പ്രതിപക്ഷത്തിന് വിറളിപിടിച്ചു: വി കെ പ്രശാന്ത് വൺ ഇന്ത്യയോട്
തിരഞ്ഞെടുപ്പ് ദിനമടുക്കുമ്പോൾ ആവശ്യമില്ലാത്ത ആരോപണങ്ങളുയർത്തി പ്രതിപക്ഷം വിവാദം സൃഷ്ടിക്കുന്നുവെന്ന് വട്ടിയൂർക്കാവിലെ എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത്. ഇരട്ടവോട്ട് ആരോപണം നടത്തി ജനങ്ങളിൽ ആശങ്കയുണ്ടാക്കാനാണ് ശ്രമം.പ്രതിപക്ഷത്തിന് വിറളിപിടിച്ചിരിക്കുകയാണ്. വട്ടിയൂർക്കാവിൽ യുഡിഎഫ്-ബിജെപി രഹസ്യ ബാന്ധവമുണ്ടെന്നും പ്രശാന്ത് ആരോപിച്ചു.വികസനമാണ് വട്ടിയൂർക്കാവിലെ ജനങ്ങൾ ചർച്ച ചെയ്യുന്നതെന്നും മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ കൂടിയായ വി കെ പ്രശാന്ത് വൺ ഇന്ത്യയോട് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അവസാന ലാപ്പിലെത്തിയ പ്രചരണ പ്രവർത്തനങ്ങളെക്കുറിച്ച് 'വൺ ഇന്ത്യ മലയാളം' പ്രതിനിധി അഭിജിത്ത് ജയൻ വി കെ പ്രശാന്തുമായി നടത്തിയ അഭിമുഖം തുടർന്ന് വായിക്കാം.
കഴക്കൂട്ടത്ത് യോഗി ആദിത്യനാഥിന്റെ റോഡ് ഷോ, ചിത്രങ്ങൾ കാണാം
വട്ടിയൂർക്കാവിൽ അവസാനവട്ടമെങ്ങനെ?
കേരളത്തിൽ നേമം മോഡൽ ആവർത്തിക്കാനുള്ള പരിശ്രമം ആദ്യം മുതൽ ഉണ്ടായിരുന്നു. യുഡിഎഫും ബിജെപിയുമാണ് ഇടതുപക്ഷത്തിൻ്റെ എതിരാളികൾ.വട്ടിയൂർക്കാവ് ബിജെപിക്ക് ശക്തിയുള്ള ഒരിടമാണ്. യുഡിഎഫും ബിജെപിയും തമ്മിൽ രഹസ്യധാരണ ഉണ്ടായിരുന്നോ എന്നുള്ളതിൽ ആദ്യം മുതൽക്കേ ഇടതുപക്ഷത്തിന് സംശയമുണ്ടായിരുന്നു. കോൺഗ്രസിൻ്റെ വോട്ടുകൾ ബിജെപിക്ക് മറിച്ചു നൽകാനുള്ള പരിശ്രമം ഉണ്ടായി.കോൺഗ്രസിൻ്റെയും ബിജെപിയുടെയും പ്രവർത്തകർ വികസനത്തിനായി വോട്ട് ചെയ്യാൻ പോകുന്നു. അന്തർധാര നാടകങ്ങൾ മണ്ഡലത്തിൽ സജീവമാണ്. ഏതൊക്കെ തരത്തിലുള്ള അട്ടിമറി ഉണ്ടായാലും ജയിക്കുന്നത് ഇടതുപക്ഷമായിരിക്കും.
റോഡ്ഷോയിൽ ലഭിക്കുന്ന പിന്തുണ ?
യുഡിഎഫും ബിജെപിയും വ്യാപകമായി പണക്കൊഴുപ്പ് പ്രകടിപ്പിക്കുന്നു. ബിജെപി സ്ഥാനാർഥിയുടെ പ്രചരണ വാഹനത്തിനൊപ്പം പോകുന്നത് 11 അനൗൺസ്മെൻറ് വാഹനങ്ങളാണ്. ഇത് ജനങ്ങൾക്ക് തന്നെ ശല്യമുണ്ടാക്കുകയാണ്. ഇടതുപക്ഷത്തിൻ്റെ സ്വീകരണ യോഗങ്ങളിൽ നിരവധി അമ്മമാരും സഹോദരിമാരും പാർട്ടി പ്രവർത്തകരുമാണ് തടിച്ചുകൂടുന്നത്. അത് പണക്കൊഴുപ്പ് കൊണ്ട് ഉണ്ടാക്കിയതല്ല. ജനങ്ങളുടെ ആത്മാർത്ഥമായ മനസ്സാണ് അതിന് പിന്നിൽ.വോട്ടിംഗ് ട്രെൻഡാണ് അത് കാണിക്കുന്നത്. താഴെത്തട്ടിലുള്ള പ്രവർത്തകൻമാരാണ് പാർട്ടിയെ ജനകീയമാക്കുന്നത്. അതാണ് നമ്മുടെ വിശ്വാസം.
കുമ്മനത്തിൻ്റെ ഗുജറാത്ത് മോഡൽ?
ബിജെപി വർഗീയ അജണ്ട കാണിക്കാനാണ് ശ്രമിക്കുന്നത്. ഗുജറാത്തിലും യുപിയിലും ബിജെപി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അജണ്ട കേരളത്തിൽ നടപ്പാക്കാനുള്ള ശ്രമമാണ് കുമ്മനത്തിൻ്റെ വിവാദ പ്രസ്താവനയിലൂടെ ഉണ്ടായിരിക്കുന്നത്. കുമ്മനം അദ്ദേഹത്തിൻ്റെ മനസ്സിലുണ്ടായിരുന്നത് തുറന്നു പറഞ്ഞു. അതിനെ, അതിനെ അങ്ങനെ കാണുകയാണ് നല്ലത്. ഇത്തരം പ്രസ്താവനകൾ മലയാളികളെ പരിഹസിക്കുന്നതിന് തുല്യം.
യുഡിഎഫ്- ബിജെപി അന്തർധാരയുണ്ടോ?
എൽഡിഎഫിനെ തോൽപ്പിക്കുകയെന്നുള്ള ലക്ഷ്യമാണ് ആണ് മറ്റു മുന്നണികളുടെ മുന്നിലുള്ളത്. സർവ്വേ ഫലങ്ങൾ അടക്കം ഇടതിന് അനുകൂലമാകുമ്പോൾ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വീണ്ടും തുടർഭരണമുണ്ടായാൽ വീണ്ടും കേരളത്തിൽ സർവ്വനാശം സൃഷ്ടിക്കുമെന്ന് എ കെ ആൻറണി പറയുന്നു. യുഡിഎഫ് ബിജെപി നേതാക്കൾ തമ്മിൽ പല തലത്തിലും ചർച്ചകൾ നടക്കുന്നുണ്ട്. ചില മണ്ഡലങ്ങളിൽ വേണ്ടപെട്ടവരെ വിജയിപ്പിക്കാനാണ് ഇത്തരം ചർച്ചകൾ.
17 മാസവും മണ്ഡലത്തിലുണ്ടായിരുന്നോ?
തീർച്ചയായും,17 മാസങ്ങളാണ് എംഎൽഎയായി വട്ടിയൂർക്കാവിലെ ജനപ്രതിനിധിയായി തുടരാൻ കഴിഞ്ഞത്. ജനങ്ങളുടെ അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾ അടക്കം നല്ല വിധത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിഞ്ഞു. ആരോഗ്യം പൊതു വിദ്യാഭ്യാസം പൊതുമരാമത്ത് വകുപ്പ് തുടങ്ങി ജനോപകാരപ്രദമായ നിരവധി പദ്ധതികളാണ് മണ്ഡലത്തിൽ പൂർത്തീകരിക്കാൻ കഴിഞ്ഞത്. തെരഞ്ഞെടുപ്പിൻ്റെ അവസാനവട്ട ചർച്ചകളിൽ ഇത് ഇടതുമുന്നണി ഉയർത്തിക്കാണിക്കുന്നുണ്ട്. മറ്റ് അനാവശ്യ ചർച്ചകളും വിവാദങ്ങളും വട്ടിയൂർക്കാവിലില്ല. മെയ് മാസത്തോടെ അമ്പതോളം റോഡുകളുടെ പണി പൂർത്തീകരിക്കുന്നു. നിരവധി വികസന പദ്ധതികളാണ് മണ്ഡലത്തിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞത്. പറഞ്ഞാൽ തീരാത്തത്ര വികസനം മണ്ഡലത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യത്തിന് ഇക്കുറിയും ജനങ്ങൾ ഇടതുസർക്കാരിന് വോട്ട് ചെയ്യും.
തീരദേശ മേഖലയിൽ സാഹചര്യമെങ്ങനെ?
തീരദേശ മേഖലയിൽ എൽഡിഎഫിന് അനുകൂലമായാണ് തരംഗം. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലെ കൂടുതൽ വാർഡുകളും നിന്നത് എൽഡിഎഫിനൊപ്പമാണ്. ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷമാണ് ചിലത് ഊതിവീർപ്പിച്ച് ജനങ്ങൾക്ക് മുൻപിൽ തെറ്റിദ്ധാരണ പരത്താനാണ് ശ്രമിച്ചത്.
പ്രതിപക്ഷത്തിന് വിറളിപിടിച്ചോ?
സർവ്വേഫലങ്ങളിലൂടെ ഇടതു തരംഗം ഉണ്ടാകുമെന്ന വാർത്തകൾ പ്രതിപക്ഷത്തെ വിറളി പിടിപ്പിച്ചു. ഇരട്ടവോട്ട് വിവാദം പ്രതിപക്ഷമാണ് ഉന്നയിച്ചത്. തെരഞ്ഞെടുപ്പിൻ്റെ പ്രവർത്തനങ്ങളിൽ യുഡിഎഫ് നേതാക്കന്മാർ ഉണ്ടല്ലോ? എന്തുകൊണ്ട് ഇരട്ട വോട്ട് അവർ ആദ്യം കണ്ടുപിടിച്ചിട്ടില്ല? അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് യുഡിഎഫ് പരാജയപ്പെടാൻ പോകുന്നത് കണ്ടപ്പോഴാണ് മുൻകൂർ ജാമ്യമെടുക്കൽ എന്ന തരത്തിൽ വ്യാജ ആരോപണങ്ങൾ അഴിച്ചുവിടുന്നത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോൾ വ്യാജ വോട്ടുകൾ ഉള്ളതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് പറയാനുള്ള അടവായി ഇതിനെ കണ്ടാൽ മതി.
ബിജെപിക്ക് മുന്നേറ്റം ഉണ്ടാകുമോ?
ബിജെപിയുടെ അക്കൗണ്ട് പൂട്ടാൻ പോകുന്നു. 35 സീറ്റുകൾ ലഭിച്ചാൽ ഭരണം പിടിക്കാമെന്നാണ് അവരുടെ വ്യാമോഹം. ബിജെപി വർഗീയതയിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടു നേടാൻ ശ്രമിക്കുന്നു. കേന്ദ്രസർക്കാർ നടത്തുന്ന പദ്ധതികൾ ജനോപകാരപ്രദമല്ല. ഇന്ധനവിലവർധന ദിനംപ്രതി ജനങ്ങൾ അനുഭവിക്കുന്നുണ്ടല്ലോ? പാചകവാതക വിലവർധന, പൊതുമേഖലാസ്ഥാപനങ്ങളെ വിറ്റുതുലയ്ക്കൽ ഇതിനൊക്കെ ബിജെപിക്ക് എന്താണ് പറയാനുള്ളത്. ജനങ്ങളെ കൊള്ളയടിക്കാനുള്ള മാർഗം വൻകിട മുതലാളിമാർക്ക് ഇതിലൂടെ ഒരുക്കി നൽകുന്നു.
Recommended Video
സുരേഷ് ഗോപിയുടെ പ്രസ്താവനയോട് ?
കോലീബി സഖ്യമുണ്ടെന്ന് ഇടതുമുന്നണി പല ആവർത്തിയിലും സൂചിപ്പിച്ചിട്ടുണ്ട്. അത് പിന്നീട് മാധ്യമങ്ങളും ശരിവച്ചു. യുഡിഎഫും ബിജെപിയും തമ്മിലുള്ള അണിയറ നീക്കമായി മാത്രം ഇതിനെ കണ്ടാൽ മതി - വി കെ പ്രശാന്ത് പറഞ്ഞു.
ആരാധകര്‍ കാത്തിരുന്ന പവനി റെഡ്ഡിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം