ബിജെപി പാട്ടുംപാടി വിശ്വാസവോട്ട് ജയിച്ചു.. യെഡിയൂരപ്പ നന്ദി പറയേണ്ടത് സ്പീക്കർ രമേഷ് കുമാറിന്!!
ബാംഗ്ലൂർ: വിശ്വാസവോട്ട് പാട്ടുംപാടി ജയിച്ച് കർണാടകത്തിൽ ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രി കസേരയിൽ ഇരിപ്പുറപ്പിക്കുമ്പോൾ ബി ജെ പി നന്ദി പറയേണ്ടത് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് മാത്രമല്ല. കർണാടകത്തിലെ പ്രമുഖ കോൺഗ്രസ് നേതാവും നിയമസഭ സ്പീക്കറുമായ രമേഷ് കുമാറിന് കൂടിയാണ്. വിശ്വാസവോട്ടിന് തൊട്ടു തലേന്ന് രമേഷ് കുമാർ 13 എം എല്‍ എമാരെക്കൂടി അയോഗ്യരാക്കിയതോടെയാണ് ചെറിയൊരു എതിർപ്പ് പോലും ഇല്ലാതെ യെഡിയൂരപ്പ വിശ്വാസവോട്ട് നേടാൻ കളമൊരുങ്ങിയത്.
ബൈരത്തി ബസവരാജ്, മുനിരത്ന, എംടി സോമശേഖര്‍, റോഷന്‍ ബെയ്ഗ്, ആനന്ദ് സിങ്, എംടിബി നാഗരാജ്, ബിസി പാട്ടീല്‍, കെ സുധാകര്‍, ബിസി പാട്ടീല്‍, പ്രതാപ ഗൗഡ പാട്ടീല്‍, ശിവരാം ഹെബ്ബാര്‍, ശ്രീമന്ത്ര പാട്ടീല്‍ എന്നീ വിമത കോൺഗ്രസ് എം എൽ എമാരെയാണ് രമേഷ് കുമാർ അയോഗ്യരാക്കിയത്. എച്ച് വിശ്വനാഥ്, ഗോപലയ്യ, നാരയണ്‍ ഗൗഡ എന്നീ ജെ ഡി എസ് അംഗങ്ങളും അയോഗ്യരാക്കപ്പെട്ടു. ജൂലൈ 25ന് കോണ്‍ഗ്രസ് എംഎല്‍എമാരായ രമേശ് എല്‍. ജര്‍ക്കിഹോളി, മഹേഷ് കുമതഹള്ളി, റാണിബെന്നൂര്‍ എംഎല്‍എ ആര്‍ ശങ്കര്‍ എന്നിവരെ അയോഗ്യരാക്കിയതിന് പിന്നാലെയാണ്.
225 അംഗ കർണാടക അസംബ്ലിയിൽ 105 സീറ്റ് മാത്രമുള്ള ബി ജെ പിക്കാണ് ഇതോടെ ലോട്ടറിയടിച്ചത്. 17 പേർ അയോഗ്യരായതോടെ അസംബ്ലിയിലെ അംഗബലം 208ലെത്തി. ഇതോടെ പുറത്ത് നിന്നും ഒരാളുടെ പോലും സഹായമില്ലാതെ ഭൂരിപക്ഷം തെളിയിക്കാം എന്ന നിലയിലെത്തി ബി ജെ പി. വിചാരിച്ചത് പോലെ തന്നെ ഒരു പ്രയാസവും കൂടാതെ യെഡിയൂരപ്പ വിശ്വാസവോട്ട് നേടുകയും ചെയ്തു. വിശ്വാസവോട്ട് ബി ജെ പി വിജയിച്ചതിന് പിന്നാലെ രമേഷ് കുമാർ സ്പീക്കർ സ്ഥാനം രാജിവെക്കുകയും ചെയ്തു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വിശ്വാസ വോട്ട് തേടുന്നതിന് മുമ്പായി 14 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി അന്യായമെന്ന് ആരോപിച്ച് ബി ജെ പി രംഗത്ത് വന്നിട്ടുണ്ട്. സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സ്പീക്കര്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് ബി ജെ പിയുടെ ആരോപണം. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.