ദ്രാവിഡ് അന്ന് ധോണിയോട് വല്ലാതെ ദേഷ്യപ്പെട്ടു, എംഎസ് ശരിക്കും വിറച്ച് പോയി, വെളിപ്പെടുത്തി സെവാഗ്
ദില്ലി: രാഹുല്‍ ദ്രാവിഡിന് ദേഷ്യം വരുമോ? സോഷ്യല്‍ മീഡിയയില്‍ ആകെയുയരുന്ന ചോദ്യം ഇതാണ്. ഐപിഎല്ലിന്റെ ഈ സീസണിനിടെ വന്ന ക്രെഡിന്റെ പരസ്യമാണ് ഇങ്ങനെയൊരു ചോദ്യത്തിന് കാരണമായിരിക്കുന്നത്. രാഹുല്‍ ദ്രാവിഡ് ട്രാഫിക് ബ്‌ളോക്കില്‍പ്പെട്ട് എല്ലാവരോടും ചൂടാവുന്നതാണ് ഈ പരസ്യത്തിലുള്ളത്. ജീവിതത്തില്‍ ദ്രാവിഡ് ഇത് പോലെ ആരോടെങ്കിലും ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ടാവില്ല. ക്രിക്കറ്റ് ലോകം ഒന്നടങ്കം ഈ വീഡിയോ കണ്ട് ഞെട്ടലിലാണ്. ദ്രാവിഡിനെ ഇതുപോലെ ഇതുവരെ കണ്ടിട്ടില്ലെന്ന് വിരാട് കോലിയും നടരാജനും വരെ പറഞ്ഞു. എന്നാല്‍ അങ്ങനെ കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യയുടെ മുന്‍ താരം വീരേന്ദര്‍ സെവാഗ്.
രാഹുല്‍ ദ്രാവിഡ് മഹേന്ദ്ര സിംഗ് ധോണിയോട് ഒരിക്കല്‍ നന്നായി ദേഷ്യപ്പെട്ടിരുന്നുവെന്ന് വീരേന്ദര്‍ സെവാഗ് പറയുന്നു. ഇന്ത്യന്‍ ടീമില്‍ വെച്ചായിരുന്നു. അന്നത്തെ ദേഷ്യപ്പെടലില്‍ ധോണി ആകെ ഭയപ്പെട്ട് പോയി. മത്സരത്തില്‍ അന്ന് കാണിച്ച പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പിന്നീട് ശ്രമിക്കുന്ന ധോണിയെയാണ് താന്‍ കണ്ടതെന്നും സെവാഗ് പറഞ്ഞു. ആ സംഭവം നടന്നത് പാകിസ്താനില്‍ വെച്ചായിരുന്നു. ഇന്ത്യ പരമ്പര കളിക്കാനായി പാകിസ്താനിലേക്ക് പോയപ്പോഴായിരുന്നു ധോണിയോട് ദ്രാവിഡ് പതിവില്ലാത്ത വിധം ദേഷ്യപ്പെട്ടതെന്നും സെവാഗ് ഓര്‍മിച്ചെടുത്തു.
ധോണി അന്നത്തെ ടീമില്‍ പുതുമുഖമായിരുന്നു. അന്ന് ഒരു ഷോട്ട് കളിച്ച് ധോണി പുറത്തായി. എന്നാല്‍ ദ്രാവിഡ് അന്ന് ധോണിയോട് പൊട്ടിത്തെറിച്ചു. ഇങ്ങനെയാണോ നീ കളിക്കുകയെന്ന് ദ്രാവിഡ് ചോദിച്ചു. നീയായിരുന്നു ആ കളി ജയിപ്പിക്കേണ്ടിയിരുന്നത്. വളരെ ദേഷ്യത്തോടെ ദ്രാവിഡ് അത് പറഞ്ഞപ്പോള്‍ ധോണിയും കണ്ട് നിന്നവരും പതറിപ്പോയി. അതിനിടയില്‍ കയറിവന്ന് ദ്രാവിഡിനെ ശാന്തനാക്കിയത് ഞാനാണ്. ദ്രാവിഡ് അന്ന് ധോണിയോട് ദേഷ്യപ്പെട്ടിരുന്നത് അധികവും ഇംഗ്ലീഷിലായിരുന്നു. അതില്‍ പകുതി പോലും എനിക്ക് അന്ന് മനസ്സിലായിരുന്നില്ലെന്നും സെവാഗ് പറഞ്ഞു.
Recommended Video
രാജ്യത്ത് മൂന്നാംഘട്ട കൊറോണ വാക്‌സിനേഷനില്‍ വന്‍ ജനപങ്കാളിത്തം; ചിത്രങ്ങള്‍ കാണാം
അടുത്ത മത്സരത്തില്‍ ധോണി ബാറ്റ് ചെയ്യാന്‍ വന്നപ്പോള്‍ സ്ഥിരം ശൈലി അദ്ദേഹത്തില്‍ ഞാന്‍ കണ്ടിരുന്നില്ല. വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ധോണി വളരെ പതുക്കെയാണ് കളിച്ചിരുന്നത്. വലിയ ഷോട്ടുകള്‍ക്ക് അദ്ദേഹം തയ്യാറായിരുന്നില്ല. ഞാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ പോയി കാരണം അന്വേഷിച്ചു. എന്ത് പറ്റി ധോണിയെന്ന് ചോദിച്ചപ്പോള്‍ ദ്രാവിഡിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.ദ്രാവിഡില്‍ നിന്ന് ഇനിയും ചീത്തകേള്‍ക്കാന്‍ ആഗ്രഹമില്ല. കളി ഞാന്‍ പതിയെ ഫിനിഷ് ചെയ്‌തോളാം. എന്നിട്ട് ഡ്രസ്സിംഗ് റൂമിലേക്ക് വരാമെന്നും ധോണി പറഞ്ഞെന്ന് സെവാഗ് വ്യക്തമാക്കി. കളിക്കളത്തില്‍ ദ്രാവിഡ് ശാന്തനാണ്. മുമ്പ് ഷോയിബ് അക്തറിനോട് അദ്ദേഹം ചെറിയ തോതില്‍ വാക്കേറ്റമുണ്ടാക്കിയിട്ടുണ്ട്.
ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം