ശുഭ്മാൻ ഗിൽ ടെസ്റ്റ് ടീമിൽ സ്ഥാനമുറപ്പിക്കുമ്പോഴും വെല്ലുവിളിയാകാൻ സാധ്യതയുള്ള അഞ്ച് താരങ്ങൾ, ഇതാ...
ശുഭ്മാൻ ഗിൽ ടെസ്റ്റ് ടീമിൽ സ്ഥാനമുറപ്പിക്കുമ്പോഴും വെല്ലുവിളിയാകാൻ സാധ്യതയുള്ള അഞ്ച് താരങ്ങൾ, ഇതാ...
ചുരുങ്ങിയ സമയംകൊണ്ട് തന്നെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തന്റെ മികച്ച പ്രകടനവുമായി സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞ താരമാണ് ശുഭ്മാൻ ഗിൽ. 21 വയസുള്ള ശുഭ്മാൻ തന്റെ അരങ്ങേറ്റ മത്സരം മുതൽ രാജ്യാന്തര ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധകേന്ദ്രമായി മാറി കഴിഞ്ഞിരുന്നു. കരുത്തരായ ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ കഴിഞ്ഞ ഡിസംബറിലാണ് ഗിൽ ഇന്ത്യയുടെ വെള്ള കുപ്പായമണിയുന്നത്. ആറ് ഇന്നിങ്സുകളിൽ നിന്ന് രണ്ട് അർധസെഞ്ചുറിയടക്കം 259 റൺസായിരുന്നു ഓപ്പണറായി ഇറങ്ങിയ ഗിൽ സ്വന്തം അക്കൗണ്ടിൽ ചേർത്തത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഒരു അർധസെഞ്ചുറി ഉൾപ്പെടെ 119 റൺസ് നേടാനും ഗില്ലിനായി.
ഗിൽ ഇന്നിങ്സ്
ഇതുവരെ 15 ഇന്നിങ്സുകളിലാണ് ഗിൽ ഇന്ത്യയ്ക്കായി ബാറ്റ് വീശിയത്. 31.84 ശരാശരി റൺറേറ്റിൽ മൂന്ന് അർധസെഞ്ചറിയടക്കം 414 റൺസ് നേടാനും ഗില്ലിന് സാധിച്ചു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് മികച്ച ഒരു ഓപ്പണിങ് ഓപ്ഷൻ കൂടിയാണ് താനെന്ന് തെളിയിക്കാനും ഗില്ലിന്റെ ഇന്നിങ്സുകൾക്കായി. എന്നാൽ ഓപ്പണിങ്ങിൽ ഗില്ലിനേക്കാൾ മികച്ച ബാറ്റ്സ്മാന്മാർ ഇന്ത്യയ്ക്ക് വേറെയുമുണ്ടെന്നതാണ് വാസ്തവം. അത്തരത്തിൽ ഗില്ലിന്റെ പകരക്കാരനാകാൻ സാധ്യതയുള്ള താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.
മായങ്ക് അഗർവാൾ
ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങളിലൊരാണ് മായങ്ക് അഗർവാൾ. എന്നാൽ അധികം അവസരങ്ങൾ ലഭിക്കാത്ത മായങ്ക് കിട്ടിയ അവസരങ്ങളെല്ലാം മുതലാക്കുകയും ചെയ്തിട്ടുണ്ട്. അരങ്ങേറ്റ മത്സരം മുതൽ തന്റെ മികവ് തെളിയിക്കാൻ മായങ്കിന് സാധിച്ചിട്ടുണ്ട്. 23 ഇന്നിങ്സുകളിലാണ് ഈ കർണാടക താരം ഇന്ത്യയ്ക്കായി ബാറ്റ് വീശിയത്. ഇതിൽ 45.73 റൺ ശരാശരിയിൽ മൂന്ന് സെഞ്ചുറിയും നാല് അർധസെഞ്ചുറിയുമടക്കം 1052 റൺസ് നേടാൻ അദ്ദേഹത്തിനായി. ഇതിൽ രണ്ട് ഇരട്ട സെഞ്ചുറികളും ഉൾപ്പെടുന്നു. ഓപ്പണിംഗ് പൊസിഷനിൽ ബാറ്റ് ചെയ്യാനുള്ള ആത്മവിശ്വാസവും നൈപുണ്യവും അഗർവാളിനുണ്ട്. അതുകൊണ്ട് തന്നെ ഗില്ലിന് എന്തുകൊണ്ടും പകരക്കാരനാണ് മായങ്ക്.
പൃഥ്വി ഷാ
ഇന്ത്യയുടെ മറ്റൊരു യുവതാരമാണ് പൃഥ്വി ഷാ. അണ്ടർ 19 ലോകകപ്പ് ഇന്ത്യയിലെത്തിച്ച നായകൻ കൂടിയായ പൃഥ്വി ഷാ തകർപ്പനടികളുമായി ക്രീസിൽ നിറയുന്ന താരമാണ്. ഫോമിലല്ലാത്തതിനാൽ കഴിഞ്ഞ വർഷം ടീമിൽ ഇടംപിടിക്കാതിരുന്നു പൃഥ്വി ഷായുടെ മടങ്ങിവരവ് ഗില്ലിന്റെ സ്ഥാനം തെറിപ്പിച്ചേക്കും. 2020-21 വിജയ് ഹസാരെ ട്രോഫിയിൽ എട്ട് മത്സരങ്ങളിൽ നിന്ന് 827 റൺസ് നേടി ടോപ് സ്കോററായ പൃഥ്വി ഷാ ഇന്ത്യയ്ക്കായി ഇതുവരെ 9 ഇന്നിങ്സുകളാണ് കളിച്ചിരിക്കുന്നത്. ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയുമടക്കം 42.37 റൺ ശരാശരിയിൽ ഷായുടെ സമ്പാദ്യം 339 റൺസാണ്.
കെ.എൽ രാഹുൽ
ടീം ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുകയും മികച്ച രീതിയിൽ പൂർത്തിയാക്കുകയും ചെയ്യാറുള്ള കെ.എൽ രാഹുൽ നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിലെ സ്ഥിര സാനിധ്യമാണ്. 2014ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച രാഹുൽ 60 ഇന്നിങ്സുകളിൽ നിന്നായി 34.58 ശരാശരിയിൽ നേടിയത് 2006 റൺസാണ്. ഇംഗ്ലണ്ടിനെതിരായ 199റൺസാണ് താരത്തിന്റെ ഉയർന്ന സ്കോർ. ഇതുൾപ്പടെ അഞ്ച് സെഞ്ചുറികളും 11 അർധസെഞ്ചുറികളും രാഹുലിന്റെ അക്കൗണ്ടിലുണ്ട്.
വൃദ്ധിമാൻ സാഹ
പട്ടികയിലെ മറ്റൊരു മുതിർന്ന താരമാണ് വൃദ്ധിമാൻ സാഹ. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് സാഹ. പന്തിന് കൂടുതൽ അവസരങ്ങൾ നൽകുമ്പോഴും സാഹയ്ക്ക് തന്നെയാണ് ടീമിലെ പ്രഥമ പരിഗണന. ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണറായ സാഹ ഇന്ത്യയ്ക്കായി ഇതുവരെ 52 ഇന്നിങ്സുകൾ കളിച്ചിട്ടുണ്ട്. 1251 റൺസാണ് ഈ 36കാരന്റെ സമ്പാദ്യം.
റുതുരാജ് ഗയ്ക്വാദ്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ പതിപ്പുകളിലെ വെടിക്കെട്ട് പ്രകടനത്തോടെയാണ് ഈ മഹാരാഷ്ട്ര താരത്തെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്. എന്നാൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞ കുപ്പായത്തിൽ എത്തുന്നതിന് മുൻപ് തന്നെ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച റെക്കോർഡാണ് ഇദ്ദേഹത്തിനുള്ളത്. മഹാരാഷ്ട്രയ്ക്കുവേണ്ടി 36 ഇന്നിങ്സുകൾ കളിച്ച താരം നാല് സെഞ്ചുറിയും ആറ് അർധസെഞ്ചുറിയുമടക്കം 38.54 റൺ ശരാശരിയിൽ 1349 റൺസ് നേടിയിട്ടുണ്ട്.
Recommended Video