അമേരിക്കയുടെ പണിയേറ്റു: ഇന്ത്യയില്‍ റഷ്യ തിരിച്ചടി നേരിടുന്നു: യുഎഇ, സൗദി ഇറക്കുമതികള്‍ വർധിച്ചു
ഡല്‍ഹി: അമേരിക്കയുടെ പുതിയ ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പ്രധാന റിഫൈനറുകൾ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങൽ നിർത്തിവച്ചതായി റിപ്പോർട്ട്. ഇതോടെ ഡിസംബർ-ജനുവരി മാസങ്ങളില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വലിയ ഇടിവ് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോസ്നെഫ്റ്റ് പി ജെ എസ് സി, ലുക്കോയിൽ പി ജെ എസ് സി എന്നീ രണ്ട് പ്രധാന റഷ്യൻ ഉൽപ്പാദകർക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ തന്നെ ഇന്ത്യന്‍ കമ്പനികള്‍ മറ്റ് വഴികള്‍ തേടുകയും ചെയ്തിട്ടുണ്ട്.
റഷ്യയുമായി മാസങ്ങൾക്ക് മുമ്പ് ദീർഘകാല വിതരണ കരാർ ഉണ്ടായിരുന്ന സ്വകാര്യമേഖലിയെ പ്രധാന ഇറക്കുമതിക്കാരായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇനി റഷ്യൻ കാർഗോകൾ സ്വീകരിക്കില്ലെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. റിലയന്‍സിന്റെ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ്, എച്ച് പി സി എൽ - മിറ്റൽ എനർജി ലിമിറ്റഡ് എന്നീ റിഫൈനറികള്‍ ഇതിനോടകം തന്നെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി നിർത്തിവെച്ചിട്ടുണ്ട്.

2025 ന്‍റെ ആദ്യ പകുതിയിൽ ഈ മൂന്ന് കമ്പനികളും ദിവസവും ഏകദേശം 920000 ബാരൽ റഷ്യൻ ക്രൂഡ് ഇറക്കുമതി ചെയ്തിരുന്നു. ഇത് ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 52 ശതമാനത്തോളം വരും. അമേരിക്കന്‍ ഉപരോധത്തിന് വഴങ്ങുന്നതോടെ ഇത് വളര പെട്ടെന്ന് തന്നെ കുറഞ്ഞ് 2022 നും മുമ്പത്തെ സാഹചര്യത്തിലേക്ക് പോയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2022 ലെ യുക്രൈന്‍ യുദ്ധത്തിന് പിന്നാലെയായിരുന്നു റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വർധിച്ചത്. പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം രേഖപ്പെടുത്തിയതോടെ റഷ്യ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വലിയ വിലക്കിഴിവില്‍ എണ്ണ നല്‍കുകയായിരുന്നു.
പുതിയ സാഹചര്യത്തില്‍ റഷ്യന്‍ വിഹിതത്തിലെ കുറവ് നികത്താൻ റിഫൈനറുകൾ മറ്റു സ്രോതസ്സുകളിലേക്ക് തിരിഞ്ഞു. കഴിഞ്ഞ ആഴ്ച റിലയൻസ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും യുഎസില്‍ നിന്നും കുറഞ്ഞത് 10 മില്യൺ ബാരൽ ക്രൂഡ് ഒയിലാണ് വാങ്ങിയത്. അതേസമയം സർക്കാർ ഉടമസ്ഥതതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) റഷ്യൻ ക്രൂഡ് വാങ്ങൽ നിർത്തില്ലെന്നും അന്താരാഷ്ട്ര ഉപരോധങ്ങൾ പാലിക്കുമെന്നും അറിയിച്ചു. ഭാരത് പെട്രോളിയവും പ്രസക്തമായ ട്രേഡിങ് സൈക്കിളിൽ ചില റഷ്യൻ ക്രൂഡ് വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിട്ടുണ്ട്.












Click it and Unblock the Notifications