Get Updates
Get notified of breaking news, exclusive insights, and must-see stories!

കേള്‍ക്കാത്ത തെറിയൊന്നും ഇല്ല... മാപ്പ് പറയില്ല, മാപ്പ് പറയേണ്ടത് സംഘപരിവാറാണ്; ദുർഗ വൺഇന്ത്യയോട്

പട്ടാമ്പി: കത്വയില്‍ എട്ട് വയസ്സുകാരിയായ പെണ്‍കുട്ടി ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവം ലോകത്തെ തന്നെ ഞെട്ടിച്ചതാണ്. ഒരു ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് വച്ച് പോലും ആ പിഞ്ചുപൈതല്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി. ബ്രാഹ്മണ ഭൂരിപക്ഷ പ്രദേശത്ത് നിന്ന് ബക്കര്‍വാള്‍ മുസ്ലീങ്ങളെ ഭയപ്പെടുത്തി ഓടിക്കുന്നതിന് വേണ്ടിയാണ് ആ കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നത് എന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

ഈ സാഹചര്യത്തില്‍ ആയിരുന്നു അധ്യാപികയും ചിത്രകാരിയും ആയ ദുര്‍ഗ മാലതി രണ്ട് ചിത്രങ്ങള്‍ വരച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. ഒരു ലിംഗത്തില്‍ കെട്ടിയിടപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം ആയിരുന്നു ആദ്യത്തേത്. ത്രിശൂലത്തിലെ നടുവിലെ ശൂലം പുരുഷ ലിംഗമാക്കി ചിത്രീകരിക്കുന്നതായിരുന്നു അടുത്ത ചിത്രം.

ഈ ചിത്രങ്ങളുടെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയയായിക്കൊണ്ടിരിക്കുകയാണ് ദുര്‍ഗ മാലതി. കേരളത്തില്‍ നിന്ന് മാത്രമല്ല, അന്യഭാഷക്കാരില്‍ നിന്ന് പോലും നേരിടേണ്ടിവരുന്നത് സൈബര്‍ റേപ്പ് തന്നെയാണ്. താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ കുറിച്ചും തന്റെ നിലപാടുകളെ കുറിച്ചും ദുര്‍ഗ വണ്‍ഇന്ത്യയോട് സംസാരിക്കുന്നു...

ആദ്യമായിട്ടല്ല ദുര്‍ഗയുടെ പ്രതിഷേധം

ആദ്യമായിട്ടല്ല ദുര്‍ഗയുടെ പ്രതിഷേധം

അധ്യാപികയാണ് ഗുര്‍ഗ മാലതി. പട്ടാമ്പി സ്വദേശിനി. രസതന്ത്രത്തില്‍ ബരുദാനന്തര ബിരുദവും എംഎഡും എംഫിലും സ്വന്തമാക്കിയ വ്യക്തി. ചിത്ര കല പഠിച്ചിട്ടില്ലെങ്കിലും സ്ഥിരമായി വരയ്ക്കാറുണ്ട്.

ആദ്യമായിട്ടല്ല സോഷ്യല്‍ മീഡിയയില്‍ ദുര്‍ഗ ഇങ്ങനെ ചിത്രം വരച്ച് പ്രതിഷേധിക്കുന്നത്. പല സാമൂഹ്യ വിഷയങ്ങളിലും ദുര്‍ഗ പ്രതികരിച്ചിട്ടുണ്ട്. ഗൗരി ലങ്കേഷ് കൊലചെയ്യപ്പെട്ടപ്പോഴും അതി ശക്തമായി തന്നെ ചിത്രത്തിലൂടെ പ്രതികരിച്ചിരുന്നു. അത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തു.

അന്നും സംഘപരിവാര്‍ അനുകൂലികളില്‍ നിന്ന് ഇത്തരത്തിലുള്ള ആക്രമണം ഉണ്ടായിരുന്നു. പക്ഷേ, അത് മലയാളികള്‍ മാത്രമായിരുന്നു. ആ ആക്രമണങ്ങള്‍ ഇത്രത്തോളം രൂക്ഷവും ആയിരുന്നില്ല.

ഫേസ്ബുക്ക് നോക്കാന്‍ പോലും തോന്നുന്നില്ല

ഫേസ്ബുക്ക് നോക്കാന്‍ പോലും തോന്നുന്നില്ല

അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് കുറച്ച് ദിവസങ്ങളായി ദുര്‍ഗ നേരിട്ടുകൊണ്ടിരിക്കുന്നത്. ഫേസ്ബുക്ക് ടൈം ലൈനിലൂടെ പോകാന്‍ തന്നെ തോന്നുന്നില്ലെന്നാണ് ദുര്‍ഗ പറയുന്നത്. നോട്ടിഫിക്കേഷന്‍ വല്ലതും ഉണ്ടെങ്കില്‍ തുറന്ന് നോക്കും. ഫേസ്ബുക്ക് തുറക്കുന്നത് തന്നെ കുറവാണ്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നര മണിവരെ ഇരുന്ന് എല്ലാം വായിച്ച്, കുറേ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്തുവച്ചു. പിന്നെ മടുത്തുകൊണ്ട് അവസാനിപ്പിക്കുകയായിരുന്നു. തീരെ സുഖമില്ലാത്ത കാഴ്ചകള്‍ തന്നെ ആയിരുന്നു അവയെല്ലാം. എത്രത്തോളം ഇത് നോക്കാന്‍ പറ്റും.

ശരീരത്തെ കുറിച്ച് പറയുമ്പോള്‍ അവസാനിപ്പിക്കില്ല

ശരീരത്തെ കുറിച്ച് പറയുമ്പോള്‍ അവസാനിപ്പിക്കില്ല

ഒരു സ്ത്രീ അല്ലേ. പത്ത് തെറി കേള്‍ക്കുമ്പോള്‍, ശരീരത്തെ കുറിച്ച് പറയുമ്പോള്‍ നിര്‍ത്തി പോകും എന്നാണ് അവര്‍ കരുതുന്നത്. അവര്‍ ഇനി പറയാന്‍ ഒന്നും ബാക്കിയില്ല. മരിച്ചുപോയ അച്ഛനെ വരെ പറഞ്ഞു.

ഇനിയെന്തായാലും പിന്‍മാറാന്‍ ഒരിക്കലും തയ്യാറല്ല. കേള്‍ക്കേണ്ടതിന്റെ പരമാവധി കേട്ടുകഴിഞ്ഞു. ശരിക്കും മാപ്പ് പറയേണ്ടത് എന്നോടല്ലേ, ഈ തെറിയെല്ലാം വിളിച്ചിട്ട്....

കഴിഞ്ഞ ദിവസം ഒരാള്‍ വിളിച്ച് ചോദിക്കുകയും ചെയ്തു, മാപ്പ് പറഞ്ഞ് ചിത്രം റിമൂവ് ചെയ്താല്‍ തീരുന്ന പ്രശ്‌നമല്ലേ ഉള്ളൂ എന്ന്. എന്തായാലും ഇത്തരം ഉപദേശങ്ങളും ഭീഷണികളും ഒന്നും ചെവിക്കൊള്ളാന്‍ ഉദ്ദേശിക്കുന്നില്ല. പോകുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോകട്ടെ.

ചിലരെ വേദനിപ്പിച്ചിരിക്കാം

ചിലരെ വേദനിപ്പിച്ചിരിക്കാം

ഒരു സാധാരണ ഹിന്ദുമത വിശ്വാസിയെ സംബന്ധിച്ച്, സംഘപരിവാരുകാര്‍ പ്രചരിപ്പിച്ച കാര്യങ്ങള്‍ കേട്ടാല്‍ വിഷമം തോന്നും എന്നത് ശരി തന്നെയാണ്. എന്നാല്‍, ഒരു ആരാധനലായത്തിന് ഉള്ളില്‍ വച്ച്, അവിടത്തെ പ്രതിഷ്ഠയ്ക്ക് മുന്നില്‍ വച്ച്, ഇത്രയും പേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ മയക്കുമരുന്ന് കൊടുത്ത് മയക്കിക്കിടത്തി പീഡിപ്പിച്ചപ്പോള്‍ ആരുടേയും മതവികാരം വ്രണപ്പെട്ടില്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.

ഇവര്‍ എന്തുപയോഗിച്ചാണ് പീഡിപ്പിച്ചത്. കത്തിയോ മടവാളോ ഉപയോഗിച്ചിട്ടല്ലല്ലോ പീഡിപ്പിക്കുക. അവരുടെ പീഡനോപകരണം ലിംഗം തന്നെ അല്ലേ. ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍ തന്നെയാണ് ആ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ആദ്യത്തെ ചിത്രത്തില്‍ ഒരു കുറിപ്പായി ഇത് എഴുതുകയും ചെയ്തിട്ടുണ്ട്.


'ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍.. ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവര്‍... ലിംഗം കൊണ്ട് പ്രാര്‍ത്ഥിക്കുന്നവര്‍... അവരുടേതും കൂടിയാണു ഭാരതം.. ഇങ്ങനെ പോയാല്‍ അവരുടെ മാത്രമാകും...'

ലിംഗം എന്നത് ഹിന്ദുമതത്തിന്റെ സിംബല്‍ അല്ല

ലിംഗം എന്നത് ഹിന്ദുമതത്തിന്റെ സിംബല്‍ അല്ല

ലിംഗം എന്ന് പറയുന്നത് ഹിന്ദുമതത്തിന്റെ സിംബല്‍ അല്ല. എന്നാല്‍ ഇവര്‍ എന്താണ് ചെയ്തത്? ശിവലിംഗത്തെ അധിക്ഷേപിച്ചു എന്നാണ് അവര്‍ പ്രചരിക്കുന്നത്. ഞാന്‍ വരച്ചത് ശിവലിംഗത്തെയല്ല. ശിവലിംഗം ഒരു കല്‍പ്രതിഷ്ഠയാണ്. ഞാന്‍ വരച്ചത് റേപ്പിസ്റ്റുകളേയും അവരെ സപ്പോര്‍ട്ട് ചെയ്യുന്നവരേയും കുറിച്ചാണ്.

ജനുവരിയില്‍ നടന്ന സംഭവം ഇപ്പോഴാണ് നമ്മളുള്‍പ്പെടെയുള്ള ആളുകളിലേക്ക് ശരിക്കും എത്തുന്നത്. ഇത്രയും നാള്‍ അത് മറച്ചുവയ്ക്കപ്പെടുകയായിരുന്നു എന്ന് കൂടി ഓര്‍ക്കണം. അപ്പോള്‍ അവര്‍ക്ക് എത്രത്തോളം പിന്തുണയുണ്ടാകും എന്ന് ഓര്‍ത്ത് നോക്കു.

ബ്രാഹ്മണര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് നിന്ന് നാടോടികളായ മുസ്ലീങ്ങളെ തുരത്താന്‍ വേണ്ടിയാണ് ആ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അതില്‍ വര്‍ഗ്ഗീയത ഇല്ലെന്ന് പറഞ്ഞാല്‍ ഒട്ടും സമ്മതിക്കാന്‍ പറ്റില്ല. അതില്‍ വര്‍ഗ്ഗീയതയുണ്ട്.

എന്താണ് ആ ചിത്രം

എന്താണ് ആ ചിത്രം

ആ ബ്രാഹ്മണ്യത്തെയാണ് താന്‍ ചിത്രത്തിലൂടെ വിമര്‍ശിച്ചത്. കുറി, പൂണൂല് കൊണ്ടെന്ന പോലെ ആ കുട്ടിയെ കെട്ടിയിട്ടത്... ഇതെല്ലാം ആണ് ആ ചിത്രത്തിലൂടെ ഉദ്ദേശിച്ചത്. എന്നാല്‍ സംഘപരിവാര്‍ എന്താണ് ചെയ്തത്. ശിവലിംഗത്തിലും കുറിയുണ്ട്, ചിത്രം ശിവലിംഗത്തെ അധിക്ഷേപിക്കുന്നതാണ് എന്നൊക്കെയാണ്.

ഇത് അവര്‍ക്ക് അറിയാതെയല്ല. മനപ്പൂര്‍വ്വം ആണ് ഇങ്ങനെ പ്രചരിപ്പിക്കുന്നത്.

ത്രിശൂലം എങ്ങനെയാണ് ഹിന്ദു ചിഹ്നം ആവുക?

ത്രിശൂലം എങ്ങനെയാണ് ഹിന്ദു ചിഹ്നം ആവുക?

ത്രിശൂലത്തിന്റെ നടുക്ക് ലിംഗം വരച്ചു എന്നൊക്കെയാണ് സംഘപരിവാറിന്റെ മറ്റൊരു ആരോപണം. ലിംഗത്തെ അവര്‍ ആയുധമാക്കുകയാണ് ചെയ്തത്. അത് തന്നെയാണ് ആ ചിത്രത്തിലൂടെ പറയാന്‍ ഉദ്ദേശിച്ചത്.

ത്രിശൂലം എന്ന് പറഞ്ഞാല്‍ എങ്ങനെയാണ് ഹിന്ദു ചിഹ്നം ആകുന്നത്? അതൊരു ആയുധമല്ലേ...? ദൈവങ്ങളുടെ കൈയ്യില്‍ ഉണ്ട് എന്നതുകൊണ്ട് അത് ഹിന്ദു ചിഹ്നം ആകുമോ? ഇതെല്ലാം വെറുതേയാണ്. അവരുടെ രാഷ്ട്രീയത്തെ എതിര്‍ത്തു എന്നത് മാത്രമാണ് അവരുടെ പ്രശ്‌നം.

അവരുടെ മനസ്സിലും വ്യക്തമായ മതബോധം ഉണ്ട്

അവരുടെ മനസ്സിലും വ്യക്തമായ മതബോധം ഉണ്ട്

വേറൊരു വിഭാഗം ജനതയിലേക്കാണ് സംഘപരിവാര്‍ ഈ ചിത്രങ്ങളെ അവരുടെ താത്പര്യത്തിനനുസരിച്ച് ത്തിക്കുന്നത്. ആ വേറൊരു വിഭാഗം ജനതയെ നമുക്ക് കണ്ണടച്ച് വിശ്വസിക്കാന്‍ പറ്റില്ല. അവരുടെ മനസ്സിലൊക്കെ വ്യക്തമായ മതബോധം ഉണ്ട്. അത് അവര്‍ മറ്റുള്ളവരുടെ മുന്നില്‍ കാണിക്കാതിരിക്കുന്നു എന്നേ ഉള്ളൂ.

എല്ലാവരും ആര്‍എസ്എസ്സുകാര്‍ ഒന്നും അല്ല. പലരും കാണിക്കാതിരിക്കുകയാണ്. മതചിന്തയുള്ള ഒരു സമൂഹം വളരുകയാണ്. ഇങ്ങനെയുള്ള ഒരു ഇഷ്യു വരുമ്പോള്‍, ഇവളിങ്ങനെ വരച്ചില്ലേ എന്നും, അവര്‍ ഇപ്പോള്‍ കിട്ടുന്നതെല്ലാം അര്‍ഹിക്കുന്നുണ്ട് എന്നും ഉള്ള ഒരു ചിന്തയുണ്ടല്ലോ... അത് വളരെ പ്രതിലോമകരമാണ്.

അമ്പലത്തെ ഒഴിവാക്കാന്‍ വേണ്ടി

അമ്പലത്തെ ഒഴിവാക്കാന്‍ വേണ്ടി

ആ എട്ടുവയസ്സുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്പലത്തില്‍ വച്ചല്ല എന്ന് കാണിക്കാനുള്ള ഒരു വ്യഗ്രതയുണ്ട് പലര്‍ക്കും. അത് എവിടെ നിന്നാണ് വരുന്നത്? ആ കുട്ടി പീഡിപ്പിക്കപ്പെട്ടു എന്നതിനേക്കാള്‍ കൂടുതല്‍, അത് അമ്പലത്തില്‍ വച്ചല്ല എന്നതിന് പ്രാധാന്യം കൊടുക്കാന്‍ താത്പര്യമുള്ള ഒരു വിഭാഗം ആളുകളുണ്ട്, അവര്‍ ആര്‍എസ്എസ്സുകാര്‍ അല്ലെങ്കില്‍ കൂടിയും.

എല്ലാവരുടേയും മനസ്സില്‍ മതചിന്ത കാര്യമായിത്തന്നെയുണ്ട്. അതില്‍ ചെറിയൊരു ശതമാനത്തിലെ, ഈ ചിത്രത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കാന്‍ സംഘപരിവാറിന് പറ്റി എന്നത് യാഥാര്‍ത്ഥ്യമാണ്.

യഥാർത്ഥ നവലിബറുകൾക്കൊപ്പം നവ ലിബറലുകള്‍ എന്ന പേരില്‍ അഭിനയിക്കുന്ന ഒരു വിഭാഗവും ഉണ്ട്. ഇവരുടെ പ്രതികരണങ്ങളെ പോലും നമ്മള്‍ ഭയക്കേണ്ടിയിരിക്കുന്നു.

ആരേയും പ്രകോപിപ്പിക്കുന്നില്ല

ആരേയും പ്രകോപിപ്പിക്കുന്നില്ല

ഈ വിഷയത്തില്‍ തുടര്‍ന്ന് എന്തെങ്കിലും പ്രകോപനം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ തെറി വിളിക്കുന്നവരോട് അതേ നാണയത്തില്‍ തിരിച്ചടിക്കുന്നും ഇല്ല. പോസ്റ്റ് പിന്‍വലിക്കുന്ന കാര്യത്തെ കുറിച്ചും ചിന്തിക്കുന്നില്ല. അവര്‍ കേസ് കൊടുക്കും എന്നൊക്കെ പറയുന്നുണ്ട്. എങ്കില്‍ പോലും ചിത്രങ്ങള്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല.

ഇപ്പോഴത്തെ വിവാദമായ ചിത്രം അത്ര മികച്ച ചിത്രമാണെന്ന അഭിപ്രായം പോലും എനിക്കില്ല. എനിക്ക് തോന്നിയ ഒരു കാര്യം പിക്ചറൈസ് ചെയ്യുക എന്നത് മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. ഒന്നിരുട്ടി വെളുത്തപ്പോഴേക്കും കേള്‍ക്കാന്‍ ഒന്നും ബാക്കിയില്ല എന്ന സ്ഥിതിയായി.

പോലീസില്‍ പരാതി കൊടുത്തു

പോലീസില്‍ പരാതി കൊടുത്തു

ഈ വിഷയത്തെ അത്ര ലാഘവത്തോടെ എടുക്കാന്‍ എന്തായാലും ദുര്‍ഗ മാലതി തയ്യാറല്ല. തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രണത്തെ കുറിച്ച് പട്ടാമ്പി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ഉറച്ച് നില്‍ക്കാന്‍ തന്നെയാണ് ദുര്‍ഗയുടെ തീരുമാനം. എന്നാല്‍ ഏതെങ്കിലും വ്യക്തിയെ ലക്ഷ്യംവച്ചുകൊണ്ടല്ല പരാതി നല്‍കിയിട്ടുള്ളത് എന്നും ദുര്‍ഗ വ്യക്തമാക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+