ഖത്തറില്‍ ഇത് ആദ്യം: കോടികള്‍ ഇറക്കാന്‍ ട്രംപ്; ഗോൾഫ് കോഴ്സ് മുതല്‍ വില്ലകള്‍ വരെ; ഒപ്പം സൗദിയും
ഖത്തറില്‍ വന്‍ ബിസിനസ് പദ്ധതികളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബിസിനസ് സ്ഥാപനമായി ട്രംപ് ഇന്റർനാഷണൽ. ഖത്തറിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും ഖത്തർ ഡയർ (Qatari Diar)യും ഡാർ ഗ്ലോബലും (Dar Global) ഡൊണാൾഡ് ട്രംപിന്റെ ഖത്തറിലെ ആദ്യത്തെ റിയൽ എസ്റ്റേറ്റ് പദ്ധതി അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്നാണ് അന്തരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ചരിത്രപരമായ ഈ കരാറിന്റെ പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കാമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഗോൾഫ് കോഴ്സും ട്രംപ് വില്ലകളും ഉൾപ്പെടുന്ന ഈ പദ്ധതി, ദോഹയുടെ വടക്ക് ഭാഗത്തുള്ള സിമൈസ്മ ബീച്ച്‌സൈഡ് വികസന പദ്ധതിയുടെ ഭാഗമായാണ് ട്രംപ് ഇന്റർനാഷണൽ ആസൂത്രണം ചെയ്യുന്നത്. പദ്ധതിയുടെ മൊത്തം മൂല്യം 5.5 ബില്യൺ ഡോളർ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ഖത്തർ ഡയർ, ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ടൂറിസവും ആഡംബര ജീവിതശൈലിയും പ്രോത്സാഹിപ്പിക്കാനും വേണ്ടി പ്രവർത്തിക്കുന്ന കമ്പനിയാണ്. ഒപ്പം, സൗദി അറേബ്യയുടെ ഡാർ അൽ അർകൻ റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനിയുടെ വിദേശ ശാഖയായ ഡാർ ഗ്ലോബലും ട്രംപ് ഇന്റർനാഷണലുമായി ചേർന്ന് മുമ്പ് ഒമാൻ, യു എഇ , സൗദി അറേബ്യ എന്നിവിടങ്ങളിൽ വിജയകരമായ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.
ഖത്തറിലെ ആദ്യ ട്രംപ് ബ്രാൻഡഡ് പദ്ധതി, ടൂറിസവും ആഡംബര ലോകവും തമ്മിലുള്ള പാലവും ആയി മാറാൻ സാധ്യതയുണ്ടെന്നും വിനോദ സഞ്ചാര മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു. മേയ് 13 മുതൽ 16 വരെ ഗൾഫ് രാജ്യങ്ങളില്‍ ഔദ്യോഗിക സന്ദർശനെത്തുന്നത് സമയത്ത് ട്രംപ് പദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചകള്‍ നടത്തിയേക്കുമെന്നാണ് സൂചന.
സൗദി അറേബ്യ, ഖത്തർ, യു എ ഇ എന്നീ രാഷ്ട്രങ്ങളിലേക്കാണ് ട്രംപിന്റെ സന്ദർശനം. ഗൾഫ് രാഷ്ട്രങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സാമ്പത്തിക, പ്രതിരോധ കരാറുകൾ ഉറപ്പാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായുള്ളു നിരവധി കൂടിക്കാഴ്ചകളും അദ്ദേഹം നടത്തും. ട്രംപ് ഓർഗനൈസേഷന്റെ ഉന്നത ഉദ്യോഗസ്ഥനും ട്രംപിന്റെ മകനുമായ എറിക് ട്രംപ് പുതിയ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗൾഫിൽ സന്ദർശനം നടത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, അമേരിക്ക സൗദി അറേബ്യയുമായി വമ്പന്‍ ആയുധ കരാറിനായി ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. രണ്ടാം തവണ അമേരിക്കയുടെ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ സൗദി അറേബ്യന്‍ സന്ദർശന വേളയില്‍ അദ്ദേഹം 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ആയുധ കരാർ പ്രഖ്യാപിക്കുമെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തതത്.
പ്രമുഖ അമേരിക്കൻ പ്രതിരോധ കമ്പനികളായ ലോക്ഹീഡ് മാർട്ടിൻ, ആർടിഎക്സ് കോർപ്പ്, ബോയിംഗ്, നോർത്ത്റോപ്പ് ഗ്രുമ്മാൻ, ജനറൽ അറ്റോമിക്സ് എന്നിവ ഈ കരാറിൽ പങ്കാളികളാകുമെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ കരാറിന്റെ ഭാഗമായി, അമേരിക്ക സൗദി അറേബ്യയ്ക്ക് 20 ബില്യൺ ഡോളർ മൂല്യമുള്ള ജനറൽ അറ്റോമിക്സിന്റെ MQ-9B സീഗാർഡിയൻ ഡ്രോണുകൾ, സി-130 വിമാനങ്ങൾ, മിസൈലുകൾ, റഡാർ സംവിധാനങ്ങൾ എന്നിവ കൈമാറിയേക്കും.
മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് സൗദി അറേബ്യയുമായി പ്രതിരോധ കരാറിനായി ശ്രമം നടത്തിയെങ്കിലും അന്തിമ കരാർ ഒപ്പിടാൻ കഴിഞ്ഞില്ല. അമേരിക്ക സൗദിക്ക് കൂടുതൽ ആയുധങ്ങൾ നൽകുന്നതിന് പകരം, സൗദി ചൈനയിൽ നിന്നുള്ള ആയുധ വാങ്ങൽ നിർത്തുകയും ചൈനയില്‍ നിന്നുള്ള നിക്ഷേപം പരിമിതപ്പെടുത്തുകയും വേണമെന്ന നിർദേശം ബൈഡന്റെ ഭരണകാലത്ത് മുന്നോട്ടുവച്ചതാണ് കരാർ നടപ്പിലാക്കുന്നതിന് തടസ്സമായി മാറിയത്.












Click it and Unblock the Notifications