ഖത്തർ ഇതെന്ത് ഭാവിച്ചാണ്: പ്രവാസികള്‍ക്ക് തിരിച്ചടികളുടെ കാലം, അന്നം മുട്ടിക്കുമോ ഷെയിഖ് തമീം
ദോഹ: സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കവുമായി ഖത്തർ. സ്വകാര്യ മേഖലയിലെ തൊഴിൽ ദേശസാൽക്കരിക്കുക, തങ്ങളുടെ പൗരന്മാർക്ക് തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിർത്തിത്തി ഖത്തർ പുതിയ നിയമം പുറത്തിറക്കിയെന്നാണ് ഖത്തർ വാർത്താ ഏജൻസിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് സെപ്റ്റംബർ 1 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പുതിയ നിയമം ഖത്തർ ജനതയ്ത്ത് സ്ഥിരമായ തൊഴിൽ അന്തരീക്ഷം ഉറപ്പ് വരുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. തൊഴിൽ ദേശസാൽക്കരണത്തിനായുള്ള സ്റ്റാൻഡേർഡ് തൊഴിൽ കരാർ ടെംപ്ലേറ്റുകൾ എല്ലാവരും കർശനമായി പാലിക്കണമെന്നും നിയമം വ്യക്തമാക്കുന്നു. പുതിയ ഉത്തരവ് നിയമത്തിൻ്റെ വ്യവസ്ഥകൾക്ക് വിധേയമായ എല്ലാ സ്ഥാപനങ്ങൾക്ക് ബാധകമായിരിക്കും.

ഖത്തർ പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പരിശീലനത്തിനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നേരത്തെ പ്രഖ്യാപിച്ച നാഷണല്‍ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് പുതിയ നീക്കവും. ഉയർന്ന വൈദഗ്ധ്യമുള്ള ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്തെ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ള തൊഴിൽ വിപണിയാക്കി മാറ്റാൻ ലക്ഷ്യമിടുന്ന രാജ്യത്തിൻ്റെ മൂന്നാം ദേശീയ വികസന സ്ട്രാറ്റജിയേയും പുതിയ നിയമം പിന്തുണയ്ക്കുന്നു.
സാമ്പത്തിക വൈവിധ്യവൽക്കരണത്തിലൂടെ, നിക്ഷേപവും ബിസിനസ് സൗഹൃദ അന്തരീക്ഷവും സൃഷ്ടിച്ച്, സ്വകാര്യ മേഖലയിലെ തൊഴിലാളികളിൽ കൂടുതൽ ഖത്തറികളെ ഉൾപ്പെടുത്തി രാജ്യത്തെ അടുത്ത ഘട്ട വിപുലീകരണത്തിലേക്ക് മാറ്റുന്നതിലാണ് ഈ സ്ട്രാറ്റജി ഊന്നൽ നൽകുന്നത്. തൊഴിൽ വിപണിയെ ദേശീയ തൊഴിൽ ശക്തിയിലേക്ക് ആകർഷിക്കുക എന്നതാണ് നിയമത്തിൻ്റെ പ്രാഥമിക ലക്ഷ്യമെന്നും ഖത്തറിലെ തൊഴിൽ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തർ വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു.
ഖത്തർ പൗരന്മാർക്ക് സ്വകാര്യ മേഖലയെ കൂടുതൽ ആകർഷകമാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകളും നടപടിക്രമങ്ങളും പുതിയ നിയമത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിലൂടെ സ്വകാര്യ മേഖലയിലേക്ക് കടന്ന് വരാനുള്ള ഖത്തർ യുവാക്കളുടെ പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.
വലിപ്പം, തൊഴിലാളുടെ എണ്ണം, തൊഴിൽ വിഭാഗം എന്നിവയെ അടിസ്ഥാനമാക്കി കമ്പനികളെ തരംതിരിച്ച് സ്വകാര്യ മേഖലയ്ക്കായി പ്രത്യേക തൊഴിൽ ദേശസാൽക്കരണ പദ്ധതിയും വികസിപ്പിക്കുമെന്നും തൊഴിൽ മന്ത്രാലയം അറിയിക്കുന്നു, സ്വകാര്യമേഖലയിലെ ജോലികള്‍ക്കായി യുവാക്കളെ സജ്ജരാക്കുന്നതിനായി യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പൂർത്തിയാക്കാൻ പൗരന്മാരെ സ്പോൺസർ ചെയ്യുക, പ്രോത്സാഹനങ്ങളും സൗകര്യങ്ങളും പ്രത്യേകാവകാശങ്ങളും നൽകുക, തുടങ്ങിയവയക്കും പുതിയ നിയമം മന്ത്രാലയത്തിന് അധികാരം നൽകുന്നു.
രാജ്യത്തിൻ്റെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരും. സ്റ്റാറ്റിസ്റ്റിക്‌സ് അഗ്രഗേറ്റർ സ്‌പെക്ടേറ്റർ ഇൻഡക്‌സ് അനുസരിച്ച്, ഖത്തറിലെ തൊഴിലില്ലായ്മ നിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.1 ശതമാനമാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി രാജ്യത്തിൻ്റെ മൊത്തം തൊഴിലില്ലായ്മ നിരക്ക് ക്രമേണ കുറഞ്ഞിട്ടുണ്ട്. അതായത് 1991 ൽ 0.81 ശതമാനത്തിൽ നിന്ന് 2021 ൽ 0.17 ശതമാനമായി കുറഞ്ഞു.
കഴിഞ്ഞ ദിവസം ഒമാനും സ്വദേശിവത്കരണം കടുപ്പിക്കുന്ന തരത്തിലുള്ള പ്രഖ്യാപനം നടത്തിയിരുന്നു. നാല് ഘട്ടമായി നടപ്പാക്കുന്ന സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടമാണ് കഴിഞ്ഞ ദിവസം മുതൽ നടപ്പിലാക്കിയത്. നാൽപ്പതോളം തസ്‌തികകളിൽ ഇതോടെ സ്വദേശിവത്കരണം പ്രാബല്യത്തിൽ വരും.
ഭക്ഷണവും മെഡിക്കൽ ഉൽപ്പന്നങ്ങളും കൈകാര്യം ചെയ്യുന്ന ശീതീകരിച്ച ട്രെയിലറിന്റെ ഡ്രൈവർ, ട്രക്ക് ഡ്രൈവർ, വാട്ടർ കാർട്ട് ട്രക്ക്, ട്രെയിലർ ഡ്രൈവർമാർ, ഹോട്ടൽ റിസപ്ഷൻ മാൻ ജാർ, ലൈഫ് ഗാർഡ്, ടൂറിസ്റ്റ് ഏജന്റ്, ട്രാവൽ ഏജന്റ്, റൂം സർവീസ് സൂ സൂപ്പർവൈസർ, ക്വാളിറ്റി കൺട്രോൾ മാനേജർ, ക്വാളിറ്റി ഓഫീസർ, ഡ്രില്ലിംഗ് എഞ്ചിനീയർ, ഇലക്ട്രീഷ്യൻ / ജനറൽ മെയിന്റനൻസ് ടെക്നീഷ്യൻ, മെക്കാനിക്ക് / ജനറൽ മെയിന്റനൻസ് ടെക്‌നീഷ്യൻ, ഡ്രില്ലിംഗ് മെഷർമെന്റ് എഞ്ചിനീയർ, ക്വാളിറ്റി സൂപ്പർവൈസർ തുടങ്ങിയ മേഖലകളിലാണ് ഒമാന്‍ സ്വദേശി വത്കരണം നടപ്പിലാക്കുന്നത്.












Click it and Unblock the Notifications