കണ്ണൂർ സ്വദേശിയടക്കം 2 മലയാളികളുടെ വധശിക്ഷ നടപ്പാക്കി യുഎഇ: വിവരം വീട്ടുകാരെ അറിയിച്ച് വിദേശകാര്യമന്ത്രാലയം
രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി യു എ ഇ. കൊലപാതക കേസുകളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷ്, മുരളീധരന്‍ പിവി എന്നിവരുടെ ശിക്ഷയാണ് യു എ ഇ നടപ്പിലാക്കിയതെന്നും വിവരം വീട്ടുകാരെ അറിയിച്ചതായും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. യു എ ഇയിലെ പരമോന്നത കോടതിയും വധശിക്ഷ ശരിവച്ചതിന് പിന്നാലെയാണ് ശിക്ഷ നടപ്പിലാക്കിയത്.
മുഹമ്മദ് റിനാഷ് ഒരു യു എ ഇ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷിക്കപ്പെടുന്നത്. അറസ്റ്റിലാകുന്നതിന് മുമ്പ് അൽ ഐനിലെ ഒരു ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്ത്യക്കാരാനയ വ്യക്തിയെ കൊലപ്പെടുത്തി എന്നുള്ളതാണ് മുരളീധരനെതിരായ കുറ്റം. വധശിക്ഷ നടപ്പാക്കിയതിനെക്കുറിച്ച് ഫെബ്രുവരി 28 ന് യു എ ഇ ഇന്ത്യൻ എംബസിയെ അറിയിച്ചു. തുടർന്നാണ് ദൗത്യം ഇരുവരുടേയും കുടുംബങ്ങളുമായി ബന്ധപ്പെട്ട് വിവരം അറിയിക്കുന്നത്. എംബസി ഇരുവർക്കും സാധ്യമായ എല്ലാ കോൺസുലാർ, നിയമ സഹായങ്ങളും നൽകിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യൻ എംബസി ദയാഹർജികളും മാപ്പ് അപേക്ഷകളും സമർപ്പിച്ചിരുന്നെങ്കിലും യു എ ഇയിലെ പരമോന്നത കോടതി അവരുടെ വധശിക്ഷ ശരിവച്ചതായും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. അന്ത്യകർമങ്ങളിൽ കുടുംബങ്ങളെ പങ്കെടുപ്പിക്കാൻ എംബസി ഇപ്പോൾ ശ്രമിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
അതേസമയം, ഫെബ്രുവരി 15 ന് വധശിക്ഷ നടപ്പാക്കപ്പെട്ട യുപി സ്വദേശിനി ഷഹ്‌സാദി ഖാന്റെ സംസ്കാര ചടങ്ങുകള്‍ മാറ്റിവെച്ചതായി പിതാവ് അറിയിച്ചു. ജയിൽ അധികൃതർ ഇന്ത്യൻ എംബസിയുടെ അനുമതിക്കായി കാത്തിരിക്കുന്നതിനാല്‍ മകളുടെ ഖബറടക്കം വൈകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലുടമയുടെ നാലുമാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയതിനാണ് ഷഹസാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കിയത്.
ഇസ്ലാമിക നിയമപ്രകാരം, മൃതദേഹം മരണശേഷം ഉടൻ തന്നെ സംസ്‌കരിക്കണം. എന്നാൽ ഇന്ത്യൻ സർക്കാരിന്റെ കരുണയില്ലാത്ത മനോഭാവം കാരണം മകൾക്ക് മാന്യമായ ശവസംസ്കാരം നിഷേധിക്കപ്പെട്ടുവെന്നും കുടുംബം ആരോപിക്കുന്നു. ഫെബ്രുവരി 15 ന് വധശിക്ഷയ്ക്ക് വിധേയയായ തന്റെ മകൾക്ക് ശരിയായ നിയമസഹായം ലഭിച്ചില്ലെന്നും അതുകൊണ്ടാണ് വധശിക്ഷ നടപ്പാക്കിയതെന്നും ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ താമസക്കാരനായ ഷഹസാദി ഖാന്റെ ഷബ്ബീർ ഖാൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ വിദേശകാര്യ മന്ത്രാലയം ആരോപണം നിഷേധിച്ചു.












Click it and Unblock the Notifications