ഖത്തർ കുതിക്കും, വരുമാനം വർധിക്കും: കാരണം എല്‍എന്‍ജി; 2030 ഓടെ ഇരട്ടി വിതരണം, യുഎസിനേയും മറികടക്കും
ദോഹ: ദ്രവീകൃത പ്രകൃതി വാതകം (എല്‍ എന്‍ ജി) കയറ്റുമതി കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ഖത്തർ. 2030-ഓടെ നിലവിലെ 77 ദശലക്ഷം മെട്രിക് ടൺ (mtpa) ഉൽപ്പാദനം 160 മെട്രിക് ടണിലേക്ക് എത്തിക്കാനാണ് അറബ് രാഷ്ട്ര ലക്ഷ്യമിടുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ എല്‍ എന്‍ ജി കയറ്റുമതിക്കാരെന്ന പദവി അമേരിക്കയില്‍ നിന്ന് ഖത്തറിന് തിരികെ പിടിക്കാനും സാധിച്ചേക്കും. കഴിഞ്ഞ വർഷം അവസാനം വരെ ഖത്തറായിരുന്നു ഏറ്റവും വലിയ എല്‍ എന്‍ ജി കയറ്റുമതിക്കാർ. ഈ സ്ഥാനത്തേക്കാണ് അമേരിക്ക കയറി വന്നത്. ഓസ്‌ട്രേലിയയില്‍ നിന്നും ശക്തമായ വെല്ലുവിളിയുണ്ടെങ്കിലും അമേരിക്കയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ചൈനയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളിലേക്ക് കൂടുതല്‍ എല്‍ എന്‍ ജി എത്തിക്കാനുള്ള പുതിയ കരാറുകളിലും ഖത്തർ അടുത്തിടെ ഏർപ്പെട്ടിട്ടുണ്ട്. 2021 മാർച്ചിൽ തന്നെ ചൈന വലിയ തോതിലുള്ള എൽ എൻ ജി വിതരണത്തിനായി ഖത്തറുമായി ഒന്നിലധികം ദീർഘകാല കരാറുകള്‍ സ്ഥാപിച്ചിരുന്നു. ചൈനീസ് പെട്രോളിയം കെമിക്കൽ കോർപ്പറേഷനും (സിനോപെക്) ഖത്തർ പെട്രോളിയവും (ക്യുപി) ചേർന്ന് 10 വർഷത്തേക്ക് 2 ദശലക്ഷം എം ടി പി എ, എൽ എൻ ജി വിതരണത്തിനായി സ്ഥാപിച്ച കരാറാണ് ഇതില്‍ ഏറ്റവും പ്രധാനം.

2021 ഡിസംബറിൽ ചൈനയ്ക്ക് എൽഎൻജി വിതരണം ചെയ്യുന്നതിനുള്ള മറ്റൊരു പ്രധാന ദീർഘകാല കരാറും ഖത്തറിന് ലഭിച്ചു. 1 ദശലക്ഷം എം ടി പി എ, എൽ എൻ ജിക്ക് വേണ്ടിയുള്ള ഈ കരാർ 2024-ൽ തുടങ്ങി 2034-ൽ അവസാനിക്കുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ മുൻനിര പ്രകൃതിവാതക വിതരണക്കാരായ ഗെയിലിന് അഞ്ച് വർഷത്തേക്ക് ദ്രവീകൃത പ്രകൃതി വാതകം നൽകാനുള്ള കരാറിന് ഖത്തർ സമ്മതിച്ചുവെന്ന തരത്തിലുള്ള റിപ്പോർട്ടും അടുത്തിടെ പുറത്ത് വന്നിരുന്നു.
ഖത്തർ എനർജി ട്രേഡിംഗ് കമ്പനി ഏപ്രില്‍ മുതല്‍ ഗെയിലിന് പ്രതിമാസം ഒരു കാർഗോ വീതം അയക്കുമെന്നാണ് റിപ്പോർട്ട്. ഒരു ദശലക്ഷം ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് (എം എം ബി ടി യു) 5.5 മുതല്‍ 6 ഡോളവർ വരെ വിലയായിരിക്കും ഖത്തർ ഈടാക്കുക. ഗെയിലുമായി ഖത്തർ എനർജി ട്രേഡിംഗ് കമ്പനി നടത്തുന്ന ഏറ്റവും വലിയ ഇടപാടുകളിലൊന്നുമാണ് ഇത്.
യുഎസ് നിന്നുള്ള മത്സരം വർദ്ധിക്കുന്നതിനാൽ ഏഷ്യയിലും യൂറോപ്പിലും ഇളവുകളോടെ വലിയ തോതില്‍ എല്‍ എന്‍ ജി വിതരണം ചെയ്യാനുള്ള നീക്കവും ഖത്തറിനുണ്ട്. ഇന്ത്യക്കും ചൈനയ്ക്കും പുറമെ ദക്ഷണി കൊറിയ, ജപ്പാന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളും ഖത്തറാണ് എല്‍ എന്‍ ജി വിതരണം ചെയ്യുന്നത്. ഇതിന് പുറമെ കഴിഞ്ഞ വർഷം യൂറോപ്യൻ കമ്പനികളായ ഷെൽ, ടോട്ടൽ എനർജീസ്, ഇ എൻ ഐ എന്നിവരുമായും ഖത്തർ സുപ്രധാനമായ കരാറിലേർപ്പെട്ടിട്ടുണ്ട്.
ഖത്തറിന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാർഗ്ഗം കൂടിയാണ് എല്‍ എന്‍ ജി വിതരണം. വിതരണം കൂടുതല്‍ ശക്തപ്പെടുന്നതോടെ ഖത്തറിന്റെ വരുമാനത്തിലും കാര്യമായ വർധനവുണ്ടാകും. വികസനപ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും വരുമാന വർധനവ് സഹായകരമാകും.
അതേസമയം, എല്‍ എന്‍ ജി വിതരണം ശക്തിപ്പെടുത്തുന്നതിനായി ചൈനയുടെ സഹായത്തോടെ ആറ് കപ്പലുകള്‍ നിർമ്മിക്കാനും ഖത്തർ ആരംഭിച്ചിട്ടുണ്ട്. ആറ് അത്യാധുനിക ക്യുസി-മാക്സ് കപ്പലുകളുടെ നിര്‍മ്മാണത്തിനായി ഖത്തര്‍ എനര്‍ജിയും ചൈന സ്റ്റേറ്റ് ഷിപ്പ് ബില്‍ഡിംഗ് കോര്‍പ്പറേഷനും തമ്മിലാണ് ഈ വർഷം ആദ്യം കരാറിലൊപ്പിട്ടത്. ഇതോടെ ഖത്തറിന്റെ എല്‍എന്‍ജി കപ്പലുകളുടെ എണ്ണം ഇതോടെ 128 ആയി ഉയരും. 24 ക്യുസി-മാക്‌സ് മെഗാ വെസലുകള്‍ ഉള്‍പ്പെടെയാണിത്.












Click it and Unblock the Notifications