പാർട്ടിയും ഭരണവും പിണറായി വിജയനിലേക്ക് കേന്ദ്രീകരിച്ചു: വിമർശിച്ച് എൻ കെ പ്രേമചന്ദ്രൻ
മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് എൻ കെ പ്രേമചന്ദ്രൻ എംപി. പിണറായി വിജയൻ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചും പിണറായിയെ മഹത്വവത്കരിച്ചുമായിരുന്നു ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം.പാർട്ടിയും ഭരണവും ഏകാധിപതിയായ പിണറായി വിജയനിലേക്ക് മാറിയെന്നും അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പ് ദിനം ശബരിമല വിഷയം സജീവ ചർച്ചയാക്കിയത് കടകംപള്ളി സുരേന്ദ്രനാണ്. നേമത്ത് ഇക്കുറി ബിജെപിക്ക് സീറ്റ് നഷ്ടമാകുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.വൺ ഇന്ത്യ മലയാളം പ്രതിനിധി അഭിജിത്ത് ജയൻ ആർഎസ്പി കേന്ദ്ര സെക്രട്ടറിയേറ്റംഗവും കൊല്ലം എംപിയുമായ എൻ കെ പ്രേമചന്ദ്രനുമായി സംസാരിച്ചപ്പോൾ.
മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍
യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പറയുന്നത് രാഷ്ട്രീയ മോഹം വച്ചാണോ?
പൊതുവേ ജനങ്ങളുമായിട്ടുള്ള ബന്ധത്തിൻ്റെയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെയും സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തിൻ്റെയും അടിസ്ഥാനത്തിൽ നടത്തിയിട്ടുള്ള വിലയിരുത്തലുകളാണ്.അത് ഒരുപക്ഷെ ശരിയുമാകാം തെറ്റുമാകാം.സാധ്യതകളുടെ പശ്ചാത്തലത്തിലാണ് യുഡിഎഫിൻ്റെ വിലയിരുത്തൽ. കേവല ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിച്ച് അധികാരത്തിൽ വരാനുള്ള സാധ്യതയാണ് കൂടുതലുള്ളത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം മാത്രമേ കൂടുതൽ വിലയിരുത്തലുകൾ നടത്താൻ കഴിയൂ. വ്യക്തിപരമായ രീതിയിലുള്ള വിലയിരുത്തലുകളും അങ്ങനെതന്നെയാണ്.
എൽഡിഎഫിൻ്റെ പ്രചരണം പിണറായിയെ കേന്ദ്രീകരിച്ചായിരുന്നുവെന്ന ആക്ഷേപം ശരിയാണോ?
തീർച്ചയായും വളരെ ശരിയായ കാര്യമാണിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ എല്ലാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചില്ല. അദ്ദേഹത്തിൻ്റെ നിയമസഭാ നിയോജക മണ്ഡലത്തിൽ മാത്രമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. രാഷ്ട്രീയവും നയപരവുമായ നിലപാടുകളുടെ ഏറ്റുമുട്ടൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായില്ല. പിണറായി വിജയനെ രംഗത്തിറക്കാതെയുള്ള ബോധപൂർവ്വമായ ഇടപെടലിൽ സിപിഎം വിജയിച്ചു എന്ന് വേണം മനസ്സിലാക്കാൻ. പിണറായി വിജയനെ ക്യാപ്റ്റനായി ചിത്രീകരിച്ച് കൊണ്ടായിരുന്നു സിപിഎമ്മിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനം. തെരഞ്ഞെടുപ്പിൻ്റെ ഒരുഘട്ടം കഴിഞ്ഞപ്പോൾ അദ്ദേഹമാണ് സർവ്വസവും എന്ന വലിയൊരു വ്യക്തിപ്രഭാവം ഉയർന്നു. ഒരുഘട്ടത്തിൽ വിഎസിനെ ഉയർത്തി കാണിച്ചുകൊണ്ട് നടന്ന വ്യക്തി മഹത്വവത്കരണത്തിന് പാർട്ടി തടയിട്ടു. ക്യാപ്റ്റൻസി ഉയർന്ന് വന്നതോടെയാണ് പി ജയരാജനും കോടിയേരി ബാലകൃഷ്ണനും ഒരു ഘട്ടത്തിൽ ഭിന്നാഭിപ്രായം പറയാൻ പോലും രംഗത്ത് വന്നത്. തുടർ ഭരണം വന്നാൽ ആപത്താണെന്ന തരത്തിൽ കൃത്യമായ രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ യുഡിഎഫിനായി. അതൊരു പരിധി വരെ ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ട് എന്നാണ് ഞങ്ങളുടെ വിശ്വാസം.
യുഡിഎഫിന് എത്ര സീറ്റുകൾ ലഭിക്കും?
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏതാണ്ട് 50 സീറ്റുകളോളം യുഡിഎഫിന് ലഭിച്ചു.അമ്പലപ്പുഴ,ആലപ്പുഴ,കായംകുളം അടക്കമുള്ള സീറ്റുകൾ ഒരിക്കലും യുഡിഎഫിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിട്ടു ഉള്ളതല്ല. കൈപ്പമംഗലം സീറ്റിൽ 34,000ത്തോളം വോട്ടിനാണ് യുഡിഎഫ് വ്യക്തമായ ആധിപത്യം സ്ഥാപിച്ചത്. എൽഡിഎഫിൻ്റെ കയ്യിലുള്ള സീറ്റുകൾ സ്ഥാനാർത്ഥിപട്ടിക കൊണ്ടുതന്നെ യുഡിഎഫിന് ലഭിച്ചേക്കാമെന്ന സാധ്യതകളാണ് പുറത്തു വരുന്നത്.ഒരു പത്തിരുപത് സീറ്റുകൾ അങ്ങനെ ലഭിക്കും. പുതിയ തലത്തിൽ ഒരിക്കലും ഉണ്ടാകാത്ത രീതിയിൽ പ്രകടനപത്രിക യുഡിഎഫ് മികച്ച രീതിയിൽ പുറത്തിറക്കി. ഡോ.ശശി തരൂർ അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനപത്രിക വന്നത്. വലിയ തോതിലുള്ള ജനങ്ങളുമായിട്ടുള്ള സമ്പർക്കത്തിനൊടുവിലാണ് ഇത് പുറത്തിറക്കാൻ യുഡിഎഫിന് സാധിച്ചത്.
ശബരിമലയിൽ സർക്കാരിന് കൈപൊള്ളിയോ?
ഞങ്ങളാരുമല്ല ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഉയർത്തിക്കൊണ്ടുവന്നത്. 2018ൽ ശബരിമലയിൽ നടക്കാത്തത് നടന്നുവെന്ന് പറഞ്ഞ് വിവാദത്തിന് തിരികൊളുത്തിയത് സർക്കാരിൻ്റെ ദേവസ്വം വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്നെയാണ്. തെരഞ്ഞെടുപ്പ് ദിനം എൻഎസ്എസ് നടത്തിയ പ്രസ്താവനയും അതിന് കൃത്യമായ വാദപ്രതിവാദം ഉയർത്തി പിണറായി വിജയൻ നടത്തിയ മറുപടിയുമാണ് ശബരിമലയെ പ്രത്യക്ഷ ചർച്ചാ വിഷയമാക്കി മാറ്റിയത്. വിശ്വാസ പ്രശ്നമായ ശബരിമലയെ സിപിഎം ന്യായീകരിക്കാൻ ശ്രമിച്ചപ്പോൾ യുഡിഎഫ് അതിനെ പ്രതിരോധിക്കുക മാത്രമാണുണ്ടായത്.
അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണോ ഇടതുമുന്നണി സർക്കാർ?
നിരവധി അഴിമതി ആരോപണങ്ങൾക്ക് നേതൃത്വം നൽകിയ ഇടതുമുന്നണി സർക്കാരാണ് കഴിഞ്ഞ അഞ്ച് വർഷവും കേരളം ഭരിച്ചു മുടിച്ചത്. സ്വർണ്ണക്കടത്ത് മുതൽ ഏറ്റവുമൊടുവിൽ പുറത്തുവന്ന ആഴക്കടൽ മത്സ്യബന്ധന വിവാദം വരെയുള്ള പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയങ്ങൾ യുഡിഎഫിന് തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ കഴിഞ്ഞു. ഇതിൻ്റെ ആകെത്തുകയായി തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ മാറ്റമുണ്ടാകും. ഇടതുമുന്നണിയെ സംബന്ധിച്ച് അവകാശപ്പെടാനുള്ളത് സൗജന്യ കിറ്റും ക്ഷേമ പെൻഷനും മാത്രമാണ്.
ബിജെപിക്ക് സാഹചര്യം അനുകൂലമാണോ?
ബിജെപി വോട്ടിങ് ശതമാനം വർധിപ്പിച്ചേക്കാം. അക്കാര്യത്തിൽ ഒരു സംശയവുമില്ല. നേമം തീർച്ചയായും ബിജെപിക്ക് ഇക്കുറി നഷ്ടമാകും. ശക്തമായ ത്രികോണ മത്സരം നടന്ന നേമവും കഴക്കൂട്ടവും ഒരു കാരണവശാലും ബിജെപിക്ക് ലഭിക്കാൻ പോകുന്നില്ല. നേമത്ത് കെ മുരളീധരനെ പോലെയുള്ള സ്ഥാനാർത്ഥിയെ യുഡിഎഫ് നിർത്തിയപ്പോൾ തിരഞ്ഞെടുപ്പ് രംഗം തന്നെ മാറി. മഞ്ചേശ്വരവും നേമവും പോലും ബിജെപിക്ക് ലഭിക്കാൻ പോകുന്നില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ പറയുന്നപോലെ രണ്ടക്ക സംഖ്യയിലേക്ക് ബിജെപി വളരില്ല.ബിജെപിക്കെതിരെയുള്ള ഏകീകരണം നേമം മണ്ഡലത്തിൽ നടന്നിട്ടുണ്ട്. അത്, എൽഡിഎഫിനോ യുഡിഎഫിനോ അനുകൂലമാകും.യുഡിഎഫിന് അനുകൂലമാണ് എന്നാണ് ഞങ്ങളുടെ വിലയിരുത്തൽ.
ആലപ്പുഴയിൽ സിപിഎമ്മിനുള്ളിൽ എന്താണ് സംഭവിക്കുന്നത്?
ആലപ്പുഴയിൽ മാത്രമല്ല കേരളത്തിലെല്ലായിടത്തും അതിശക്തമായ വിരുദ്ധവികാരമാണ് സിപിഎം പാർട്ടിക്കുള്ളിൽ പോലുമുള്ളത്. പാർട്ടിയും ഭരണവും പൂർണ്ണമായും ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഉൾപ്പാർട്ടി ജനാധിപത്യവും ജനാധിപത്യകേന്ദ്രീകരണവും എന്നൊക്കെ പറയുന്ന സംഘടനാ സംവിധാനവും രാഷ്ട്രീയ സംവിധാനവുമൊക്കെ തകർന്നു തരിപ്പണമായി കഴിഞ്ഞു. തുടർ ഭരണമുണ്ടായാൽ അതിൻ്റെ വലിയ രീതിയിലുള്ള ആപത്തിനെ കുറിച്ചുള്ള വലിയൊരു അവബോധം യുഡിഎഫിനും കോൺഗ്രസ് പ്രവർത്തകർക്കും ഉണ്ടായി. യുഡിഎഫിനെതിരെ നേതാക്കൾക്കും പ്രവർത്തകർക്കിടയിൽ പോലും അനൈക്യമോ അനഭലഷീണയമായ പ്രവണതകളോ ഉണ്ടായതായി ഒരു വിവരവുമില്ല.യുഡിഎഫ് പ്രവർത്തകർ ഒറ്റക്കെട്ടായി നിന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരണമെന്ന് പൊതുബോധം ജനങ്ങൾക്കിടയിലുണ്ട്.
പിണറായി വിജയൻ എന്ന ഘടകം തെരഞ്ഞെടുപ്പിൽ ഫലം കണ്ടോ?
രണ്ട് പ്രളയം, നിപ്പ, കൊവിഡ് മഹാമാരി, വലിയൊരു ദുരന്തം സമാനമായ സാഹചര്യമാണ് കഴിഞ്ഞ അഞ്ചുവർഷക്കാലം ഉണ്ടായത്. പ്രത്യേകിച്ച് കൊവിഡ് കാലത്തടക്കം നടത്തിയ തുടർച്ചയായ പത്രസമ്മേളനങ്ങളിലൂടെ ജനങ്ങളിൽ വിശ്വാസം സൃഷ്ടിച്ചെടുക്കാൻ പിണറായി വിജയന് കഴിഞ്ഞു. ഇതേ, സ്വീകാര്യത നിലനിൽക്കുമ്പോഴാണ് നിരവധി ആരോപണങ്ങളും ആക്ഷേപങ്ങളും സർക്കാരിനും സിപിഎമ്മിനും മേൽ മലവെള്ളം ഒഴുകി വരുന്നത് പോലെ വന്നത്.സ്പ്രിംഗ്ലറിൽ തുടങ്ങി ആഴക്കടൽ മത്സ്യബന്ധനം വിവാദം വരെയുള്ള കാര്യങ്ങളുണ്ടായപ്പോഴുണ്ടായ മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാട്, സമീപനം, ഏകാധിപത്യ പ്രവണതകൾ ഇക്കാര്യങ്ങളൊക്കെ തന്നെ ജനങ്ങളിൽ വലിയതോതിലുള്ള അമർഷവും വിദ്വേഷവും ജനിപ്പിച്ചു. തുടർ ഭരണം ഒരിക്കൽ കൂടി ഉണ്ടായാൽ സർവ്വ നാശമായിരിക്കും കേരളത്തിൻ്റെ ഫലം. സമ്പൂർണ്ണമായ പാർട്ടി വൽക്കരണം ഇടതുമുന്നണി അധികാരത്തിൽ വന്നാൽ കേരളത്തിൽ ഉണ്ടാകും. പാർട്ടി പറയും അത് ജനങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാകും. എ കെ ആൻറണിയുടെ കുറിക്കുകൊള്ളുന്ന പ്രസ്താവന പോലും അന്വർത്ഥമാകുന്നത് ഇക്കാരണത്താലാണ്. "കണ്ണേ കരളേ വി എസ്സേ'' എന്ന് വിഎസ് അച്യുതാനന്ദനെ എന്നെ പാർട്ടി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതിന് പരസ്യമായി താക്കീത് ചെയ്യുകയും ശാസിക്കുകയും ചെയ്ത കേരളത്തിലെ സിപിഎം നേതാവും പിബി അംഗവുമായ സഖാവ് പിണറായി വിജയൻ. പാർട്ടിയും ഭരണവും പൂർണ്ണമായും ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്ന സാഹചര്യമായിരിക്കും ഒരിക്കൽകൂടി പിണറായിയുടെ നേതൃത്വത്തിൽ ഇടതുമുന്നണി അധികാരത്തിൽ വന്നാൽ നടപ്പാക്കാൻ പോകുന്നത്.
ചെറിയാൻ ഫിലിപ്പിനെ ഇടതുമുന്നണി തഴഞ്ഞതായി അഭിപ്രായമുണ്ടോ?
ചെറിയാൻ ഫിലിപ്പ് ദീർഘകാലം കോൺഗ്രസിനൊപ്പം പ്രവർത്തിച്ച ശേഷമാണ് ഇടതുമുന്നണിയിലേക്ക് വരുന്നത്. സിപിഎമ്മിൽ അർഹതപ്പെട്ട നിരവധി പേരുണ്ട്. പിണറായി വിജയനെ മഹത്വവൽക്കരിക്കുന്ന പ്രചാരണം ചെറിയാൻ ഫിലിപ്പ് നടത്തിയിട്ടുണ്ടാകും. അതിന് പ്രതികാരമായി രാജ്യസഭാസീറ്റ് എന്ന് പറയുന്നത് യുക്തിപൂർവ്വമായിട്ടുള്ള ഒരു നടപടിയല്ല. കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വിദ്യാർഥി രാഷ്ട്രീയത്തിലും യുവജന രാഷ്ട്രീയത്തിലുമൊക്കെ പങ്കെടുത്ത് പാർട്ടിക്കുവേണ്ടി സർവ്വസ്വവും മാറ്റിവെച്ച് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ വളർത്തിക്കൊണ്ടു വരുന്നതിൽ അളവുറ്റ രീതിയിൽ പ്രവർത്തിച്ച നിരവധി പേരുള്ളപ്പോൾ ചെറിയാൻ ഫിലിപ്പിന് രാജ്യസഭാ സീറ്റ് നിഷേധിച്ചു എന്നു പറയുന്നതിൽ ഒരു യുക്തിയുമില്ല - എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കി.
Recommended Video