'ഞാൻ മഹി ഭായിയോട് സംസാരിച്ചു, എന്നോട് പറഞ്ഞത്..'; ധോണി നൽകിയ ഉപദേശം വെളിപ്പെടുത്തി റിങ്കു സിംഗ്
അഫ്‌ഗാനിസ്ഥാന് എതിരായ ആദ്യ ടി20യിൽ ഇന്ത്യ ജയം നേടി കഴിഞ്ഞു. മത്സരത്തിൽ നിർണായക ഇന്നിംഗ്‌സ് കളിച്ചത് ഓൾറൗണ്ടർ ശിവം ദുബെ ആയിരുന്നു. താരത്തിന് കൃത്യമായ പിന്തുണയുമായി വളർന്നുവരുന്ന ഇന്ത്യൻ യുവതാരം റിങ്കു സിംഗും ഒപ്പമുണ്ടായിരുന്നു. ഫിനിഷർ റോളിൽ ടി20യിൽ തന്റെ ചുമതല കൃത്യമായി നിരവഹിക്കുന്ന താരമാണ് റിങ്കു.
ഇന്നലെ മത്സരശേഷം തന്റെ പ്രകടനത്തിന് മറ്റൊരു മുൻ ഇന്ത്യൻ താരത്തിനാണ് റിങ്കു മുഴുവൻ ക്രെഡിറ്റും നൽകിയത്. മറ്റാരുമല്ല, സാക്ഷാൽ എംഎസ് ധോണി തന്നെയായിരുന്നു ആ താരം. മത്സരത്തിന് മുന്നോടിയായി താൻ ധോണിയുമായി സംസാരിച്ചിരുന്നുവെന്നും, അദ്ദേഹം നൽകിയ ചില വിലപ്പെട്ട ഉപദേശങ്ങൾ തന്നെ സഹായിച്ചുവെന്നും റിങ്കു പറയുന്നു.

"ഞാൻ മഹി ഭായിയുമായി (എംഎസ് ധോണി) സംസാരിച്ചിരുന്നു, പന്തിന് അനുസൃതമായി പ്രതികരിക്കാനും ശാന്തത പാലിക്കാനും ഞാൻ അത് തന്നെ ചെയ്യണമെന്നും അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ബാറ്റ് ചെയ്യുമ്പോൾ ഞാൻ അധികം ചിന്തിക്കാറില്ല, പന്തിനോട് പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നത്." മത്സരത്തിന് ശേഷമുള്ള ആശയവിനിമയത്തിൽ റിങ്കു വെളിപ്പെടുത്തി.
"എനിക്ക് ആറാം നമ്പറിൽ ബാറ്റ് ചെയ്യുകയും മത്സരങ്ങൾ ഫിനിഷ് ചെയ്യുകയും ചെയ്യുന്ന ഒരു ശീലമുണ്ട്, ഈ പ്രവർത്തിയിൽ എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഇവിടുത്തെ തണുപ്പ് ശരിക്കും ആസ്വദിച്ചു, പക്ഷേ ഫീൽഡിംഗ് സമയത്ത് അത് ബുദ്ധിമുട്ടായിരുന്നു." റിങ്കു പറഞ്ഞു.
"ഞാൻ എന്നോട് തന്നെ സംസാരിക്കാൻ ശ്രമിക്കാറുണ്ട്. ഞാൻ ആറാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്, അതുകൊണ്ട് തന്നെ എനിക്ക് കൂടുതൽ പന്തുകൾ നേരിടാനോ കൂടുതൽ റൺസ് നേടാനോ അവസരമില്ല, അതാണ് ഞാൻ എന്നോട് തന്നെ പറയുന്ന കാര്യം" റിങ്കു വ്യക്തമാക്കി.
അതേസമയം, അഫ്‌ഗാനെതിരായ ആദ്യ ടി20യിൽ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 158 റണ്‍സാണ് എടുത്തത്. എന്നാൽ അഫ്‌ഗാൻ ഉയർത്തിയ താരതമ്യേന ചെറിയ വിജയലക്ഷ്യം ഇന്ത്യ 17.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി മറികടക്കുകയായിരുന്നു.
40 പന്തില്‍ 60 റണ്‍സെടുത്ത ശിവം ദുബെ അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തി. ജിതേഷ് ശര്‍മ്മ (31), തിലക് വര്‍മ (26), ശുഭ്മാന്‍ ഗില്‍ (23), റിങ്കു സിംഗ് (16*) എന്നിവരും ടീമിനായി ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോൾ നായകൻ രോഹിത് ശർമ്മ നിരാശപ്പെടുത്തി.












Click it and Unblock the Notifications