കാനഡ മോഹം ഇന്ത്യക്കാർ ഉപേക്ഷിക്കേണ്ടി വരും? കനത്ത തിരിച്ചടി; വിസ ആപ്ലിക്കേഷനുകൾ കൂട്ടത്തോടെ നിരസിക്കുന്നു
ഒറ്റാവ: ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ പേർ ഉപരിപഠനത്തിനായി പോകുന്ന വിദേശ രാജ്യമാണ് കാനഡ. കുറഞ്ഞ ഫീസിൽ മികച്ച വിദ്യാഭ്യാസം ഒപ്പം നല്ല ജോലിയും കുടിയേറ്റ സാധ്യതയുമാണ് കാനഡ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നത്. എന്നാൽ കാനഡ മോഹം മനസിലേറ്റുന്ന ഇന്ത്യക്കാർക്ക് വലിയ നിരാശ നൽകുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യയിൽ നിന്നുള്ള 40 ശതമാനം വിസ ആപ്ലിക്കേഷനുകളും കാനഡ നിരസിച്ചുവെന്നാണ് റിപ്പോർട്ട്.
കാനഡ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനമായ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം ഫൗണ്ടേഷനാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കാരണങ്ങൾ വ്യക്തമാക്കാതെയാണ് അപേക്ഷകൾ തള്ളിയിരിക്കുന്നതെന്നും ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിസകളാണ് ഏറ്റവും കൂടുതൽ നിരസിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

2022 ജനുവരി 1 നും 2023 ഏപ്രിൽ 30 നും ഇടയിലുള്ള കാലയളവിൽ കനേഡിയൻ കോളേജുകൾ സ്വീകരിച്ച 866,206 സ്റ്റഡി പെർമിറ്റ് അപേക്ഷകരിൽ 54.3% (470,427) ആണ് ഇമിഗ്രേഷൻ വിഭാഗം അംഗീകരിച്ചത്. പബ്ലിക് സർവ്വകലാശാലകളെ അപേക്ഷിച്ച് പബ്ലിക് കോളേജുകൾ സ്വീകരിച്ച അപേക്ഷകളാണ് കൂടുതലായി നിരസിക്കപ്പെട്ടത്. സ്വകാര്യ സ്ഥാപനങ്ങളിലാകട്ടെ ഇത് വളരെ അധികമാണെന്നും കണക്കുകൾ പറയുന്നു.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ സ്റ്റഡി പെർമിറ്റ് അപേക്ഷകൾ സ്വീകരിച്ച സ്ഥാപനം കോൺസ്റ്റോഗ കോളേജായിരുന്നു 61,612 . ഇതില്പൽ 51 ശതമാനം അപേക്ഷകളാണ് അംഗീകരിച്ചത്. നയാഗ്ര കോളേജ് (പ്രധാന കാമ്പസുകൾ), സെന്റ് ക്ലെയർ എന്നിവയ്ക്ക് യഥാക്രമം 42.6 ശതമാനം, 42 ശതമാനം എന്നിങ്ങനെയാണ് അംഗീകാര നിരക്ക്. ലോയലിസ്റ്റ് കോളേജിന് ലഭിചച 47 ശതമാനം അപേക്ഷകളാണ് അംഗീകരിച്ചത്. എന്നാൽ അതിന്റെ ടൊറന്റോ ബിസിനസ് കോളേജ് കാമ്പസിൽ ഉയർന്ന നിരക്ക് 65 ശതമാനം ആയിരുന്നു.
അതേസമയം അന്തർദേശീയ വിദ്യാഭ്യാസ പരിപാടികളുകളുടെ വിശ്വാസം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ നടപടിയുടെ ഭാഗമായിട്ടാണ് ഇത്തരത്തിൽ കടുത്ത നടപടികൾ ഉണ്ടാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.വിദേശ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസവും ഉയർന്ന ജീവിത സാഹചര്യവും പ്രധാനം ചെയ്യാനും അവരെ സംരക്ഷിക്കാനും കാനഡയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും വഞ്ചനയും ദുരുപയോഗവും ഇവിടെ നടക്കുന്നുണ്ടെന്നും അത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി മാക് മില്ലർ അടുത്തിടെ പറഞ്ഞിരുന്നു.
കാനഡയിൽ കുടിയേറ്റം വാഗ്ദാനം ചെയ്ത് പല തരത്തിലുള്ള വ്യാജ റിക്രൂട്ട്മെന്റുകൾ വർധിച്ചതായും നിരവധി പേർ തട്ടിപ്പിന് ഇരയായതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സർക്കാർ നിലപാട് കടുപ്പിച്ചത്.












Click it and Unblock the Notifications