വൈദ്യുതി കരാർ: നുണ പ്രചരണം നടത്തുന്നത് സിപിഎമ്മും പിണറായിയും: ഹസ്സൻ വൺ ഇന്ത്യയോട്
വൈദ്യുതി കരാറിലൂടെ അദാനിക്ക് ആയിരം കോടി രൂപ സർക്കാർ ലാഭമുണ്ടാക്കി നൽകാൻ ശ്രമിക്കുന്നതായി യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. കരാർ പുനഃപരിശോധിക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോയെന്നും ഹസൻ ചോദിച്ചു. സംഭവത്തെ കുറിച്ച് വിശദീകരണം നൽകാൻ മുഖ്യമന്ത്രി തയ്യാറാകണം. സിപിഎമ്മും പിണറായിയും ചേർന്ന് വിഷയത്തിൽ നുണ പ്രചരണം നടത്തുന്നതായും ഹസൻ ആരോപിച്ചു. ഇടുക്കി മുൻ എം പി ജോയ്സ് ജോർജിൻ്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ സിപിഎമ്മിലെ സാംസ്കാരിക അധപതനമാണ് ചൂണ്ടികാട്ടുന്നത്. ലൗജിഹാദ് വിഷയത്തിൽ മുഖ്യമന്ത്രിയുടെയും കാനം രാജേന്ദ്രൻ്റെയും പ്രസ്താവന വന്നപ്പോൾ ജോസ് കെ മാണി പറഞ്ഞത് വിഴുങ്ങിയെന്നും ഹസൻ പരിഹസിച്ചു.'വൺ ഇന്ത്യ മലയാള'ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ഖുഷ്ബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷായും; റോഡ് ഷോ ചിത്രങ്ങൾ
അദാനിയുമായുള്ള വൈദ്യുതി കരാർ?
വൈദ്യുതി കരാർ മുഖേന 1000 കോടി രൂപയാണ് അദാനിക്ക് സർക്കാർ ലാഭമുണ്ടാക്കി കൊടുക്കാൻ ശ്രമിക്കുന്നത്. ഇതിനെയാണ് പ്രതിപക്ഷം ശക്തമായി എതിർക്കുന്നത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അഡ്ജസ്റ്റ്മെൻ്റിൻ്റെ ഭാഗമാണ് കരാറിലൂടെയുള്ള അകമഴിഞ്ഞ സഹായപ്രകടനം. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് നൽകിയത് ദുർബലമായ മറുപടിയാണ്. കരാർ പുനഃപരിശോധിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല? സംഭവത്തെ കുറിച്ച് വിശദീകരണം നൽകാനും മുഖ്യമന്ത്രി തയ്യാറായില്ല? യുഡിഎഫ് ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കൃത്യമായ മറുപടി നൽകാൻ പിണറായി വിജയന് ആകുന്നില്ല. ഇ മൊബിലിറ്റി, പമ്പമണൽകടത്ത്, ബെവ്കോ, സ്പ്രിങ്ക്ലർ, ആഴക്കടൽ മത്സ്യബന്ധനം തുടങ്ങിയ നിരവധി വിഷയങ്ങളാണ് പ്രതിപക്ഷം കൊണ്ടുവന്നത്. ഇതിൽ ഏത് വിഷയമാണ് പ്രതിപക്ഷം നുണപ്രചരണം നടത്തി ഉയർത്തിയത്. മുഖ്യമന്ത്രി മറുപടി പറയുമോ? നുണ പ്രചരണം നടത്തുന്നത് സിപിഎമ്മും പിണറായിയും.
ന്യായ് പദ്ധതി നടപ്പിലാക്കാൻ കഴിയുമോ ?
നടപ്പിലാക്കാൻ കഴിയുന്ന പദ്ധതികൾ മാത്രമാണ് യുഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ളത്. പ്രായോഗിക വശങ്ങൾ സാമ്പത്തിക വിദഗ്ധരുമായി ചർച്ച ചെയ്തിട്ടുണ്ട്. ന്യായ് മാത്രമല്ല,ക്ഷേമപെൻഷനുകൾ മൂവായിരമാക്കി വർദ്ധിപ്പിക്കാനും യുഡിഎഫ് പ്രകടനപത്രിക തീരുമാനിച്ചിരുന്നു.വരുമാനം നോക്കാതെ എല്ലാവർക്കും 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നുണ്ട്. അത്തരത്തിൽ വിവിധങ്ങളായ പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളിൽ നിന്ന് ലഭിച്ച നിർദ്ദേശം ഉൾപ്പെടുത്തിയാണ് യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയത്.രാഹുൽ ഗാന്ധിയുടെ സ്വപ്നപദ്ധതിയാണ് ന്യായ്.
ലൗജിഹാദ് കേരളത്തിലുണ്ടോ?
ലൗജിഹാദ് എന്ന പേരിട്ടത് ആർഎസ്എസും ബിജെപിക്കാരും. ലൗ ജിഹാദ് കേരളത്തിലുണ്ടോ? അപ്രസക്തമായ കാര്യം ഉയർത്തിക്കൊണ്ടുവന്നത് ജോസ് കെ മാണിയാണ്. മുഖ്യമന്ത്രിയുടെയും കാനംരാജേന്ദ്രൻ്റെയും പ്രസ്താവന വന്നപ്പോൾ ജോസ് കെ മാണി അത് വിഴുങ്ങി. ആർഎസ്എസ് ഇതിനെ ഉപയോഗിക്കുന്നത് വർഗീയവിഷം ചീറ്റുന്ന പ്രചരണത്തിനായിട്ടാണ്.
ജോയ്സ് ജോർജിൻ്റെ സ്ത്രീവിരുദ്ധ പരാമർശം?
ജോയ്സ് ജോർജിൻ്റെ പരാമർശം ഇടുക്കിയിൽ സജീവ ചർച്ചാവിഷയമാണ്. സാംസ്കാരികമായ അധപതനമാണ് സിപിഎമ്മിന് ഉണ്ടായിരിക്കുന്നത്.സ്ത്രീത്വത്തെ അപമാനിക്കുന്നതിനോട് യോജിക്കാൻ കഴിയില്ല. എറണാകുളം സെൻ്റ് തെരേസാസ് കോളേജിലെ വിദ്യാർഥിനികളുടെ പ്രതിഷേധം പത്രമാധ്യമങ്ങളിൽ വലിയ വാർത്തയായതാണ്.
കഴക്കൂട്ടത്ത് മത്സരം ആരൊക്കെ?
കോൺഗ്രസിന് എല്ലാകാലത്തും വോട്ട് ചെയ്യുന്ന ജനങ്ങൾ ഈ തെരഞ്ഞെടുപ്പിലും കൃത്യമായി വോട്ടു ചെയ്യും.വി എസ് അച്യുതാനന്ദൻ്റെ വാക്കെടുത്ത് പ്രയോഗിക്കുകയാണെങ്കിൽ ഒരു ഫിക്സഡ് ഡെപ്പോസിറ്റ് തന്നെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ട്. കഴക്കൂട്ടത്ത് ശോഭാസുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കി അവരെ തോൽപ്പിക്കാൻ പോകുന്നുവെന്ന പ്രചരണം അഴിച്ചുവിട്ടുപ്പോഴാണ് പ്രധാനമന്ത്രി തലസ്ഥാനത്ത് പരിപാടിക്കായി എത്തിയതും, തുടർന്ന് കെ സുരേന്ദ്രൻ ശോഭാസുരേന്ദ്രനോടൊപ്പം പ്രചരണ പരിപാടികൾക്കായി രംഗത്തുവരികയും ചെയ്യുന്നത്. കഴക്കൂട്ടത്ത് മത്സരം ഇടതുമുന്നണിയും യുഡിഎഫും തമ്മിലാണ്. അക്കാര്യത്തിൽ ഒരു തർക്കവുമില്ല. ഡോ. എസ് എസ് ലാൽ കഴക്കൂട്ടത്തെ പ്രഗത്ഭനായ സ്ഥാനാർഥിയാണ്.
ശബരിമല രാഷ്ട്രീയ ആയുധമോ?
നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല സജീവ രാഷ്ട്രീയ ചർച്ചാവിഷയമാക്കിയത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. മന്ത്രിയുടെ ഖേദപ്രകടനം ആത്മാർത്ഥമാണെങ്കിൽ ഇടതുമുന്നണി നൽകിയ സത്യവാങ്മൂലം മാറ്റി യുഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം നൽകാൻ കഴിയുമോ എന്നാണ് കോൺഗ്രസ് ചോദിക്കുന്നത്? കോൺഗ്രസ് ശബരിമല ജനങ്ങളോട് വോട്ട് ചോദിക്കാനായി പ്രചരണ വിഷയമാക്കിയിട്ടില്ല. യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമലയിൽ നിയമനിർമാണം കൊണ്ടുവരും.
കെ സുരേന്ദ്രൻ രണ്ടിടങ്ങളിൽ മത്സരിക്കുന്നത്?
മഞ്ചേശ്വരത്തും കോന്നിയിലും സിപിഎമ്മും ബിജെപിയുമായി ധാരണയുണ്ട്. ഒരിടത്ത് പരാജയപ്പെടുകയാണെങ്കിൽ മറ്റൊരിടത്ത് ജയിക്കുകയെന്നുള്ള ലക്ഷ്യം മുന്നിൽക്കണ്ടാണ് രണ്ടിടങ്ങളിൽ കെ സുരേന്ദ്രനെ ബിജെപി നേതൃത്വം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
ചെന്നിത്തലയുടെ പ്രവർത്തനമെങ്ങനെ?
ഭരണപക്ഷത്തിൻ്റെ അഴിമതിയെ തുറന്നുകാട്ടുന്ന പ്രതിപക്ഷനേതാവാണ് കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷക്കാലമുണ്ടായിരുന്നത്. സർക്കാരിൻ്റെ പല ക്രമക്കേടുകളും അദ്ദേഹം പുറത്തു കൊണ്ടുവന്നു. രമേശ് ചെന്നിത്തല ശക്തനായ പ്രതിപക്ഷനേതാവാണ്.മാത്രമല്ല,കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സാന്നിധ്യവും കോൺഗ്രസിന് അനുകൂലമാകുമെന്നതിൽ തർക്കമില്ല.
എത്ര സീറ്റുകൾ ?
തെരഞ്ഞെടുപ്പിൽ എത്ര സീറ്റുകൾ ലഭിക്കുമെന്നതിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല. മികച്ച ഭൂരിപക്ഷത്തോടെ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തും.
ആരാകും മുഖ്യമന്ത്രി?
മുഖ്യമന്ത്രിയാകാൻ അർഹതയും യോഗ്യതയുമുള്ള നേതാക്കൾ കേരളത്തിലുണ്ട്. ഹൈക്കമാൻഡ് അക്കാര്യത്തിൽ അന്തിമ നിലപാടെടുക്കും.ഹൈക്കമാൻഡ് തീരുമാനിക്കും - എം എം ഹസൻ പറഞ്ഞു.
സ്റ്റൈലിഷായി പായൽ രാജ്പുത്, പുതിയ ചിത്രങ്ങൾ കാണാം