ഇരു രാജ്യങ്ങളും.
എഫ് ടി എ സംബന്ധിച്ച ചർച്ചകള്‍ ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞിട്ടുണ്ടെങ്കിലും ചില ഉൽപ്പന്നങ്ങളുടെ കാര്യങ്ങളിലെ ഇറക്കുമതി തീരുവ അടക്കമുള്ള കാര്യങ്ങളിലെ തീരുമാനം പരിഷ്കരിക്കാൻ ഒമാൻ ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്നാല്‍ മദ്യം, സിഗരറ്റ് തുടങ്ങിയ നൂറിലധികം ഉൽപ്പന്നങ്ങള്‍ക്ക് ഇന്ത്യ ഒമാനില്‍ നിന്നും കസ്റ്റംസ് തീരുവ ഇളവുകൾ തേടുന്നില്ലെന്ന് കരാറിനെക്കുറിച്ച് അറിയുന്ന വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഒമാൻ മുന്നോട്ട് വെച്ച മൂന്നോ നാലോ വിഷയങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തെങ്കിലും കാര്യമായ രീതയിലുള്ള മാറ്റങ്ങള്‍ കുറവായിരിക്കുമെന്നാണ് സൂചന. എന്തായാലും കരാർ നടപ്പില്‍ വരുന്നതോടെ സേവന മേഖലയിലേക്കുള്ള കാര്യമായ പ്രവേശനത്തിനൊപ്പം തന്നെ ഒമാനിലേക്ക് കൂടുതല്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാനും ഇന്ത്യക്ക് സാധിച്ചേക്കും.
'കരാറില്‍ ഏകദേശം 125-130 ഉൽപ്പന്ന വിഭാഗങ്ങൾ ഉണ്ടാകാം. ഇതില്‍ അതിൽ മദ്യം, സിഗരറ്റ് തുടങ്ങിയ സാധനങ്ങൾക്ക് നമ്മള്‍ നികുതി ഇളവ് ആവശ്യപ്പെടുന്നില്ല' സ്രോതസ്സുകള്‍ പറയുന്നു. ഉഭയകക്ഷി സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള കരാറിനായി ജനുവരി 14 ന് ഇന്ത്യയും ഒമാനും അഞ്ചാം റൗണ്ട് ചർച്ചകൾ നടത്തുകയും അന്തിമ തീരുമാനത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.
ഉല്‍പ്പനങ്ങള്‍ക്ക് അനുസരിച്ച് ഒമാന്റെ ഇറക്കുമതി തീരുവ
0 മുതൽ 100 ശതമാനം വരെയായി വ്യത്യാസപ്പെട്ടുകിടക്കുന്നു. പ്രത്യേക മാംസം, വൈൻ, പുകയില ഉൽപന്നങ്ങൾ എന്നിവയ്ക്ക് 100 ശതമാനം തീരുവയാണ് ഒമാന്‍ ഈടാക്കുന്നത്. മറുവശത്ത് കരാറിന്റെ ഭാഗമായി ഇന്ത്യയുടെ ഭാഗത്ത് നിന്നും പെട്രോകെമിക്കല്‍ ഉൽപന്നങ്ങളുടെ നികുതി ഇളവുകൾ ഒമാനും തേടുന്നു.
വൻകിട പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും ഉൾപ്പെടുന്ന ഇന്ത്യൻ പെട്രോകെമിക്കൽ വ്യവസായ മേഖല ഈ വിഷയത്തില്‍ തങ്ങളുടെ ആശങ്കകൾ ഉന്നയിക്കുകയും ഒമാൻ്റെ ഈ ആവശ്യം അംഗീകരിക്കരുതെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഒമാന്‍ മുന്നോട്ടുവെച്ച ആവശ്യം പരിഗണിക്കാനുള്ള സാധ്യത വളരെ വിരളമാണ്. ഒമാന് ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ നല്‍കിയാല്‍ കുറഞ്ഞ വിലയിലുള്ള പെട്രോകെമിക്കൽ ഇറക്കുമതി ശക്തമാകുകയും ഇത് ഇന്ത്യൻ പെട്രോകെമിക്കൽ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ഇരുപക്ഷവും സമഗ്രമായ സ്വതന്ത്ര വ്യാപാര കരാറിൽ എത്തുകയാണെങ്കില്‍ ഗ്യാസോലിൻ, ഇരുമ്പ്, സ്റ്റീൽ, ഇലക്ട്രോണിക്സ്, മെഷിനറി തുടങ്ങിയ 3.7 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഒമാനിൽ വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അഭിപ്രായപ്പെടുന്നത്. അതേസമയം, 2022 മെയ് മാസത്തിൽ ഇന്ത്യ മറ്റൊരു ജി സി സി രാജ്യമായ യുഎഇയുമായി സമാനമായ കരാറില്‍ എത്തിയിരുന്നു.












Click it and Unblock the Notifications