ഇന്ത്യയില്‍ നിന്നും കപ്പലില്‍ തുടങ്ങും; ഗള്‍ഫില്‍ റെയില്‍, അവസാനം യുഎസില്‍: ഇടനാഴിയില്‍ നിർണ്ണായക ചർച്ച
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി നടപ്പാക്കുന്നത് സംബന്ധിച്ച് നിർണ്ണായക ചർച്ച നടത്തി ഇന്ത്യയും യു എ ഇയും. ഷിപ്പിംഗ് ലൈനുകൾ ഉൾപ്പെടെയുള്ള പങ്കാളികളെക്കുറിച്ച് ഇരു രാജ്യങ്ങളിലേയും പ്രതിനിധി സംഘം ചർച്ചകൾ നടത്തി. തുറമുഖ, റെയിൽ വേ അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമേ, ഊർജ്ജ, ഡിജിറ്റൽ കണക്റ്റിവിറ്റിയും സാമ്പത്തിക ഇടനാഴിയുടെ ഭാഗമായിരിക്കും. സൗരോർജ്ജത്തിനായി യു എ ഇക്കും ഇന്ത്യയ്ക്കും ഇടയിൽ വൈദ്യുത ഗ്രിഡ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കാനുള്ള തീരുമാനം യോഗത്തിലുണ്ടായെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കാര്യക്ഷമത സൃഷ്ടിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ഫലപ്രദമായ ബദൽ റൂട്ടായി സാമ്പത്തിക ഇടനാഴി മാറുമെന്നാണ് പ്രതീക്ഷ. മുന്‍ യോഗത്തിലെന്ന പോലെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കും ഇവിടെ നിന്നു മറ്റു രാജ്യങ്ങളിലേക്കുമുള്ള ചരക്കു നീക്കം വേഗത്തിലാക്കാനുമുള്ള ചർച്ചകള്‍ക്കാണ് ഈ യോഗത്തിലുമുണ്ടായതെന്നാണ് സൂചന.

കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം സെക്രട്ടറി ശ്രീ ടി കെ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം അബുദാബി തുറമുഖ സിഇഒ മുഹമ്മദ് ജുമ അൽ ഷാമിസിയുടെ നേതൃത്വത്തിലുള്ള സംഘവുമായാണ് ചർച്ച നടത്തിയത്. യു എ ഇയിലെ ഇന്ത്യൻ അംബാസഡർ എച്ച് ഇ സഞ്ജയ് സുധീർ, റൈറ്റ്സ് ലിമിറ്റഡ് സിഎംഡി ശ്രീ രാഹുൽ മിത്തൽ, ജവഹർലാൽ നെഹ്‌റു തുറമുഖ അതോറിറ്റി (ജെ എൻ പി എ) ചെയർമാൻ ഉന്മേഷ് വാഗ് എന്നിവരായിരുന്നു ഇന്ത്യന്‍ സംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ. യോഗത്തിന് മുമ്പ്, ടെർമിനൽ ഓപ്പറേറ്റർമാർ, ഷിപ്പിംഗ് ലൈനുകൾ, കസ്റ്റംസ് എന്നിവരുൾപ്പെടെയുള്ള പങ്കാളികളുമായും ഇവർ ചർച്ച നടത്തി.
2023 സെപ്റ്റംബറിൽ ഡൽഹിയിൽ നടന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായിട്ടാണ് ട്രാൻസ്കോണ്ടിനെന്റൽ കണക്റ്റിവിറ്റി പദ്ധതിയായ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ (IMEEC) നടപ്പിലാക്കാന്‍ തീരുമാനിക്കുന്നത്. ഇന്ത്യ, യു എ ഇ, യു എസ് എ, യൂറോപ്യൻ യൂണിയൻ, സൗദി അറേബ്യ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി തുടങ്ങിയ രാജ്യങ്ങള്‍ പദ്ധതിയുടെ ഭാഗമാകും.
ഇന്ത്യയില്‍ നിന്നും ആരംഭിക്കുന്ന ഇടനാഴി യു എ ഇ, ജോർദാൻ, സൗദി അറേബ്യ, ഇസ്രായേൽ എന്നിവയെ യൂറോപ്പുമായും അവിടെ നിന്ന് യു എ സുമായും ബന്ധിപ്പിക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജല, റോഡ്, റെയില്‍ ഗാതഗത മാർഗ്ഗങ്ങള്‍ ഇടനാഴിക്ക് വേണ്ടി ഉപയോഗിക്കും. വ്യാപാരമാണ് പ്രധാന ലക്ഷ്യം. ഇന്ത്യയേയും യു എ ഇയേയും ജലപാത വഴിയായിരിക്കും ബന്ധിപ്പിക്കുക. അവിടെ നിന്നും പ്രധാനും കരമാർഗ്ഗം അതായത് റെയില്‍ വഴിയായിരിക്കും ഗതാഗതം.
ദുബായ് കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശന വേളയിൽ ആരംഭിച്ച മാസ്റ്റർ ആപ്ലിക്കേഷൻ ഫോർ ഇന്റർനാഷണൽ ട്രേഡ് ആൻഡ് റെഗുലേറ്ററി ഇന്റർഫേസ് സംബന്ധിച്ചും ചർച്ചകൾ നടന്നു. '2024 സെപ്റ്റംബറിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യ സന്ദർശിച്ച വേളയിൽ, മാസ്റ്റർ ആപ്ലിക്കേഷൻ ഫോർ ഇന്റർനാഷണൽ ട്രേഡ് ആൻഡ് റെഗുലേറ്ററി ഇന്റർഫേസ് (MAITRI) ആരംഭിച്ചിരുന്നു. നാഷണൽ ലോജിസ്റ്റിക്സ് പോർട്ടൽ- മറൈൻ (NLP-M), ഇന്ത്യൻ കസ്റ്റംസ് ഇലക്ട്രോണിക് ഗേറ്റ്‌വേ (ICEGATE), യൂണിഫൈഡ് ലോജിസ്റ്റിക്സ് ഇന്റർഫേസ് പ്ലാറ്റ്‌ഫോം (ULIP) എന്നിവയുൾപ്പെടെ നിലവിലുള്ള വ്യാപാര പോർട്ടലുകളെ യു എ ഇ ഭാഗത്തുള്ള സമാന പോർട്ടലുകളുമായി സംയോജിപ്പിച്ച് തടസ്സമില്ലാത്തതും പേപ്പർ രഹിതവുമായ കണക്റ്റിവിറ്റി നൽകുന്ന ഒരു പ്ലാറ്റ്‌ഫോമാണ് MAITRI'- യോഗത്തിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.












Click it and Unblock the Notifications