സൗദി അരാംകോ ക്രൂഡ് ഓയില്‍ വില കുറച്ചു: എല്ലാവർക്കുമില്ല; പക്ഷെ ഇന്ത്യക്കാർക്കടക്കം സന്തോഷിക്കാം
ഏഷ്യൻ ഉപഭോക്താക്കൾക്കുള്ള ക്രൂഡ് ഓയില്‍ വില്‍പ്പന വില കുറച്ച് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അരാംകോ. ബാരലിന് 1.00 ഡോളർ വരെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ വില്‍പ്പന വിലയില്‍ കുറവ് വരുത്തിയിരിക്കുന്നത്. സൗദി അറേബ്യയുടെ ഈ നടപടി ആഗോള എണ്ണ വിപണിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനും, പ്രത്യേകിച്ച് ഇന്ത്യൻ എണ്ണ കമ്പനികൾക്ക് വലിയ രീതിയില്‍ ഗുണകരമായി മാറുകയും ചെയ്യും.
വിലയിടിവ് ഇന്ത്യൻ റിഫൈനറികളുടെ ഉൽപ്പാദനച്ചെലവ് കുറയ്ക്കുകയും അവരുടെ ലാഭമാർജിൻ വർധിപ്പിക്കുകയും ചെയ്തേക്കുമെന്നതാണ് പ്രധാനപ്പെട്ട കാര്യം. കുറഞ്ഞ ക്രൂഡ് വിലകൾ ഇന്ത്യൻ കമ്പനികളെ ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിൽ ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾ മത്സരാധിഷ്ഠിത നിരക്കിൽ വിൽക്കാൻ പ്രാപ്തമാക്കുമെന്നതുമാണ് രണ്ടാമത്തെ നേട്ടമായി കാണുന്നത്. മൂന്നാമതായി, വിലക്കുറവ് നീണ്ടുനിന്നാൽ, ഇന്ത്യൻ എണ്ണ കമ്പനികളുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുകയും ബാലൻസ് ഷീറ്റുകൾ ശക്തിപ്പെടുകയും ചെയ്യും. നാലാമതായി, വില കുറയുന്നത് ഇന്ത്യൻ കമ്പനികളെ കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങാൻ പ്രേരിപ്പിക്കുകയും, ഇത് റിഫൈനറികളുടെ ഉപയോഗ നിരക്ക് വർധിപ്പിക്കുകയും ചെയ്യും.

മറുവശത്ത് സൗദി അറേബ്യ ഏഷ്യൻ വിപണിയിലെ തങ്ങളുടെ മേധാവിത്വം നിലനിർത്താൻ ലക്ഷ്യമിട്ടാണ് ഈ വിലക്കുറവ് നടപ്പിലാക്കിയതെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ നീക്കം ആഗോള എണ്ണ വില ട്രെൻഡുകളെ സ്വാധീനിക്കുകയും, എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളെയും ആഗോള ഊർജ വിപണിയെയും ബാധിക്കുകയും ചെയ്യും. ഇതോടെ ഏഷ്യൻ വിപണിയിൽ മത്സരിക്കുന്ന മറ്റ് പ്രധാന എണ്ണ കയറ്റുമതിക്കാർ അവരുടെ വിലനിർണയ തന്ത്രങ്ങൾ പുനർനിർണയിക്കാൻ നിർബന്ധിതരാകാനും സാധ്യതയുണ്ട്.
അതേസമയം, ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ അമേരിക്കയുടെ പങ്ക് 4 വർഷത്തിന് ശേഷം ഏറ്റവും ഉയർന്ന നിലയിലെത്തി. അനുകൂലമായ വില വ്യത്യാസങ്ങളും ചൈനയുടെ ദുർബലമായ ഡിമാൻഡും പ്രയോജനപ്പെടുത്തി ഇന്ത്യൻ റിഫൈനറികൾ അമേരിക്കയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങി. ഗ്ലോബൽ ഡാറ്റാ പ്രൊവൈഡർ Kpler-ന്റെ ഡാറ്റ പ്രകാരം, ഒക്ടോബറിൽ അമേരിക്ക ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 12 ശതമാനം നിറവേറ്റുകയുണ്ടായി. റഷ്യൻ എനർജി കമ്പനികൾക്കെതിരായ യു എസ് ഉപരോധം കടുപ്പമാകുന്ന പശ്ചാത്തലത്തിൽ, ഇന്ത്യന്‍ ഇറക്കുമതിയിലെ ഈ മാറ്റം ശ്രദ്ധേയമാണ്.
ഒക്ടോബറിൽ ഇന്ത്യ അമേരിക്കയിൽ നിന്ന് ദിവസവും 5,68,000 ബാരലുകൾ (bpd) ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു. ഇത് 2021 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരമാണ്. ഇതോടെ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതി സെപ്റ്റംബറിനെ അപേക്ഷിച്ച് 3 ശതമാനം വർധിച്ച് 4.81 മില്യൺ ബി പി ഡിയിലെത്തി. റഷ്യൻ വിതരണം 1.62 മില്യൺ ബി പി ഡിയില്‍ സ്ഥിരമായി നിലനില്‍ക്കുകയും ചെയ്തു. അതായത് അമേരിക്കയുടെ ഇറക്കുമതി വർധന റഷ്യയുടെ 34 ശതമാനം ഇറക്കുമതി വിഹിതത്തെ ബാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
നിലവില്‍ റഷ്യ തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാർ. റഷ്യയ്ക്ക് പിന്നാലെ ഇറാഖും സൗദി അറേബിയയുമാണ്. ഇറാഖ് 826000 ബി പി ഡി, സൗദി 669000 ബി പി ഡി എന്നിവയായിരുന്നു ഇറക്കുമതി. ബ്രസീലിൽ നിന്നുള്ള ഇറക്കുമതിയും ഇരട്ടിയിലധികം വർധിച്ചു. റഷ്യന്‍ ഉപരോധം തുടരുകയാണെങ്കില്‍ ഇന്ത്യ പടിഞ്ഞാറൻ ഏഷ്യ, ലാറ്റിൻ അമേരിക്ക, യു എസ് എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി കൂടുതല്‍ ശക്തമാക്കിയേക്കും.












Click it and Unblock the Notifications