മോദിയുടെ യുഎഇ സന്ദർശനം വെറുതെയല്ല: പ്രവാസികള്‍ക്കും ഗുണമുണ്ട്, പണം അയക്കല്‍ മുതല്‍ നിക്ഷേപം വരെ
ഡല്‍ഹി: നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ സാമ്പത്തിക ബന്ധത്തില്‍ വലിയ മുന്നേറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ ഇനി മുതൽ പ്രാദേശിക കറൻസിയിൽ നടത്തുമെന്നതാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലെ പ്രധാന തീരുമാനം.
രാഷ്ട്ര നേതാക്കളുടെ സാന്നിധ്യത്തില്‍ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലേജ് മുഹമ്മദ് ബലാമയും തമ്മിലാണ് ധാരപത്രം ഒപ്പുവെച്ചത്. ഇതോടെ ഇരു രാജ്യങ്ങളിലെയും സെൻട്രൽ ബാങ്കുകൾക്ക് രൂപയിലും ദിർഹത്തിലും സാമ്പത്തിക ഇടപാട് നടത്താന്‍ സാധിക്കും. നേരത്തെയായിരുന്നെങ്കിലും ലഭിച്ച പണം ഡോളറിലേക്കു മാറ്റിയ ശേഷമേ സാമ്പത്തിക ഇടപാട് പൂർത്തിയാക്കാൻ സാധിച്ചിരുന്നുള്ളു.

ഏത് കറന്‍സിയില്‍ വേണം ഇടപാട് എന്നത് വ്യാപാരികള്‍ക്ക് തീരുമാനിക്കാനും സാധിക്കും. ഇരുരാജ്യങ്ങള്‍ക്കിടയിലെ നിക്ഷേപവും പണമയക്കലും വർധിപ്പിക്കാൻ പുതിയ കരാറിന് സാധിക്കുകയും ചെയ്യും. പ്രാദേശിക കറൻസികളുടെ ഉപയോഗം ഇടപാട് ചെലവുകളും ഇടപാടുകളുടെ സെറ്റിൽമെന്റ് സമയവും കുറയ്ക്കുമെന്നും യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ പണമയയ്ക്കൽ ഉൾപ്പെടെയുള്ള ഇടപാടുകൾ വേഗത്തിലാക്കുമെന്ന് കറൻസി മാർക്കറ്റിങ് വിദഗ്ധർ വ്യക്തമാക്കുകയും ചെയ്യുന്നു.
യുഎഇയും ഇന്ത്യയും ഒപ്പുവെച്ച പുതിയ ദിർഹം-രൂപ സെറ്റിൽമെന്റും പേയ്‌മെന്റ് കരാറുകളുടെ ഇന്റർലിങ്കിംഗും വ്യാപാരികൾക്കും പ്രവാസി ഇന്ത്യക്കാർക്കും (എൻആർഐ) നിക്ഷേപകർക്കും നിരവധി ആനുകൂല്യങ്ങൾ നൽകുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. വ്യക്തിഗത സാഹചര്യങ്ങളെയും ഇടപാടുകളുടെ സ്വഭാവത്തെയും ആശ്രയിച്ച് രൂപ-ദിർഹം സെറ്റിൽമെന്റിന്റെയും പേയ്‌മെന്റ് കരാറുകളുടെ ഇന്റർലിങ്കിംഗിന്റെയും പ്രത്യേക നേട്ടങ്ങളും പ്രത്യാഘാതങ്ങളും വ്യത്യാസപ്പെട്ടിരിക്കുകയും ചെയ്യും.രൂപ-ദിർഹം ഇടപാടിന്റെ ഏതാനും നേട്ടങ്ങളാണ് ഇനി പറയാന്‍ പോവുന്നത്.
1-മൂന്നാമതൊരു കറന്‍സി വേണ്ടതില്ല
പുതിയ കരാർ ഇന്ത്യൻ രൂപയ്ക്കും യുഎഇ ദിർഹത്തിനും ഇടയിൽ നേരിട്ടുള്ള കറൻസി ഇടപാട് അനുവദിക്കുന്നു. ഇത് ഡോളർ പോലുള്ള ഇന്റർമീഡിയറ്റ് ഇടപാടുകളുടെ ആവശ്യകത ഇല്ലാതാക്കുന്നു. ഇതിലൂടെ വ്യാപാര ഇടപാടുകൾ ലളിതമാക്കാനും വ്യാപാരികൾക്ക് ചെലവ് കുറയ്ക്കാനും കഴിയും.
2. അപകട സാധ്യത ഒഴിവാക്കാം
നേരിട്ടുള്ള ഇടപാടിലുടെ വ്യാപാരികൾക്ക് കറൻസിയിലെ ഏറ്റക്കുറച്ചിലുകളുടെയും വിനിമയ നിരക്കിലെ ചാഞ്ചാട്ടത്തിന്റെയും അപകടസാധ്യത ഒഴിവാക്കാനാകും. ഇത് ബിസിനസ്സ് നടത്തുന്നതിനും സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനും കൂടുതൽ സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ഇടയാക്കും.
3. നിക്ഷേപ അവസരങ്ങൾ
പേയ്‌മെന്റ് കരാറുകൾ പരസ്പരം ബന്ധിപ്പിക്കുന്നത് എൻആർഐകളിൽ നിന്നും മറ്റ് നിക്ഷേപകരിൽ നിന്നും കൂടുതൽ നിക്ഷേപം ആകർഷിക്കും. ഇത് യുഎഇയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ എളുപ്പത്തിൽ പണമയയ്ക്കാന്‍ ഇടിയാക്കുന്നു. തല്‍ഫലമായി എന്‍ ആർ ഐകള്‍ക്ക് ഇന്ത്യയിൽ നിക്ഷേപിക്കല്‍ കൂടുതൽ സൗകര്യപ്രദമാക്കുന്നു.
4. സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തും
പുതിയ കരാർ യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തും. ഇത് ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, വിവിധ മേഖലകളിലെ സഹകരണം എന്നിവ വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും. ഇത് ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകൾക്ക് ഗുണം ചെയ്യും.
5. പണമയയ്ക്കൽ കൂടുതല്‍ എളുപ്പം
കരാർ നിലവില്‍ വന്നതോടെ യുഎഇക്കും ഇന്ത്യക്കും ഇടയിൽ പണം അയയ്‌ക്കുന്നത് കൂടുതല്‍ എളുപ്പമാവും. പരമ്പരാഗത പണമയക്കള്‍ രീതികളുമായി ബന്ധപ്പെട്ട സർവീസ് ചാർജുകളും സമയ കാലതാമസവും പുതിയ കരാറിലൂടെ ഇല്ലാതാവും. കൂടുതലായും സാധാരണ പ്രവാസികള്‍ക്കായിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുക.












Click it and Unblock the Notifications