സൗദി അറേബ്യ 21971 പേരെ പിടികൂടി: ഇന്ത്യക്കാരടക്കം 12355 പേരെ നാടുകടത്തി, സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും
നിയമവിരുദ്ധമായ പ്രവർത്തനങ്ങള്‍ക്ക് കർശനമായ ശിക്ഷ നല്‍കുന്ന രാജ്യമാണ് സൗദി അറേബ്യ. വിദേശത്ത് തൊഴിലിനായി എത്തുന്നവർക്കടക്കം കർശനമായ മാർഗ്ഗ നിർദേശങ്ങള്‍ സൗദി ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം പാലിച്ചുകൊണ്ട് മുന്നോട്ട് പോകുന്നവർക്ക് യാതൊരു വിധ പ്രശ്നങ്ങളുമില്ലാതെ സൗദിയില്‍ ജോലി ചെയ്ത് സമ്പാദിക്കാന്‍ സാധിക്കും. എന്നാല്‍ കുറ്റം ചെയ്യുന്നവർക്കാകട്ടെ നാടുകടത്തല്‍ പോലുള്ള ശിക്ഷകള്‍ നേരിടേണ്ടി വരികയും ചെയ്യും.
നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താനായി കർശനമായ പരിശോധനയും നിയമപാലകർ നടത്താറുണ്ട്. ഇത്തരത്തില്‍ സുരക്ഷാ സേന ഒരാഴ്ചയ്ക്കിടെ നടത്തിയ വിപുലമായ പരിശോധനയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 21971 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

റെസിഡൻസി, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും പരിശോധന. വിവിധ സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് നടത്തിയ സംയുക്ത ഫീൽഡ് സെക്യൂരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമe/f ഒക്ടോബർ 10 നും ഒക്ടോബർ 16 നും ഇടയിൽ നടത്തിയ പരിശോധനയില്‍ ഇന്ത്യക്കാരും അറസ്റ്റിലായിട്ടുണ്ട്.
13186 പേരെ റസിഡൻസി നിയമം ലംഘിച്ചതിനും 5427 പേരെ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചതിനുമായി അറസ്റ്റ് ചെയ്തപ്പോള്‍ 3358 പേരെ തൊഴിൽ നിയമം ലംഘിച്ചതിനുമാണ് പിടികൂടിയത്. അനധികൃതമായി സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച 1,421 പേരെ കസ്റ്റഡിയിലെടുത്തതും സർക്കാർ പുറത്തുവിട്ട റിപ്പോർട്ടുകളിലുണ്ട്. അതിർത്തിയിൽ പിടിക്കപ്പെട്ടവരിൽ 64 ശതമാനം എത്യോപ്യൻ പൗരന്മാരും 34 ശതമാനം യെമനിൽ നിന്നുള്ളവരുമാണ്. ബാക്കിയുള്ള രണ്ട് ശതമാനം പേർ മാത്രമാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവർ.
അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 53 പേരേയും പിടികൂടിയിട്ടുണ്ട്. അനധികൃത താമസക്കാർ മാത്രമല്ല, അവരെ പാർപ്പിച്ചതിനും ജോലി നല്‍കിയതിനും 18 പേരും അറസ്റ്റിലായിട്ടുണ്ട്. പിടികൂടപ്പെട്ടവരില്‍ 13885 പേർ പുരുഷന്മാരും 1890 സ്ത്രീകളുമാണ്. പിടികൂടപ്പെട്ടവർ ശിക്ഷാ നടപടികൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി നിയമ നടപടികളുടെ വിവിധ ഘട്ടങ്ങളിലാണെന്ന് മന്ത്രാലയം വെളിപ്പെടുത്തി.
അറസ്റ്റിലായവരെ നാടുകടത്താനുള്ള ശ്രമങ്ങളും നടന്ന് വരികയാണ്. ഇതുവരെ 12355 നിയമലംഘകരെ നാടുകടത്തി. അതേസമയം 8370 പേർക്ക് തങ്ങളുടെ രേഖകള്‍ ശരിയാക്കാന്‍ സമയം അനുവദിക്കുകയും ഇതിനായി അവരുടെ എമ്പസികളിലേക്ക് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
സൗദി അറേബ്യയിലേക്ക് വ്യക്തികളെ നിയമവിരുദ്ധമായി പ്രവേശിപ്പിക്കുന്നതിനോ അവർക്ക് അഭയം നൽകുന്നതിനോ ഏതെങ്കിലും തരത്തിലുള്ള സഹായം വാഗ്ദാനം ചെയ്യുന്നതിനോ 15 വർഷം വരെ തടവും 1 റിയാൽ വരെ പിഴയും ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾ നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആളുകളെ പിടികൂടിയതിന് പുറമെ നിയമലംഘനങ്ങളിൽ ഉപയോഗിച്ച നിരവധി വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications