ഖത്തര്‍ സൈനികമായി നീങ്ങില്ല; യുഎഇ വഴി തന്ത്രം മെനഞ്ഞേക്കും, ഇരട്ട പ്രഹരം നല്‍കാന്‍ ജിസിസി
ദോഹ: ഖത്തറില്‍ അതിക്രമിച്ച് കയറി ബോംബിട്ട് ആറ് പേരെ കൊലപ്പെടുത്തിയ ഇസ്രായേലിന് കടുത്ത പ്രഹരം നല്‍കാന്‍ നീക്കം. ഗള്‍ഫ് രാജ്യങ്ങള്‍ കൂട്ടായ തീരുമാനം എടുക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ പറഞ്ഞു. ഞായര്‍-തിങ്കള്‍ ദിവസങ്ങളില്‍ ദോഹയില്‍ നടക്കുന്ന അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കളുടെ യോഗം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.
ആക്രമണം നടന്ന പിന്നാലെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ഖത്തറിലെത്തി അമീറുമായി ചര്‍ച്ച നടത്തിയത് വളരെ പ്രധാനപ്പെട്ട നീക്കമായിട്ടാണ് വിലയിരുത്തുന്നത്. ശേഷം അദ്ദേഹം ബഹ്‌റൈനും ഒമാനും സന്ദര്‍ശിച്ച ശേഷമാണ് യുഎഇയിലെത്തിയത്. ഇന്നലെ ഇസ്രായേലിന്റെ പ്രതിനിധിയെ വിളിച്ചുവരുത്തി യുഎഇ പ്രതിഷേധം അറിയിച്ചു. ഖത്തര്‍ സൈനികമായി തിരിച്ചടിക്കുന്നതിന് പകരം മറ്റു ചില തന്ത്രങ്ങള്‍ മെനയുമെന്നാണ് നിരീക്ഷകരെ ഉദ്ധരിച്ചുള്ള സിഎന്‍എന്‍ റിപ്പോര്‍ട്ട്.

ഖത്തറില്‍ നടന്ന ആക്രമണത്തെ അപലപിച്ച് യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കി. അമേരിക്കയും പിന്താങ്ങി എന്നതാണ് പ്രത്യേകത. അതേസമയം, ഇസ്രായേലിന്റെ പേര് ബ്രിട്ടനും ഫ്രാന്‍സും മുന്‍കൈയ്യെടുത്ത് അവതരിപ്പിച്ച പ്രമേയത്തില്‍ എടുത്തു പറയുന്നില്ല. ശേഷം ഡൊണാള്‍ഡ് ട്രംപുമായി ഖത്തര്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തി. അതിന് പിന്നാലെ അമേരിക്ക ഇസ്രയേലിന് പിന്തുണ തുടരുമെന്ന് പ്രഖ്യാപിച്ചതും ഖത്തറിനെ ചൊടിപ്പിച്ചിട്ടുണ്ട്.
ഇനിയുള്ള കടുത്ത നീക്കങ്ങള്‍ ഇങ്ങനെ
ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച രണ്ട് രാജ്യങ്ങളാണ് യുഎഇയും ബഹ്‌റൈനും. യുഎഇ ഇസ്രായേലുമായുള്ള ബന്ധത്തിന്റെ പദവി കുറയ്ക്കാന്‍ സാധ്യതയുണ്ട്. വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ നിര്‍മാണം വിപുലീകരിക്കുമെന്ന് ഇസ്രായേല്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചപ്പോള്‍ അവര്‍ പരിധി വിടുന്നു എന്ന മുന്നറിയിപ്പ് യുഎഇ നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഖത്തറില്‍ ആക്രമണം നടന്നത്. അതുകൊണ്ടുതന്നെ യുഎഇ കടുത്ത തീരുമാനം എടുത്തേക്കും.
ഇസ്രായേലിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ ഖത്തര്‍ നിയമ നടപടി ആരംഭിച്ചേക്കുമെന്നാണ് മറ്റൊരു വിലയിരുത്തല്‍. ഇതുവരെ ജിസിസി രാജ്യങ്ങള്‍ ഇത്തരം നീക്കം നടത്തിയിട്ടില്ല. അമേരിക്കയും മറ്റു ചില രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ നിന്ന് ഖത്തര്‍ പിന്മാറാനും സാധ്യതയുണ്ട് എന്ന് വിലയിരുത്തുന്നു.
പഴയ സൈനിക ഉടമ്പടി സജീവമാക്കിയേക്കും
1980കളില്‍ തയ്യാറാക്കിയ ജിസിസി രാജ്യങ്ങളുടെ കൂട്ടായ സൈനിക ഉടമ്പടി വീണ്ടും പൊടിതട്ടി എടുക്കാനുള്ള സാധ്യതയുണ്ട് എന്ന് വിലയിരുത്തുന്ന നിരീക്ഷകരുമുണ്ട്. അമേരിക്ക തങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന തോന്നല്‍ പുതിയ സംഭവത്തോടെ ജിസിസി രാജ്യങ്ങള്‍ക്ക് ഇല്ലാതായിട്ടുണ്ട്. അതുകൊണ്ടാണ് മരവിച്ചുകിടക്കുന്ന പഴയ സൈനിക ഉടമ്പടി വീണ്ടും സജീവമാക്കാനുള്ള സാധ്യത തെളിയുന്നത്. ജിസിസിയിലെ എല്ലാ രാജ്യങ്ങളിലും അമേരിക്കന്‍ താവളങ്ങളുണ്ട്. പുതിയ നീക്കം ഇവയ്ക്ക് തിരിച്ചടിയാകും.
ഇസ്രായേലിന് ഗുണം ചെയ്യുന്ന അന്താരാഷ്ട്ര നിക്ഷേപങ്ങളില്‍ നിന്ന് ജിസിസി രാജ്യങ്ങള്‍ പിന്മാറുന്ന തീരുമാനവും പ്രതീക്ഷിക്കുന്നു. ഈ തീരുമാനം വന്നാല്‍ ഇസ്രായേലിന് കനത്ത തിരിച്ചടിയാകും. അടുത്തിടെ ട്രംപ് ജിസിസിയില്‍ വന്ന വേളയില്‍ സൗദി, ഖത്തര്‍, യുഎഇ എന്നിവര്‍ 3 ലക്ഷം കോടി ഡോളറിന്റെ നിക്ഷേപമാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതിന്റെ ഗുണം പരോക്ഷമായി ഇസ്രായേലിനും ലഭിക്കുന്നതായിരുന്നു. ലോകത്ത് വലിയ നിക്ഷേപം നടത്തുന്ന രാജ്യങ്ങളാണ് ഗള്‍ഫ് മേഖലയിലേത്.












Click it and Unblock the Notifications