'സ്വന്തമായി വീടില്ല, കഴിക്കാൻ ഭക്ഷണമില്ല'; ഗോഡ്‌ഫാദർമാർ സഹായിക്കാത്ത യശസ്വി ജയ്‌സ്വാൾ, കടന്നുവന്ന വഴികൾ ഇങ്ങനെ
ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് യശസ്വി ജയ്‌സ്വാൾ. ചെറുപ്രായത്തിൽ തന്നെ ഒട്ടേറെ ബുദ്ധിമുട്ടുകൾ സഹിച്ചുകൊണ്ടാണ് താരം ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയിരിക്കുന്നത്. പലപ്പോഴും വരാനിരിക്കുന്ന തലമുറയ്ക്ക് തന്നെ പ്രചോദനമാവുന്ന ജീവിത കഥയാണ് താരത്തിന്റേത്. ഇപ്പോഴിതാ ജയ്‌സ്വാളിന്റെ മുൻ പരിശീലകൻ ജ്വാല സിംഗ് തരാം കരിയറിൽ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ്.
വരാനിരിക്കുന്ന വർഷങ്ങളിൽ ജയ്‌സ്വാൾ ഒരു ഇതിഹാസ താരത്തിന്റെ പദവി കൈവരിക്കുമെന്ന ശുഭാപ്‌തി വിശ്വാസവും ജ്വാല സിംഗ് പങ്കുവയ്ക്കുന്നുണ്ട്. കൂടാതെ പന്ത്രണ്ടാം വയസിൽ താൻ കണ്ടെത്തുമ്പോൾ ജയ്‌സ്വാളിന് സ്വന്തമായി വീടോ കഴിക്കാൻ നല്ല ഭക്ഷണമോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. മുംബൈ ആസാദ് മൈതാനിയിൽ വച്ച് ജയ്‌സ്വാളിന്റെ പന്ത്രണ്ടാം വയസിലാണ് ജ്വാല സിംഗ് താരത്തെ കണ്ടെത്തിയത്.

'വരുന്ന നാലോ അഞ്ചോ വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത ഇതിഹാസമായി മാറാൻ യശസ്വി ജയ്‌സ്വാളിന് കഴിയും. ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത് മാത്രമല്ല ഇപ്പോഴത്തെ ലക്ഷ്യം. ഒരു ഇതിഹാസമായി മാറുക എന്നത് കൂടിയാണ്.' സിഡ്‌നി മോർണിംഗ് ഹെറാൾഡിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ജ്വാല സിംഗ് ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.
പത്ത് വർഷങ്ങൾക്ക് മുൻപ് ആകസ്‌മികമായാണ് താൻ യശസ്വിയെ കണ്ടതെന്ന് ജ്വാല പറയുന്നു. അക്കാദമി മത്സരത്തിന് ശേഷം മടങ്ങവേ രണ്ട് കുട്ടികൾ ബാറ്റ് ചെയ്യുന്നത് കാണുകയായിരുന്നു. അതിൽ വലംകൈയൻ ബാറ്ററായ കുട്ടി പിച്ചിന്റെ പോരായ്‌മയെ കുറിച്ച് പരാതി ഉയർത്തിയപ്പോൾ ഇടംകൈയൻ ആ പിച്ചിന്റെ സ്വഭാവം പഠിച്ചെടുത്ത് ഒരു പരാതിയും കൂടാതെ മനോഹരമായി ബാറ്റ് വീശുകയായിരുന്നു. ആ താരമാണ് യശസ്വി ജയ്‌സ്വാൾ.
തുടർന്ന് ഈ കുട്ടിയെ കുറിച്ച് ജ്വാല സിംഗ് കൂടുതൽ തിരക്കുകയായിരുന്നു. 'അവനെ കുറിച്ച് എന്റെ സുഹൃത്തിനോട് അന്വേഷിച്ചപ്പോൾ ആ കുട്ടിക്ക് പന്ത്രണ്ട് വയസ് ആയെന്നും കിടക്കാൻ സ്വന്തമായി നല്ലൊരു വീടോ കഴിക്കാൻ ഭക്ഷണമോ ഒന്നും ഇല്ലായെന്നായിരുന്നു മറുപടി. അവൻ ഏതെങ്കിലും തെറ്റായ കരങ്ങളിൽ ചെന്ന് പെടുകയും ജീവിതം നശിക്കുകയും ചെയ്യുമോ എന്ന ഭയമായിരുന്നു സുഹൃത്ത് പങ്കുവച്ചത്' ജ്വാല സിംഗ് പറയുന്നു.
പിന്നീടാണ് കുട്ടിയുടെ പേരും മറ്റ് വിവരങ്ങളും താൻ തിരക്കിയതെന്നും അവനൊരു റെന്റിലാണ് കഴിയുന്നതെന്നും മനസിലാക്കിയത്. ക്രിക്കറ്റ് കളിയ്ക്കാൻ വേണ്ടിയാണ് അവൻ ഒറ്റയ്ക്ക് മുംബൈയിൽ തുടരുന്നതെന്നും അറിഞ്ഞു. പത്താം വയസിൽ പിതാവ് ഭൂപേന്ദ്രയ്ക്ക് ഒപ്പം മുംബൈ മഹാനഗരത്തിലേക്ക് എത്തിയതായിരുന്നു ജയ്‌സ്വാൾ.
ആദ്യം അമ്മാവന്റെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നതെങ്കിലും അവിടെ സൗകര്യം ഇല്ലാത്തതിനാൽ പിന്നീട് ഗ്രൗണ്ടിലെ ടെന്റിൽ കഴിയുകയായിരുന്നു. ജയ്‌സ്വാളിൽ തന്റെ ചെറുപ്പകാലം കണ്ട ജ്വാല സിംഗാണ് താരത്തെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത്. 2013ൽ ജ്വാലയുടെ വീട്ടിലേക്ക് ജയ്‌സ്വാൾ താമസം മാറ്റുകയായിരുന്നു. തുടർന്നാണ് ലോകമറിയുന്ന താരമെന്ന നിലയിലേക്ക് ജയ്‌സ്വാൾ വളർന്നത്.
അതേസമയം, ടെസ്‌റ്റ് ക്രിക്കറ്റിൽ ഈ വർഷം ഇന്ത്യയുടെ ഏറ്റവും മികച്ച റൺ സ്‌കോറർ കൂടിയാണ് യശസ്വി ജയ്‌സ്വാൾ. ഓസ്‌ട്രേലിയയിൽ വച്ച് നടക്കുന്ന ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ താരം കളിക്കും. നിലവിലെ ഫോം നിലനിർത്തിയാൽ ടൂർണമെന്റിൽ നിർണായക സാന്നിധ്യമാവാൻ യശസ്വി ജയ്‌സ്വാളിന് കഴിയുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications