Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ യുഡിഎഫിന് ട്വന്റി-ട്വന്റി; രാജ്യത്ത് വരാന്‍ പോകുന്നത് ഇന്ത്യാ സഖ്യ സർക്കാർ: ജെബി മേത്തർ

ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലും ദേശീയ തലത്തിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജെബി മേത്തർ എംപി. കേരളത്തില്‍ കഴിഞ്ഞ തവണ നഷ്ടപ്പെട്ട ആലപ്പുഴ അടക്കം തിരിച്ച് പിടിച്ച് യു ഡി എഫ് ഇരുപതില്‍ ഇരുപതും തികയ്ക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന എംപി ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറയുന്നു.

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് സാധ്യതകള്‍, ഇന്ത്യാ മുന്നണിയുടെ പ്രതീക്ഷ, ബിജെപിയുടെ നില, കേരളത്തിലെ പ്രചരണ വിഷയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ രീതിയില്‍ തന്നെ എംപി വണ്‍ഇന്ത്യ മലയാളത്തോട് സംസാരിക്കുന്നു..

jeby

കേരളത്തില്‍ ഇരുപതില്‍ ഇരുപതും

കേരളത്തില്‍ യുഡിഎഫിന് ഇരുപതില്‍ ഇരുപത് സീറ്റുകളും ലഭിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പ്രവർത്തി മൂലം ജനങ്ങള്‍ വലിയ ദുരിതം അനുഭവിക്കുന്നു. അതോടൊപ്പം തന്നെ ഈ രാജ്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. അതുകൊണ്ട് തന്നെ അവർ യു ഡി എഫിന് അനുകൂലമായി ചിന്തിക്കുകയും വന്‍ ഭൂരിപക്ഷത്തില്‍ യു ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയും ചെയ്യും.

ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണി

ദേശീയ തലത്തിലെ കാര്യങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യാ മുന്നണിക്ക് വലിയ പ്രതീക്ഷയാണുള്ളത്. 2019 ലെ തിരഞ്ഞെടുപ്പില്‍ ഇന്നത്തെ ഇന്ത്യാ സഖ്യത്തിലെ പല പാർട്ടികളും തനിച്ചാണ് മത്സരിച്ചത്. കോണ്‍ഗ്രസിന് മാത്രം അന്ന് 19 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്. ബി ജെ പിക്ക് 33 ശതമാനം വോട്ടും ലഭിച്ചു. ബാക്കിയുള്ള വോട്ടുകള്‍ വിവിധ പാർട്ടികള്‍ക്ക് ഇടയിലായി ചിതറിപ്പോകുകയായിരുന്ന. എന്‍ ഡി എയ്ക്ക് ആകെ കിട്ടിയതിനേക്കാള്‍ വോട്ട് പ്രതിപക്ഷത്തിന് ലഭിച്ചിരുന്നു എന്നതാണ് സത്യം.

ഇത്തവണത്തെ സാഹചര്യം വ്യത്യസ്തമാണ്. രണ്ടാം സ്വാതന്ത്ര സമരം എന്നത് പോലെയാണ് നിലവിലത്തെ അവസ്ഥയെ പ്രതിപക്ഷ പാർട്ടികള്‍ കാണുന്നത്. ഭരണഘടന സ്ഥാപനങ്ങളെ പോലും അട്ടിമറിക്കുന്ന തരത്തില്‍, ഭരണഘടന സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. ആ ഒരു തിരിച്ച് വരവ് പ്രതിപക്ഷ നിരയിലുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് 2024 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഒരു പ്രതിപക്ഷ സഖ്യം രൂപീകരിച്ചത്.

ഓരോ സംസ്ഥാനങ്ങള്‍ എടുത്ത് നോക്കിയാല്‍ ഇന്ത്യ സഖ്യത്തിന്റെ പ്രസക്തി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഡല്‍ഹിയില്‍ ബി ജെ പി കഴിഞ്ഞ വർഷം വലിയ വിജയമായിരുന്നു നേടിയത്. എന്നാല്‍ ഇത്തവണ അവരെ പരാജയപ്പെടുത്താന്‍ എഎപി-കോണ്‍ഗ്രസ് സഖ്യത്തിന് സാധിക്കും. പഞ്ചാബില്‍ സഖ്യമില്ലെങ്കിലും ജയിക്കാന്‍ പോകുന്നത് കോണ്‍ഗ്രസോ എഎപിയോ ആണ്.

congress

ബിഹാറില്‍ ജെഡിയു സഖ്യം വിട്ടു എന്നത് സത്യമാണ്. എന്നാല്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ അത് ഇന്ത്യാ മുന്നണിക്ക് തിരിച്ചടിയില്ല, ഗുണകരമായ കാര്യമായിട്ടാണ് ബിഹാറിലെ ആർജെഡി, കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണുക്കുന്നത്. നിതീഷ് കുമാറിനെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ട്, നിരവധി അഴിമതി ആരോപണങ്ങളും ജെ ഡി യു നേരിടുന്നു. ഒരു സ്ഥിരതയില്ലാത്ത നേതാവാണ് നിതീഷ് എന്നതാണ് ഒരു സഖ്യത്തിന്റ പ്രധാന വെല്ലുവിളി. എല്ലാത്തിനും ഉപരി നിതീഷ് സഖ്യത്തിന്റെ ഭാഗമായിരുന്നെങ്കില്‍ സീറ്റ് വിഭജനം പോലും പൂർത്തീകരിക്കാന്‍ കഴിയുമായിരുന്നില്ല. നിതീഷ് കുമാർ പോയതുകൊണ്ട് ഇന്ത്യ സഖ്യത്തിന് ഒന്നും സംഭവിച്ചിട്ടില്ല. ആർ ജെ ഡി - കോണ്‍ഗ്രസ് സഖ്യം ബിഹാറില്‍ ശക്തമാണ്.

ബിജെപിയുടെ സാധ്യതകള്‍

ബിജെപിക്ക് കിട്ടാവുന്നതിന്റെ പരമവാധി സീറ്റുകളെല്ലാം 2019 ല്‍ തന്നെ അവർക്ക് കിട്ടിയിട്ടുണ്ട്. എന്നിട്ടും ഇത്തവണ 400 സീറ്റുകള്‍ അവർക്ക് കിട്ടുമെന്ന് പറയുന്നത് എന്ത് അർത്ഥത്തിലാണെന്ന് അറിയില്ല. സീറ്റുകള്‍ കൂടാന്‍ സാധ്യതയുള്ളത് കോണ്‍ഗ്രസിനും ഇന്ത്യാ മുന്നണിക്കുമാണ്. കേരളത്തില്‍ തന്നെ ബി ജെ പിക്ക് സ്വന്തം പാർട്ടികളില്‍ നിന്നും സ്ഥാനാർത്ഥികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് സത്യം.

ബിജെപിക്ക് ഉള്ളില്‍ ഭയം

ബിജെപിക്ക് ഉള്ളില്‍ വലിയ ഭയമാണ് ഉള്ളത്. അതുകൊണ്ടാണ് അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടേയുള്ള പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. അവർക്ക് എളുപ്പത്തില്‍ വിജയിക്കാന്‍ കഴിയുമെങ്കില്‍ എന്തിനാണ് ഈ വെപ്രാളം.

ചരിത്രത്തില്‍ ഇന്നുവരെ കേള്‍ക്കാത്ത ഒരു നടപടിയാണ് കോണ്‍ഗ്രസിനെതിരെ ഉണ്ടായിരിക്കുന്നത്. 10000 രൂപ പിഴ അടക്കേണ്ട കേസിലാണ് 220 കോടിയോളം പിഴ ചുമത്തിയിരിക്കുന്നത്. ഇതൊന്നും ജനാധിത്യത്തിന് ഭൂഷണമല്ല. അവർ തോല്‍വിയെ ഭയക്കുന്നു എന്നത് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. ബിജെപിയുടെ നടപടികള്‍ അവർക്ക് തന്നെ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇന്ത്യാ മുന്നണി കൂടുതല്‍ ശക്തമായി. ഒരു ഘട്ടത്തില്‍ ഇന്ത്യ മുന്നണിയില്‍ ഇല്ലാ എന്ന് പറഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസ് പോലും ഇപ്പോള്‍ സഖ്യത്തില്‍ ഉറച്ച് നില്‍ക്കുന്നു.

പൗരത്വ ഭേദഗതിയും മുഖ്യമന്ത്രിയുടെ ആരോപണവും

പൗരത്വ ഭേദഗതിയെ കോണ്‍ഗ്രസ് എതിർത്തില്ലെന്ന് സി പി എമ്മും മുഖ്യമന്ത്രിയും എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. മുഖ്യമന്ത്രി പാർലമെന്റില്‍ നടക്കുന്ന കാര്യങ്ങള്‍ കാണാതെ കണ്ണടച്ച് കിടക്കുകയാണ്. പൗരത്വ ഭേദഗതി സംബന്ധിച്ച ചർച്ചകള്‍ പാർലമെന്റിലെ ചർച്ചകളിലേക്ക് വരുന്നതിനൊക്കെ മുമ്പ് തന്നെ ശശി തരൂർ, എന്‍ കെ പ്രേമചന്ദ്രന്‍, ഇടി മുഹമ്മദ് ബഷീർ എന്നിവരൊക്കെ ശക്തമായ എതിർപ്പാണ് ഈ നിയമത്തിനെതിരെ ഉന്നയിച്ചത്.

വേറെ കാര്യങ്ങളൊന്നും പറയാനില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി ഇത് തന്നെ ആവർത്തിക്കുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം തങ്ങള്‍ അധികാരത്തില്‍ വന്ന് കഴിഞ്ഞാല്‍ പൗരത്വ ഭേദഗതിയുടെ സ്ഥാനം ചവറ്റുകൊട്ടയിലാണ്. സി പി എമ്മിന്റെ കാര്യത്തില്‍ ഈ ലോക്സഭ തിരഞ്ഞെടുപ്പ് അവർക്ക് പാർട്ടി ചിഹ്നം സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണെങ്കില്‍ കോണ്‍ഗ്രസിന് രാജ്യത്തെ സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ്.

കേരളത്തിലെ ബിജെപി

കേരളത്തില്‍ ബി ജെ പിക്ക് ഇത്തവണയും യാതൊരു ചലനവും ഉണ്ടാക്കാന്‍ സാധിക്കില്ല. ഒരു സീറ്റെങ്കില്‍ ഒരു സീറ്റ് നേടാന്‍ അവർ തീവ്ര ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ അതുപോലും കിട്ടില്ല. സുരേഷ് ഗോപി തൃശൂർ എടുക്കുമൊന്നെക്കെയാണ് പറയുന്നു. തൃശ്ശൂരിന്റെ യാഥാർത്യമൊന്നും അറിയാത്തവരാണ് ഇത്തരം പരാമർശങ്ങള്‍ നടത്തുന്നത്.വളരെ മതേതരമായി ചിന്തിക്കുന്ന മണ്ണാണ് തൃശ്ശൂർ. തിരുവനന്തപുരം ശശി തരൂരിന്റെ കയ്യിലും സുരക്ഷിതമാണ്.

vadakara

വടകരയില്‍ ഷാഫി

വടകരയില്‍ ഷാഫി പറമ്പില്‍ വിജയിക്കും എന്നതില്‍ സംശയമൊന്നുമില്ല. വടകരയില്‍ ഷാഫി പറമ്പിലിന് ലഭിച്ചത് പോലൊരു സ്വീകരണം മറ്റൊരു സ്ഥാനാർത്ഥിക്കും ലഭിച്ചിട്ടില്ല. അദ്ദേഹം അവിടെ കാല് കുത്തിയ നിമിഷം മുതല്‍ തന്നെ യു ഡി എഫ് വിജയം ഉറപ്പിച്ച് കഴിഞ്ഞു. ഖത്തറില്‍ പോലും ഷാഫി അനുകൂല വികാരമാണ് പ്രതിഫലിക്കുന്നത്. ഏറ്റവും മികച്ച ഭൂരിപക്ഷത്തിലായിരിക്കും വടകരയില്‍ ഷാഫി പറമ്പില്‍ വിജയിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+